| Saturday, 30th July 2022, 12:02 pm

ഇനി ഒരുത്തനും എന്റെ പ്രായത്തെ കുറിച്ച് പറയാന്‍ നില്‍ക്കരുത്, കാരണം വയസനായ എന്നെ നിങ്ങള്‍ക്കൊന്നും തോല്‍പിക്കാന്‍ പറ്റില്ല: സുനില്‍ ഛേത്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഫുട്‌ബോളില്‍ പകരം വെക്കാനില്ലാത്ത താരമാണ് സുനില്‍ ഛേത്രി. ദേശീയ ടീമിന് വേണ്ടി ഗോള്‍ നേടിയവരുടെ പട്ടികയില്‍ പല ലോകോത്തര താരങ്ങളെയും മറികടന്ന അഞ്ചാമന്‍ കൂടിയാണ് ഇന്ത്യയുടെ ഈ ഗോള്‍ഡന്‍ ബോയ്.

ഐ.എസ്.എല്ലിലും ഐ ലീഗിലും തുടങ്ങി നിരവധി ലീഗുകളില്‍ തന്‍റെ പ്രതിഭ തെളിയിച്ച താരമാണ് സുനില്‍ ഛേത്രി. നിലവില്‍ ബെംഗളൂരു എഫ്.സിയുടെ ക്യാപ്റ്റനായ ഛേത്രി മെന്‍ ഇന്‍ ബ്ലൂസിന് നേടിക്കൊടുത്ത കിരീടങ്ങളും ചില്ലറയല്ല.

ഇപ്പോഴിതാ, ഡ്യൂറന്‍ഡ് കപ്പിനുള്ള തയ്യാറെടുപ്പിലാണ് ബെംഗളൂരു എഫ്.സി. ഇതിനിടയില്‍ സുനില്‍ ഛേത്രി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ തരംഗമാവുന്നത്.

ബെംഗളൂരു എഫ്. സി ക്യാമ്പിലെത്തിയ അദ്ദേഹത്തെ ടീമിലെ യുവതാരങ്ങള്‍ക്കൊന്നും തോല്‍പിക്കാനായില്ലെന്നും അടുത്ത തവണ തന്റെ പ്രായത്തെ കളിയാക്കുമ്പോള്‍ പലതും ഓര്‍ക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ഒരു മാസമായി താന്‍ യൂറോപ്പിലായിരുന്നുവെന്നും കണ്ണില്‍ കണ്ടതെല്ലാം കഴിച്ചുവെന്നും സുനില്‍ ഛേത്രി പറയുന്നു. അഞ്ച് ദിവസം മുമ്പ് ഞാന്‍ ട്രെയ്‌നിങ് ക്യാമ്പിലേക്ക് മടങ്ങിയെത്തിയെന്നും ഇവിടുത്തെ യുവതാരങ്ങള്‍ക്കൊന്നും തന്നെ തോല്‍പിക്കാന്‍ പറ്റിയില്ലെന്നും താരം പറയുന്നു.

ഒപ്പമുണ്ടായ യുവതാരങ്ങള്‍ക്ക് 22ഉം 21ഉം വയസാണ് പ്രായമെന്നും ഇതേ പ്രായത്തിലുള്ള പലരും ഇവിടെയുണ്ടെന്നും അവരെയെല്ലാം താന്‍ തോല്‍പിച്ചുവെന്നും ഛേത്രി പറയുന്നു.

ഇവരെ എത്ര സ്‌കോറിനാണ് തോല്‍പിച്ചതെന്ന് പറഞ്ഞാല്‍ ഇവര്‍ക്ക് അപമാനമൊകുമെന്നും അതുകൊണ്ട് സ്‌കോര്‍ പറയുന്നില്ലെന്നും പറഞ്ഞ ഛേത്രി അടുത്ത തവണ തന്നെ പ്രായം വെച്ച് കളിയാക്കാനോ വെല്ലുവിളിക്കാനോ നില്‍ക്കരുത് എന്ന ഉപദേശവും നല്‍കുന്നുണ്ട്.

അതേസമയം, പല സൂപ്പര്‍ താരങ്ങളെയും സൈന്‍ ചെയ്യിച്ചുകൊണ്ട് ബെംഗളൂരു എഫ്.സി ആരാധകരേയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. റോയ് കൃഷ്ണയടക്കമുള്ള താരങ്ങള്‍ ഇത്തവണ ബ്ലൂസിനൊപ്പം ചേരും.

ഡ്യൂറന്റ് കപ്പിന്റെ 131ാം എഡിഷനില്‍ കപ്പുയര്‍ത്തി തേരോട്ടം തുടങ്ങാനാണ് ബെംഗളൂരു ഒരുങ്ങുന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് അടക്കം 20 ടീമുകളാണ് ഇത്തവണ ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും പ്രസ്റ്റീജ്യസായ ഡ്യൂറന്റ് കപ്പ് നേടാനായി കച്ചകെട്ടിയൊരുങ്ങുന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ എഫ്.സി ഗോവ, റണ്ണേഴ്‌സ് അപ്പായ മുഹമ്മദന്‍സ് എഫ്.സി, ജംഷഡ്പൂര്‍ എഫ്.സി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എയിലാണ് ബെംഗളൂരു.

മൂന്ന് വേദികളിലായിട്ടാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അതിലറ്റിക് സ്റ്റേഡിയം, മണിപ്പൂര്‍ തലസ്ഥാനം ഇംഫാലിലെ കുമാന്‍ ലാംപാക് സ്റ്റേഡിയം, കൊല്‍ക്കത്ത വി.വൈ.ബി.കെ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഗ്രൂപ്പുകള്‍

ഗ്രൂപ്പ് എ

ബെംഗളൂരു എഫ്.സി, എഫ്.സി ഗോവ, മുഹമ്മദന്‍സ്, ജംഷഡ്പൂര്‍ എഫ്.സി, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്

ഗ്രൂപ്പ് ബി

ഈസ്റ്റ് ബംഗാള്‍, എ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി എഫ്.സി, രാജസ്ഥാന്‍ യുണൈറ്റഡ്, ഇന്ത്യന്‍ നേവി

ഗ്രൂപ്പ് സി

ഹൈദരബാദ് എഫ്.സി, നെറോക്ക എഫ്.സി, ട്രാവു എഫ്.സി, ചെന്നൈയിന്‍ എഫ്.സി, ആര്‍മി റെഡ് എഫ്.ടി.

ഗ്രൂപ്പ് ഡി

ഒഡിഷ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, കേരള ബ്ലാസ്റ്റേഴ്‌സ്, സുദേവ എഫ്.സി, ആര്‍മി ഗ്രീന്‍ എഫ്.ടി.

Content Highlight: Sunil Chetri about his fitness

We use cookies to give you the best possible experience. Learn more