| Monday, 4th December 2023, 6:01 pm

ആ രംഗമൊക്കെ എടുക്കുമ്പോഴേക്ക് ഞാന്‍ തങ്കനായി മാറിയിട്ടുണ്ട്: സുധി കോഴിക്കോട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാതലിൽ മാത്യുവിന്റെ നായകനാണ് തങ്കൻ. സുധി കോഴിക്കോടാണ് തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിൽ തങ്കൻ പ്രത്യക്ഷപ്പെടുന്ന ഒരുപാട് സീനുകളിൽ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്.

പ്രേക്ഷകരെ കണ്ണ് നനയിച്ച ചില സീനുകൾ എടുക്കുമ്പോൾ എത്രത്തോളം ഉൾക്കൊണ്ടാണ് ചെയ്തതെന്ന ചോദ്യത്തിന് ആ രംഗമൊക്കെ എടുക്കുമ്പോൾ താൻ തങ്കനായി മാറിയിരുന്നെന്നായിരുന്നു സുധിയുടെ മറുപടി. കഥാപാത്രമായി വേഷമിടുമ്പോൾ താനറിയാതെ ആ കഥാപാത്രമായി മാറാറുണ്ടെന്ന് ഡൂൾന്യൂസിന് നൽകിയ അഭിമുഖത്തിൽ സുധി പറയുന്നുണ്ട്.

‘ആ രംഗമൊക്കെ എടുക്കുമ്പോഴേക്ക് ഞാന്‍ തങ്കനായി മാറിയിട്ടുണ്ട്. കഥാപാത്രമായി വേഷമിട്ട് നില്‍ക്കുമ്പോള്‍ നമ്മള്‍ അറിയാതെ തന്നെ ആ കഥാപാത്രം നമ്മളില്‍ രൂപപ്പെടും. പിന്നെ നമ്മുടെ ഇമോഷന്‍സ് പ്രധാനപ്പെട്ടതാണ്. തങ്കന്റെ ഒരു ക്യാരക്ടര്‍ നോട്ട് എനിക്ക് തന്നിട്ടുണ്ടായിരുന്നു. ഇടയ്ക്കിടെ ഞാന്‍ അതെടുത്ത് നോക്കുമായിരുന്നു.

പിന്നെ ആ സിറ്റുവേഷനെ നമ്മള്‍ ഉള്‍ക്കൊള്ളുക എന്നതുള്ളതാണ്. ആ കവലയില്‍ നിറയെ ആളുകള്‍ നില്‍ക്കുന്നുണ്ട്, ഈ വിഷയം നാട്ടുകാര്‍ എല്ലാവരു അറിഞ്ഞു കഴിഞ്ഞു. ഒരുപാട് പേര്‍ തങ്കനും മാത്യുവും അടുത്ത് നില്‍ക്കുമ്പോള്‍ അത് കാണുന്നുണ്ടാവും എന്നൊക്കെയുള്ള ബോധം ആ സമയത്തുണ്ടാകും. ഒരു പ്ലാനും ഇല്ലാതെ തന്നെയാണ് ചെയ്തത്.

ഇന്ന രീതിയില്‍ ചെയ്യണമെന്ന് ജിയോ പറഞ്ഞിട്ടുമില്ല. ഞാന്‍ അവിടെ നിന്ന് ഇറങ്ങി, മമ്മൂക്കയുടെ അടുത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ഉണ്ടായ ഒരു റിയാക്ഷന്‍ അത് തന്നെയാണ് ആ സീനില്‍ കാണുന്നത്. പിന്നെ ഒരേയൊരു കാര്യം ചെയ്തത്, മഴയത്ത് ഓടി വണ്ടിയില്‍ കയറി വണ്ടിയെടുത്ത് തിരിച്ചുപോകുമ്പോള്‍, എന്റെയുള്ളില്‍ ആദ്യം ഉണ്ടായിരുന്നത് തിരിഞ്ഞു നോക്കുകയേ ചെയ്യരുത് എന്നായിരുന്നു.

കാരണം എല്ലാവരും ആ സമയത്ത് തങ്കനെ ശ്രദ്ധിക്കുന്നുണ്ടാകും. അപ്പോള്‍ ഞാന്‍ ഒരു നോട്ടം നോക്കിയാല്‍ പോലും മാത്യുവിന് അത് അപമാനകരമായിപ്പോകുമെന്ന തോന്നലായിരുന്നു എന്റെ മനസില്‍. ആ ഒരു ഇമോഷനായിരുന്നു ഞാന്‍ ഉള്ളില്‍ വെച്ചിരുന്നത്. പക്ഷേ ജിയോ എന്നോട് പറഞ്ഞത് സുധി ചേട്ടന്‍ ഒരു നോട്ടം നോക്കണമെന്നാണ്. ആ നോട്ടം എല്ലാവരുടേയും ഉള്ളിലേക്ക് കയറി,’സുധി പറഞ്ഞു.

Content Highlight: sudhi about how he did the thanghan charcter

We use cookies to give you the best possible experience. Learn more