| Saturday, 2nd May 2020, 5:51 pm

ഞായറാഴ്ച ഇനി കടകള്‍ ഇല്ല; വാഹനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇനി മുതല്‍ ഞായറാഴ്ച പൂര്‍ണ്ണ അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 3 ഞായറാഴ്ച കടകള്‍ തുറക്കുന്നതിന് ഇളവ് നല്‍കും. അതിന് ശേഷമുള്ള ഞായറാഴ്ചകളിലാണ് കടകള്‍ അടച്ചിടേണ്ടത്.

ഞായറാഴ്ച വാഹനങ്ങള്‍ പുറത്തിറങ്ങരുത്. അവശ്യസേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15വരെ പ്രവര്‍ത്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 8 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. രോഗം ബാധിച്ചവരില്‍ ഒരാള്‍ വയനാട്ടില്‍ നിന്നാണ്. ഇതോടെ വയനാട് ഗ്രീന്‍ സോണില്‍ നിന്ന് പുറത്തായി.

രോഗം സ്ഥിരീകരിച്ച മറ്റൊരാള്‍ കണ്ണൂരിലാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 499 ആയി.

കഴിഞ്ഞ ദിവസം പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നില്ല. അതേസമയം ഇന്ന് തിരുവനന്തപുരത്ത് നിന്നും തിരൂരില്‍ നിന്നും കോഴിക്കോട് നിന്നും അതിഥി തൊഴിലാളികളെ അവരുടെ ജന്മ നാടുകളിലേക്ക് പറഞ്ഞയക്കും.
കഴിഞ്ഞ ദിവസം ആലുവയില്‍ നിന്നും ട്രെയിന്‍ പുറപ്പെട്ടിരുന്നു.

സംസ്ഥാനത്ത് കൊവിഡ് ഭേദമായവരില്‍ ആറ് പേര്‍ കണ്ണൂരിലും രണ്ട് പേര്‍ ഇടുക്കിയിലുമാണ്.
96 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേര്‍ വീടുകളിലും 410 പേര്‍ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 31183 സാമ്പിളുകള്‍ പരിശോധിച്ചു. 30358 എണ്ണത്തില്‍ രോഗബാധയില്ല. മുന്‍ഗണനാ ഗ്രൂപ്പുകളില്‍ 2091 സാമ്പിളുകളില്‍ 1234 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് പുതിയ ഹോട്ട് സ്‌പോട്ടുകളില്ല ഇപ്പോള്‍ 80 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 23 ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്.

ഏറ്റവുമധികം കൊവിഡ് ബാധിതര്‍ ചികിത്സയില്‍ ഉള്ളത് കണ്ണൂരാണ് 38 പേര്‍, ഇവരില്‍ രണ്ട് പേര്‍ കാസര്‍കോട് സ്വദേശികളാണ്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളില്‍ 12 പേര്‍ വീതവും ചികിത്സയിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more