| Monday, 17th April 2023, 11:03 pm

ഭരണഘടനാ വിരുദ്ധതയെ വൈകാരികതയുടെ പേരില്‍ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും

സുധാ മേനോൻ

ഇന്ത്യന്‍ ഭരണഘടനയുടെ ആത്മാവാണ് ആര്‍ട്ടിക്കിള്‍ 21.
‘ No person shall be deprived of his life and personal liberty except according to the procedure established by law’. എന്ന് കൃത്യമായി, സുവ്യക്തമായി ഭരണഘടന പറയുമ്പോള്‍, അത് കേവല മൗലികാവകാശം മാത്രമല്ല, മറിച്ചു ജനാധിപത്യ സമൂഹത്തില്‍ പൗരാവകാശത്തിന്റെ, നിയമവാഴ്ചയുടെ, മാഗ്‌നാകാര്‍ട്ട ആണെന്നാണ് നമ്മള്‍ മനസിലാക്കേണ്ടത്.

ഗോത്രനീതിയോ, ഖാപ്പ് പഞ്ചായത്തുകളോ, ഭൂരിപക്ഷ പൊതുബോധമോ അല്ല, നീതിനിര്‍വഹണവും, ശിക്ഷയും നിര്‍വചിക്കേണ്ടത്. ഏതു സാഹചര്യത്തിലായാലും, എത്ര കൊടും കുറ്റവാളി ആയാലും, ശിക്ഷ, നിയമം അനുശാസിക്കുന്ന വിധത്തില്‍ മാത്രമായിരിക്കണം: അതായത്, Procedure established by Law.

ഇന്ന് നാം ഈ ഭരണഘടനാ വിരുദ്ധതയെ വൈകാരികതയുടെ പേരില്‍ പിന്തുണച്ച് കയ്യടിച്ചാല്‍, നാളെ വലിയ വില കൊടുക്കേണ്ടിവരും. ആള്‍ക്കൂട്ട കൊലകളും, പൊലീസ് കൊലകളും, സാധാരണ കീഴ്‌വഴക്കമാകും. നമ്മുടെ പൂര്‍വികര്‍ ജീവനും ജീവിതവും അര്‍പ്പിച്ചു ഉണ്ടാക്കിയെടുത്ത ഭരണഘടനയും സ്ഥാപനങ്ങളുമാണ് ഈ നാടിനെ ഇന്നും താങ്ങിനിര്‍ത്തുന്നത്. അല്ലാതെ പ്രതികാരക്കൊലകള്‍ അല്ല.

നിയമവാഴ്ച തകരുമ്പോള്‍, കുമിള പോലെ പൊടിഞ്ഞു പോകുന്നത് പൗരനെന്ന നിലക്കുള്ള നമ്മുടെ അവകാശങ്ങള്‍ തന്നെയാണ്. യു.പിയില്‍ നടന്ന ‘ഈ അസംബന്ധ നാടകം’ ഇങ്ങേ അറ്റത്തുള്ള കേരളത്തില്‍പ്പോലും ആള്‍ക്കൂട്ടകോടതിയെ ‘ലെജിറ്റിമൈസ്’ ചെയ്യുന്ന പൊതുബോധം ഉണ്ടാക്കിയിട്ടുണ്ട്. അവിടെയാണ് അപകടവും.

സ്വകാര്യവ്യക്തികളും, ജനക്കൂട്ടവും, പൊലീസും ഒരിക്കലും സ്വയം ‘പരമാധികാര റിപ്പബ്ലിക് ‘ആകരുത്. നിയമവാഴ്ചയുടെ തകര്‍ച്ചയിലേക്കാണ് അത് നയിക്കുന്നത്.
ഓര്‍ക്കണം, രാഷ്ട്രപിതാവിന് നേര്‍ക്ക് വെടിയുണ്ട ഉതിര്‍ത്തവരെ ഇന്ത്യയിലെ കോടതിയാണ് ശിക്ഷിച്ചത്, ജനക്കൂട്ടമല്ല. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ നാഥൂറാം ഗോഡ്സെയും നാരായണ്‍ ആപ്‌തെയും കൊല്ലപെട്ടാലും ഇന്ത്യയില്‍ ഒരാളും പരാതി പറയില്ലായിരുന്നു. പക്ഷെ, അവരെ ശിക്ഷിച്ചത് നിയമവ്യവസ്ഥയാണ്.

കുറ്റവാളികള്‍ രാഷ്ട്രീയസ്വാധീനം മൂലം രക്ഷപ്പെടുന്നുണ്ടെങ്കില്‍ നമ്മള്‍ സമരം ചെയ്യേണ്ടത് ജുഡീഷ്യല്‍ നവീകരണത്തിന് വേണ്ടിയാണ്. രാഷ്ട്രീയപാര്‍ട്ടികളും കൊടുംക്രിമിനലുകളും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ്. ഈ ക്രിമിനലുകളെയൊക്കെ ജനപ്രതിനിധിയാക്കിയ സമാജ് വാദി പാര്‍ട്ടിയൊക്കെ എന്ത് തരം ‘സമാജ്’ ആണ് സ്വപ്നം കാണുന്നത് എന്ന് ആര്‍ജവത്തോടെ ചോദ്യം ചെയ്യാനാണ്. എത്രയും പെട്ടെന്ന് നീതി നടപ്പാക്കി കുറ്റവാളികളെ ശിക്ഷിക്കുന്നതിന് വേണ്ടിയാണ്. അല്ലാതെ കുറ്റവാളികളെ വെടിവെച്ച് കൊല്ലുന്നതു ഉന്മാദത്തോടെ നോക്കി നില്‍ക്കുന്ന താലിബാനികള്‍ ആകരുത്, ഇവിടുത്തെ സിവില്‍ സമൂഹം.

Content Highlight: sudha menon’s write up about up encounter

സുധാ മേനോൻ

We use cookies to give you the best possible experience. Learn more