|

ശ്വേതയോട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്, ഞാന്‍ വിചാരിച്ചതിലും ഉയരത്തില്‍ എത്താന്‍ സാധിച്ചു: സുജാത മോഹന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സുജാത മോഹന്‍. 12 വയസ് മുതല്‍ മലയാളത്തില്‍ പാടിത്തുടങ്ങിയ സുജാത, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും പാടി തന്റെ കഴിവ് തെളിയിച്ചു. 2000ലധികം പാട്ടുകള്‍ പാട്ടിയിട്ടുണ്ട് സുജാത മോഹന്‍.

ഒമ്പതാം വയസില്‍ യേശുദാസിനൊപ്പം ഗാനമേളകളില്‍ പാടിത്തുടങ്ങിയ സുജാത രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടി. അക്കാലത്ത് കൊച്ചുവാനമ്പാടി എന്നാണ് സുജാതയെ അറിയപ്പെട്ടിരുന്നത്.

കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ മികച്ച ചലച്ചിത്രപിന്നണി ഗായികക്കുള്ള പുരസ്‌കാരങ്ങളുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സുജാത സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ മകളും ഗായികയുമായ ശ്വേതയെക്കുറിച്ച് സംസാരിക്കുകയാണ് സുജാത.

ഒരു ഗായിക എന്ന നിലയിലെ ശ്വേതയോട് തനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ടെന്നും പാട്ടിനുവേണ്ടി, സംഗീതത്തിന് വേണ്ടി കാണിക്കുന്ന സമര്‍പ്പണവും ആത്മാര്‍തഥതയും ആണ് അതിനുകാരണമെന്നും സുജാത പറയുന്നു.

താന്‍ വിചാരിച്ചതിലും വളരെ ഉയരത്തില്‍ ശ്വേത എന്ന ഗായികക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശ്വേത പാടിയതില്‍ കാവ്യത്തലൈവന്‍ എന്ന സിനിമയിലെ ‘യാരുമല്ല തനി അരങ്ങില്‍…’ പാട്ടാണ് ഏറ്റവും ഇഷ്ടമെന്നും മലയാളത്തില്‍ ഏറ്റവും പ്രിയം ഒരേ കടല്‍ എന്ന സിനിമയിലെ ‘യമുന വെറുതെ രാപ്പാടുന്നു’ എന്ന പാട്ടാണെന്നും സുജാത വ്യക്തമാക്കി.

പാട്ടിന്റെ തിരക്കുകളുമായി നടക്കുന്ന സമയത്ത് തനിക്ക് കുട്ടി ശ്വേതക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിന്റെ കുറ്റബോധം ഇപ്പോഴും ഉണ്ടെന്നും സുജാത പറയുന്നു. പക്ഷെ, തന്നോട് ശ്വേത ഒരു പരാതിയും പറഞ്ഞിട്ടില്ലെന്നും സുജാത പറഞ്ഞു.

തന്റെ പാട്ടുജീവിതത്തിന്റെ 50ാം വര്‍ഷത്തില്‍ ശ്വേത നിര്‍മാതാവായെന്നും കൂടെ അഭിനയിച്ച മാതേയ് എന്ന ആല്‍ബം പുറത്തിറക്കാന്‍ സാധിച്ചത് ഏറെ അഭിമാനകരമാണെന്നും സുജാത പറയുന്നു.

തങ്ങള്‍ രണ്ടുപേര്‍ക്കുമൊപ്പം നെടുംതൂണ്‍ പോലെ മോഹനും അശ്വിനും ഉള്ളതാണ് ഏറ്റവും വലിയ സന്തോഷമെന്നും സുജാത കൂട്ടിച്ചേര്‍ത്തു. മനോരമ  ദിനപത്രത്തിൽ സംസാരിക്കുകയാണ് സുജാത മോഹന്‍.

‘ഒരു ഗായിക എന്ന നിലയിലെ ശ്വേതയോട് എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുണ്ട്. ഒരു പാട്ടിനുവേണ്ടി, സംഗീതത്തിന് വേണ്ടി കാണിക്കുന്ന സമര്‍പ്പണവും ആത്മാര്‍തഥതയും ആണ് അതിനുകാരണം. ഞാന്‍ വിചാരിച്ചതിലും വളരെ ഉയരത്തില്‍ ശ്വേത എന്ന ഗായികക്ക് എത്താന്‍ കഴിഞ്ഞിട്ടുണ്ട്. ശ്വേത പാടിയതില്‍ കാവ്യത്തലൈവന്‍ എന്ന സിനിമയിലെ ‘യാരുമല്ല തനി അരങ്ങില്‍…’ പാട്ടാണ് ഏറ്റവും ഇഷ്ടം. മലയാളത്തില്‍ ഏറ്റവും പ്രിയം ഒരേ കടല്‍ എന്ന സിനിമയിലെ ‘യമുന വെറുതെ രാപ്പാടുന്നു…’ പാട്ട്.

ഇനി മകള്‍ എന്ന നിലയില്‍, പാട്ടിന്റെ തിരക്കുകളുമായി ഞാന്‍ നടക്കുന്ന സമയത്ത് എനിക്ക് കുട്ടി ശ്വേതക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിന്റെ കുറ്റബോധം എനിക്ക് ഇപ്പോഴും ഉണ്ട്. പക്ഷെ, എന്നോട് ഒരു പരാതിയും പറഞ്ഞിട്ടില്ല. എന്റെ പാട്ടുജീവിതത്തിന്റെ 50ാം വര്‍ഷത്തില്‍ ശ്വേത നിര്‍മാതാവായി, കൂടെ അഭിനയിച്ച മാതേയ് എന്ന ആല്‍ബം പുറത്തിറക്കാന്‍ സാധിച്ചതും ഏറെ അഭിമാനകരമാണ്. നമ്മള്‍ രണ്ടുപേര്‍ക്കുമൊപ്പം നെടുംതൂണ്‍ പോലെ മോഹനും അശ്വിനും ഉള്ളതാണ് ഏറ്റവും വലിയ സന്തോഷം,’ സുജാത പറയുന്നു.

Content Highlight: Sujatha Mohan Talking About Swetha Mohan