| Sunday, 31st July 2022, 4:58 pm

ഇതാണ് ഞാന്‍ പറഞ്ഞ ആള്‍, അടുത്ത പടത്തില്‍ ഇദ്ദേഹം വേണം, എല്ലാവരുടെയും മുമ്പില്‍ വെച്ച് മമ്മൂക്ക പറഞ്ഞു: സുധീര്‍ കരമന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിനൊപ്പം ഒരുപാട് താരങ്ങള്‍ക്ക് സിനിമയിലേക്ക് അവസരമൊരുക്കുകയും കൂടി ചെയ്യുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടി കൈപിടിച്ചുയര്‍ത്തിയ നിരവധി താരങ്ങള്‍ ഇന്ന് മലയാള സിനിമയില്‍ സജീവമാണ്. അത്തരത്തില്‍ തനിക്ക് മമ്മൂട്ടി അവസരങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് പറയുകയാണ് സുധീര്‍ കരമന. കാന്‍ചാനല്‍മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂക്ക തന്റെ സിനിമാ ജീവിതത്തില്‍ നടത്തിയ ഇടപെടലിനെ പറ്റി സുധീര്‍ കരമന സംസാരിച്ചത്.

‘ഹൈദരാബാദില്‍ ബോംബെ മാര്‍ച്ച് 12ന്റെ ഷൂട്ട് നടക്കുന്നുണ്ടായിരുന്നു. ഞാന്‍ അതില്‍ കേണലായിട്ടാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയുമായി അതില്‍ ഫൈറ്റ് സീനൊക്കെയുണ്ട്. ഷൂട്ടിനിടക്ക് മമ്മൂക്ക എന്തോ കാര്യത്തിന് ഡിസറ്റര്‍ബ്ഡായി. ലോക്കേഷന്‍ മാറ്റിയിട്ടും മമ്മൂക്ക കംഫര്‍ട്ടബിളായില്ല. മമ്മൂക്ക ദേഷ്യത്തിലാണെന്ന് ഡയറക്ടര്‍ക്ക് മനസിലായി. ആ സമയത്തെ സംബന്ധിച്ചിടത്തോളം ഷൂട്ട് ചെയ്യാന്‍ പറ്റുന്ന ഒരു അവസ്ഥയിലായിരുന്നില്ല. തട്ടികൂട്ടി ചെയ്യേണ്ട എന്നുള്ളത് കൊണ്ടാവാം മമ്മൂക്കക്ക് ദേഷ്യം വന്നത്. എങ്കില്‍ നാളെ ഷൂട്ട് ചെയ്യാമെന്ന് ഡയറക്ടര്‍ പറഞ്ഞു. ആയിക്കോട്ടെന്ന് പറഞ്ഞ് മമ്മൂക്ക തിരികെ പോയി.

ഷൂട്ടില്ലല്ലോ, അപ്പോള്‍ പിന്നെ ഞാനും ഉണ്ണി മുകുന്ദനും ജയനും പിന്നെ കുറച്ച് പേരും രാമോജിയിലെ ഗ്രൗണ്ടിലേക്ക് ക്രിക്കറ്റ് കളിക്കാന്‍ പോയി. പെട്ടെന്നൊരു കോള്‍ വന്നു. സുധീര്‍ എവിടെ എന്നായിരുന്നു കോള്‍ ചെയ്ത ആള്‍ ചോദിച്ചത്. ഞാന്‍ ഫോണ്‍ വാങ്ങി. ഇവിടെ സിത്താരയിലിറങ്ങണം മമ്മൂട്ടിക്ക് കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു എന്നോട് പറഞ്ഞത്. അതുവരെ കളിച്ചു ചിരിച്ചിരുന്ന കാര്‍ നിശബ്ദമായി. പിന്നെ അന്നത്തെ കാര്യങ്ങളൊക്കെ ചര്‍ച്ച ചെയ്യുകയായിരുന്നു. പിന്നെ പാട്ടുമില്ല, ഒന്നുമില്ല. എല്ലാവരും വണ്ടിയില്‍ മിണ്ടാതിരിക്കുകയാണ്. അവര്‍ക്കൊക്കെ അങ്ങനെ മിണ്ടാതിരുന്നാല്‍ മതി. ഞാന്‍ വേണമല്ലോ പോവാന്‍.

അന്ന് രാവിലെ മുതലുള്ള കാര്യങ്ങള്‍ ഞാന്‍ ആലോചിച്ചു. കുഴപ്പമൊന്നുമില്ല. എങ്കിലും എന്നെ വിളിച്ചിരിക്കുകയാണ്. ഞാന്‍ സിത്താര ഹോട്ടലില്‍ ഇറങ്ങി. റിസപ്ഷനില്‍ ജോര്‍ജേട്ടനെ കണ്ടപ്പോള്‍ കുറച്ച് സമാധാനമായി. ജോര്‍ജേട്ടന്‍ റിസപ്ഷനില്‍ പോയിരിക്കാന്‍ പറഞ്ഞു. റിസപ്ഷനില്‍ കുറച്ച് നേരം ഇരുന്നപ്പോള്‍ ജോര്‍ജേട്ടന്‍ വന്നു മുകളിലേക്ക് ചെല്ലാന്‍ പറഞ്ഞു.

റൂമില്‍ ചെന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു ഹാളിലേക്ക് വരാന്‍ പറഞ്ഞു. അവിടെ മമ്മൂക്കയുണ്ട്. സദസ് പോലെ കുറച്ച് ആളുകളും അവിടെ ഇവിടെ ഇരിപ്പുണ്ട്. ദൈവമേ ഇത്രയും ആളുകളുടെ മുമ്പില്‍ എന്താ പറയാന്‍ പോവുന്നത്. ഞാന്‍ യാന്ത്രികമായി അടുത്തേക്ക് നടന്നു ചെന്നു. മമ്മൂക്ക എന്നെയും അവരെയും നോക്കിയിട്ട് ഇതാണ് ഞാന്‍ പറഞ്ഞ ആള്‍, അടുത്ത പടത്തില്‍ ഇദ്ദേഹം വേണമെന്ന് പറഞ്ഞു. ലൈം ലൈറ്റിലേക്ക് വരാന്‍ എനിക്ക് അവസരമൊരുക്കിയ കിങ് ആന്‍ഡ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിലേക്കുള്ള വഴിയായിരുന്നു അത്. ആ സംഭവം എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല,’ സുധീര്‍ കരമന പറഞ്ഞു.

Content Highlight: Sudheer Karamana talks about Mammooka’s involvement in his film career

We use cookies to give you the best possible experience. Learn more