| Sunday, 19th March 2023, 5:37 pm

ഈ മത്സരം നടന്നത് ഇന്ത്യയിലല്ല, ഓസ്‌ട്രേലിയയിലെ ബാറ്റര്‍മാരുടെ ശവപ്പറമ്പിലാണ്, ഓസീസിന് അനുകൂലമായി പിച്ചൊരുക്കിയത് പോലെ; തുറന്നടിച്ച് ഗവാസ്‌കറും ജോണ്‍സണും

സ്പോര്‍ട്സ് ഡെസ്‌ക്

ആദ്യ ഏകദിനത്തിലേറ്റ പരാജയം മറക്കാന്‍ ഒരുങ്ങി തന്നെയായിരുന്നു ഓസീസ് വിശാഖട്ടണത്തിലെ വൈ.എസ്. രാജ റെഡ്ഡി ക്രിക്കറ്റ് ഗ്രൗണ്ടിലേക്കിറങ്ങിയത്. വിജയത്തിനായി അത്രത്തോളം ദാഹിച്ച ഓസ്‌ട്രേലിയക്കും സൂപ്പര്‍ താരം മിച്ചസല്‍ സ്റ്റാര്‍ക്കിന്റെ വേഗതക്കും മുമ്പില്‍ തലകുനിച്ച് നില്‍ക്കാന്‍ മാത്രമായിരുന്നു ഇന്ത്യക്ക് സാധിച്ചത്.

സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി കരുത്ത് കാട്ടിയപ്പോള്‍ നഥാന്‍ എല്ലിസ് രണ്ടും സീന്‍ അബോട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ തവിടുപോടിയാക്കി.

പേസര്‍മാരെ തുണക്കുന്നതായിരുന്നു വിശാഖപട്ടണത്തെ പിച്ച്. ഈ പിച്ചിലെ പേസര്‍മാരുടെ പ്രകടനം കാണുമ്പോള്‍ ഓസ്‌ട്രേലിയില്‍ വെച്ചാണ് കളി നടന്നത് എന്നാണ് തനിക്ക് തോന്നുതെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്.

‘ഈ പിച്ച് ഓസ്‌ട്രേലിയയിലേതുപോലെയാണെന്നാണ് എനിക്ക് തോന്നിയത്. ട്രാക്കില്‍ ക്രാക്കുകളുണ്ടായിരുന്നു. അത് പേസര്‍മാരെ വല്ലാതെ പിന്തുണച്ചു,’ ഗവാസ്‌കര്‍ പറഞ്ഞു.

വിശാഖപട്ടണത്തെ പ്രസിദ്ധമായ വാക്ക (WACA,Wetern Australia Cricket Association) യോട് ഉപമിക്കുകയാണ് മുന്‍ ഓസീസ് സൂപ്പര്‍ താരം മിച്ചല്‍ ജോണ്‍സണ്‍. ബാറ്റര്‍മാരുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന വാക്ക പിച്ചില്‍ പേസര്‍മാര്‍ എത്തരത്തില്‍ ആധിപത്യം പുലര്‍ത്തറുണ്ടോ, അതേ രീതിയില്‍ തന്നെയായിരുന്നു വിശാഖപട്ടണത്തും ഓസീസ് പേസര്‍മാര്‍ നിറഞ്ഞാടിയത്.

‘ഇത് വാക്ക പിച്ച് പോലെ ഉണ്ട്. പിച്ചിലെ ക്രാക്കുകള്‍ ബൗളര്‍മാരെ മത്സരം പുരോഗമിക്കുന്നതിനിടെ കാര്യമായി സഹായിച്ചു. പിച്ച് മികച്ച രീതിയില്‍ ബൗണ്‍സ് നല്‍കുകയും പേസര്‍മാരെ തുണക്കുകയും ചെയ്തു,’ ജോണ്‍സണ്‍ പറഞ്ഞു.

ഓസീസ് പേസ് കരുത്തിന് മുമ്പില്‍ ഉത്തരമില്ലാതെ വീണ ഇന്ത്യ കേവലം 26 ഓവറില്‍ 117 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 31 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒമ്പത് ഓവറില്‍ തന്നെ നൂറ് റണ്‍സ് അടിച്ചെടുത്തിരിക്കുകയാണ്. 41 ഓവര്‍ മത്സരം അവശേഷിക്കെ 18 റണ്‍സ് മാത്രമാണ് ഓസീസിന് വിജയിക്കാന്‍ ആവശ്യമുള്ളത്.

Content highlight: Sunil Gavaskar and Mitchel Johnson about Vishakhapattanam pitch

We use cookies to give you the best possible experience. Learn more