മമ്മൂക്ക വിളിച്ച് അടുത്ത് നിര്‍ത്തിയ ആളെന്ന നിലയില്‍ എനിക്കവിടെ വലിയ ശ്രദ്ധ കിട്ടി: സുധി കോഴിക്കോട്
Entertainment news
മമ്മൂക്ക വിളിച്ച് അടുത്ത് നിര്‍ത്തിയ ആളെന്ന നിലയില്‍ എനിക്കവിടെ വലിയ ശ്രദ്ധ കിട്ടി: സുധി കോഴിക്കോട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd December 2023, 12:35 pm

ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദി കോർ പത്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിക്കും ജ്യോതികക്കും പുറമെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ നടനാണ് സുധി കോഴിക്കോട്.

മമ്മൂട്ടിയുമായുള്ള ആദ്യ കൂടികാഴ്ചയെക്കുറിച്ച് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് സുധി കോഴിക്കോട്. സിനിമയുടെ സ്യുച്ച് ഓണ്‍ സമയത്താണ് മമ്മൂട്ടിയെ കാണുന്നതെന്ന് സുധി പറഞ്ഞു. കഥാപാത്രത്തിന്റെ പബ്ലിസിറ്റി കുറച്ചുവെക്കുമെന്നും എന്നാൽ സിനിമ ഇറങ്ങി കഴിഞ്ഞാൽ പബ്ലിസിറ്റി കിട്ടുമെന്നും ജിയോ ആദ്യമേ പറഞ്ഞിരുന്നെന്ന് സുധി പറഞ്ഞു. സ്യുച്ച് ഓണ്‍ സമയത്ത് താൻ മാറി നിന്നപ്പോൾ മമ്മൂട്ടി അടുത്തേക്ക് വിളിച്ചപ്പോൾ തനിക്ക് വലിയ ശ്രദ്ധ കിട്ടിയെന്നും സുധി കൂട്ടിച്ചേർത്തു.

‘സിനിമയുടെ സ്യുച്ച് ഓണ്‍ സമയത്താണ് മമ്മൂക്കയെ കാണുന്നത്. കാക്കനാടുള്ള പാരിഷ് ഹാളില്‍ വെച്ചായിരുന്നു സിനിമയുടെ സ്യുച്ച് ഓണ്‍ നടന്നത്. വലിയൊരു ഹാള്‍ ആണ്. അവിടേക്ക് മമ്മൂക്ക വരുന്നു. ഒരു സമുദ്രം ഇളകി വരുന്ന പ്രതീതിയാണ്. ഒരു ജനസമുദ്രം തന്നെ. ജിയോ ആദ്യം തന്നെ എന്നോട് പറഞ്ഞിരുന്നു സുധി ചേട്ടന്റെ ക്യാരക്ടറിന് അത്ര പബ്ലിസിറ്റി കൊടുക്കില്ലെന്നും ആ കഥാപാത്രത്തിന്റെ പബ്ലിസിറ്റി കുറച്ചുവെക്കാന്‍ ശ്രമിക്കുമെന്നും.

എന്റെ പേരൊക്കെയുണ്ടായിരുന്നെങ്കിലും വലിയൊരു പബ്ലിസിറ്റിയുണ്ടാവില്ലെന്നും സിനിമ ഇറങ്ങിയാല്‍ ചേട്ടന് പബ്ലിസിറ്റി കിട്ടുമെന്നും പറഞ്ഞു. സ്യുച്ച് ഓണ്‍ സമയത്ത് ഞാന്‍ ഇങ്ങനെ മാറി നില്‍ക്കുകയാണ്. ആ ഹാളില്‍ ഏകദേശം 250-300 പേരൊക്കെയുണ്ടാകും.

മമ്മൂക്ക ഇങ്ങനെ എല്ലാവരേയും നോക്കുന്നുണ്ട്. ഞാന്‍ അത്രയും ദൂരെ മാറി നില്‍ക്കുകയാണ്, പക്ഷേ മമ്മൂക്ക എന്നെ മനസിലാക്കി. പറയുമ്പോള്‍ മമ്മൂക്ക എന്നെ തലേദിവസം കാണുകയോ സംസാരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. എന്നെ കണ്ടതും വാ എന്ന് പറഞ്ഞ് വിളിച്ചു.


എനിക്ക് അടുത്തേക്ക് പോകേണ്ടി വന്നു. മമ്മൂക്ക വിളിച്ച് അടുത്ത് നിര്‍ത്തിച്ച ഒരാളെന്ന നിലയ്ക്ക് എനിക്ക് അവിടെ വലിയ ശ്രദ്ധ കിട്ടി. അങ്ങനെയായിരുന്നു ആ കൂടിക്കാഴ്ച. പിന്നെ ഞാന്‍ അവിടെ നിന്ന് മാറി നിന്നു,’ സുധി കോഴിക്കോട് പറഞ്ഞു.

 

സുധി കോഴിക്കോടുമായുള്ള ഡൂൾന്യൂസ് നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം

Content Highlight: Sudhi Kozhikode shares her first interaction with Mammootty