വിമര്‍ശനങ്ങള്‍ക്ക് അവസാനം; അവന്‍ ടെസ്റ്റ് ടീമിലും ഉണ്ടാകണമായിരുന്നു; സഞ്ജുവിനായി വാദിച്ച് ഗവാസ്‌കര്‍
Sports News
വിമര്‍ശനങ്ങള്‍ക്ക് അവസാനം; അവന്‍ ടെസ്റ്റ് ടീമിലും ഉണ്ടാകണമായിരുന്നു; സഞ്ജുവിനായി വാദിച്ച് ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th June 2023, 12:11 pm

 

 

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ സഞ്ജു സാംസണും ഉണ്ടാകണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലാണ് സഞ്ജുവും വേണമെന്ന് ഗവാസ്‌കര്‍ പറഞ്ഞത്.

ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും യശസ്വി ജെയ്‌സ്വാളിന് ഏകദിന സ്‌ക്വാഡില്‍ ഇടം ലഭിക്കാത്തതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗവാസ്‌കര്‍ ഇക്കാര്യം പറഞ്ഞത്.

‘സഞ്ജു സാംസണെ ഏകദിന ടീമില്‍ കാണുന്നത് ഏറെ സന്തോഷം നല്‍കുന്ന ഒന്നാണ്. കാരണം അവന്‍ അസാമാന്യനായ പ്രതിഭയാണ്. അവനെ ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തണമായിരുന്നു. അതിനുള്ള നല്ല അവസരമാണ് ഇപ്പോള്‍ നഷ്ടമായത്.

 

എന്നാല്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച യശസ്വി ജെയ്‌സ്വാള്‍ ഏകദിന ടീമില്‍ ഇല്ല എന്നത് നിരാശയുണര്‍ത്തുന്ന കാര്യമാണ്. മികച്ച പ്രകടനമാണ് വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും ഐ.പി.എല്ലിലും അവന്‍ പുറത്തെടുത്തത്.

രാജസ്ഥാന്‍ റോയല്‍സില്‍ കോച്ച് കുമാര്‍ സംഗക്കാരയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും പരിപൂര്‍ണ പിന്തുണ അവനുണ്ടായിരുന്നു,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ജൂലെ 12ന് നടക്കുന്ന ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന് തുടക്കമാകുന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്.

രണ്ട് ടെസ്റ്റ്, മൂന്ന് ഏകദിനം, അഞ്ച് ടി-20 എന്നിവയാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ളത്.

 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ഷര്‍ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, യശസ്വി ജയ്സ്വാള്‍, അജിന്‍ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെ. എസ്. ഭരത്, ഇഷാന്‍ കിഷന്‍, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, അക്സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്‌നി

 

 

Content Highlight: Sunil Gavaskar said that Sanju Samson would have been included in the Test team