'കഴിഞ്ഞ മൂന്ന് കൊല്ലമായിട്ടും അവനിത് തന്നെയല്ലെ ചെയ്യുന്നത്'; ഓണ്‍ എയറില്‍ സിറാജിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍
Sports News
'കഴിഞ്ഞ മൂന്ന് കൊല്ലമായിട്ടും അവനിത് തന്നെയല്ലെ ചെയ്യുന്നത്'; ഓണ്‍ എയറില്‍ സിറാജിനെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd March 2023, 6:55 pm

ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തിനിടെ ഡേവിഡ് വാര്‍ണറുടെ ക്യാച്ച് നഷ്ടപ്പെടുത്തിയ മുഹമ്മദ് സിറാജിനോട് ദേഷ്യപ്പെട്ട രവീന്ദ്ര ജഡേജയുടെ നടപടി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരുന്നു. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിന്റെ 20ാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ജഡേജയെറിഞ്ഞ ഓവറിലെ അവസാന ബോള്‍ ക്രീസിലുണ്ടായിരുന്ന ഡേവിഡ് വാര്‍ണര്‍ ഡീപ് സ്‌ക്വയറിലേക്ക് അടിച്ചിട്ടു.

വായുവില്‍ ഉയര്‍ന്ന പന്ത് പിടിച്ചെടുക്കാന്‍ ഫീല്‍ഡിലുണ്ടായിരുന്ന സിറാജ് ഓടിയെത്തിയെങ്കിലും ക്യാച്ച് മിസാവുകയായിരുന്നു. ഇത് കണ്ട ജഡേജ സിറാജിനെതിരെ ആക്രോശിക്കുകയായിരുന്നു.

ഇതിനിടെ കമന്ററി ബോക്‌സിലുണ്ടായിരുന്ന സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. സിറാജ് ക്യാച്ചിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ചില്ലെന്നും കുറച്ച് കൂടി നേരത്തെ സ്റ്റാര്‍ട്ട് ചെയ്‌തെങ്കില്‍ ക്യാച്ച് കിട്ടിയേനെ എന്നുമാണ് ഗവാസ്‌കര്‍ പറഞ്ഞത്. അതിനിടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിറാജ് ഇതുതന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും ഗവാസ്‌കര്‍ പറഞ്ഞതാണ് വിവാദമായിരിക്കുന്നത്.

‘കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി സിറാജ് ഇതുതന്നെയല്ലേ ചെയ്തു കൊണ്ടിരിക്കുന്നത്. അവനിപ്പോഴും ഒരു മാറ്റവുമില്ല. ഇപ്പോഴും പന്ത് ജഡ്ജ് ചെയ്യാന്‍ അവന്‍ പഠിച്ചിട്ടില്ല.  വളരെ വൈകിയാണ് സിറാജ് ക്യാച്ചിന് ശ്രമിച്ചത്. ഈ ക്യാച്ച് കുറച്ച് ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷെ വളരെ വൈകി തുടങ്ങിയത് കൊണ്ട് തന്നെ അവന് ഡൈവ് ചെയ്യേണ്ടി വന്നു. അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല,’ ഗവാസ്‌കര്‍ പറഞ്ഞു.

അതിനിടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഓരോ മത്സരം വീതം ജയിച്ച ഇന്ത്യയും ഓസ്‌ട്രേലിയയും പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. ഈ മത്സരം ജയിക്കാനായാല്‍ ഇന്ത്യക്ക് പരമ്പര നേടാനാകും. ചെപ്പോക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 269 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. 33 റണ്‍സെടുത്ത ട്രാവിസ് ഹെഡും 47 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 38 റണ്‍സുമായി ബാറ്റിങ് തുടരുകയാണ്. രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് ക്രീസിലുള്ളത്.

Content Highlight: Sunil gavaskar hate comment on muhammad siraj