ചാൻസ് ചോദിച്ചപ്പോൾ, ബോളിവുഡിനാകും ഈ ലുക്ക് ചേരുകയെന്ന് അന്നദ്ദേഹം പറഞ്ഞു: സുദേവ് നായർ
Entertainment
ചാൻസ് ചോദിച്ചപ്പോൾ, ബോളിവുഡിനാകും ഈ ലുക്ക് ചേരുകയെന്ന് അന്നദ്ദേഹം പറഞ്ഞു: സുദേവ് നായർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 31st July 2024, 4:25 pm

മലയാളത്തിലെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ നടനാണ് സുദേവ് നായർ. തന്റെ വ്യത്യസ്തമായ സംഭാഷണത്തിലൂടെയും അഭിനയ സ്റ്റൈലിലൂടെയുമെല്ലാം വലിയ ശ്രദ്ധ നേടിയ സുദേവ് ചുരുങ്ങിയ സമയം കൊണ്ട് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തിൽ സിനിമ മോഹവുമായി ചാൻസ് ചോദിച്ച് നടന്ന കാലത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. അന്ന് സംവിധായകൻ സിദ്ദിഖിനോട്‌ ചാൻസ് ചോദിച്ചിരുന്നുവെന്നും എന്നാൽ തന്റെ ലുക്ക് വെച്ച് ബോളിവുഡ് ആയിരിക്കും ചേരുകയെന്ന് അദ്ദേഹം പറഞ്ഞെന്നും പിന്നീട് താൻ മുംബൈയിലേക്ക് വണ്ടി കയറിയെന്നും സുദേവ് പറഞ്ഞു. രൂപ ദയാബ്ജിക്ക് നൽകിയ അഭിമുഖത്തിൽ വനിത മാഗസിനോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എനിക്ക് മൂന്നോ നാലോ വയസുള്ള സമയത്ത് അച്ഛൻ എല്ലാ ശനിയാഴ്ചയും വീഡിയോ കാസറ്റ് കൊണ്ടുവരുമായിരുന്നു. ചാർലി ചാപ്ലിൻ ഒക്കെ അങ്ങനെ കണ്ടതാണ്. അമർ അക്ബർ ആൻ്റണി കണ്ട ശേഷം അമിതാഭ് ബച്ചനെ അനുകരിച്ചു നടക്കലായി വിനോദം. ആറോ ഏഴോ വയസ്സേ ഉള്ളു.

ആ കാലത്തു തന്നെ തീരുമാനിച്ചു നടനാകണം. എൻജീനിയറിങ്ങിനു പഠിക്കുമ്പോൾ ബോഡി ബിൽഡിങ്ങിലും ശ്രദ്ധിച്ചു. പഠനം പൂർത്തിയാക്കി തിരിച്ചു മുംബൈയിലെത്തിയാൽ മോഡലിങ്ങും അഭിനയവും തുടങ്ങണമെന്നും തീരുമാനിച്ചു. പുനെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ പഠനം കുടി കഴിഞ്ഞു നേരേ കേരളത്തിലെത്തി.

കൊച്ചിയിലെ വാടകവീട്ടിൽ നിന്നു രാവിലെ ഫയലൊക്കെ എടുത്ത് ഓരോ സംവിധായകരെ കാണാൻ പോകും. പോർട്ട്ഫോളിയോ കണ്ടിട്ട് ഒരാൾ സ്നേഹത്തോടെ ചോദിച്ചു, ബോളിവുഡിൽ അവസരം നോക്കുന്നതല്ലേ നല്ലത് എന്ന്. എന്റെ ലുക്കും പൂച്ചക്കണ്ണുമൊക്കെ കണ്ടിട്ടു പലരും ഇതു ചോദിച്ചു തുടങ്ങിയതോടെ അൽപം നിരാശ തോന്നി.

സംവിധായകൻ സിദ്ദിഖിന്റെ ഓഫീസിൽ പോയപ്പോൾ അദ്ദേഹം ഒരു ഉപദേശം നൽകി. ഈ ലുക്ക് വച്ച് ഇവിടെ നിൽക്കുന്നതു തെറ്റായ തീരുമാനമാകും ബോളിവുഡ് ആകും നിനക്കു ചേരുക.’ കേട്ടപാടേ തിരിച്ചു മുംബൈയിലേക്കു വണ്ടി കയറി. പരസ്യങ്ങളിലാണു തുടക്കം. പിന്നെ ഹിന്ദി സിനിമ ഗുലാബ് ഗ്യാങ്ങിലൂടെ സ്വപ്‌നത്തിനു തുടക്കമിട്ടു. എഴുത്തും സംവിധാനവുമൊക്കെ ഇഷ്‌ടമാണ്. ടി.ബി എ.ഫിനു വേണ്ടി സംവിധാനം ചെയ്‌ത നോട്ട് ഫിറ്റ് എന്ന വെബ് സീരീസ് ഒരുപാട് അവാർഡുകൾ നേടി,’സുദേവ് നായർ പറയുന്നു.

 

Content Highlight: Sudev Nair Talk About His Film Career