| Monday, 29th January 2024, 5:54 pm

ലാലേട്ടനൊപ്പമുള്ള ആ കോമ്പിനേഷന്‍ രംഗം എടുക്കുമ്പോള്‍ ഞാന്‍ വിറയ്ക്കുകയായിരുന്നു: മൈനസ് ഡിഗ്രിയായിരുന്നു തണുപ്പ്: സുചിത്ര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. തുടക്കത്തിലുണ്ടായിരുന്ന വിമര്‍ശനങ്ങളെയൊക്കെ അതിജീവിച്ച് സിനിമ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുകയാണ്.

ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തിയത് നടി സുചിത്രയായിരുന്നു. വാലിബനിലെ ആദ്യ രംഗങ്ങളില്‍ പ്രേക്ഷകര്‍ കാണുന്ന മുഖങ്ങളില്‍ ഒന്നുകൂടിയാണ് സുചിത്രയുടേത്. അവതാരകയായും സീരിയല്‍ ആര്‍ടിസ്റ്റായും സജീവമായ സുചിത്രയുടെ സിനിമയിലേക്കുള്ള ആദ്യ ചുവടുവെപ്പ് കൂടിയാണ് മലൈക്കോട്ടെ വാലിബന്‍.

മോഹന്‍ലാലിനൊപ്പവും ലിജോ ജോസ് പെല്ലിശേരിക്കൊപ്പവും അത്തരമൊരു തുടക്കം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് സുചിത്ര പറയുന്നത്. ഒപ്പം മോഹന്‍ലാലിനൊപ്പമുണ്ടായിരുന്ന കോമ്പിനേഷന്‍ രംഗങ്ങളെ കുറിച്ചും ആ സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ നേരിടേണ്ടി വന്ന ചില പ്രതിസന്ധികളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുചിത്ര.

‘ ഒരു തുടക്കക്കാരിയെന്ന നിലയ്ക്ക് എനിക്ക് ഇതില്‍ കൂടുതലൊന്നും ഇനി കിട്ടാനില്ല. തുടക്കക്കാരായി കുറേ പേര്‍ ഈ സിനിമയിലുണ്ട്. ഈശ്വരന്‍ ഞങ്ങളെയാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹിച്ചത് എനിക്ക് തോന്നും. ഒരുപാട് സന്തോഷം തോന്നി. എല്ലാവരോടും നന്ദിയുണ്ട്.

ലെജന്റ്‌സിനൊപ്പമാണ് വര്‍ക്ക് ചെയ്യുന്നത്. ലാല്‍ സാര്‍, ലിജോ സാര്‍, ഇത്രയും വലിയൊരു പ്രൊഡക്ഷന്‍ എല്ലാവര്‍ക്കൊപ്പവും വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വലിയൊരു അനുഗ്രഹമായി കാണുന്നു. ഇതിന് മുന്‍പും ചില സിനിമകളിലേക്കൊക്കെ വിളിച്ചിരുന്നു. പക്ഷേ ചെയ്യുന്നത് ഒന്നാണെങ്കിലും രണ്ടാണെങ്കിലും അത്രയും നല്ലൊരു മൂവി ആവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.

ഇങ്ങനെ ഒരു വേഷം ദൈവം കൊണ്ടുതന്നു. ഒരുപാട് സിനിമകള്‍ ഇങ്ങനെ ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ടെന്ന് തോന്നുന്നില്ല. ചെയ്യുന്നത് നല്ലതായാല്‍ മതി. വാലിബനില്‍ ലാലേട്ടനൊപ്പം കോമ്പിനേഷന്‍ ചെയ്യുമ്പോള്‍ ടെന്‍ഷനായിരുന്നു. യഥാര്‍ത്ഥത്തില്‍ ഞാന്‍ വിറക്കുകയായിരുന്നു. രണ്ട് ടൈപ്പ് വിറക്കലുണ്ടായിരുന്നു.

ഒന്ന് ടെന്‍ഷന്‍ അടിച്ചിട്ട് മറ്റൊന്ന് തണുപ്പുകൊണ്ട്. പിന്നെ വസ്ത്രത്തിന്റെ ഒരു പ്രശ്‌നമുണ്ടായിരുന്നു. ചില പരിമിതികള്‍ ഉണ്ടായിരുന്നു. ആ സീന്‍ എടുത്തോണ്ടിരുന്നപ്പോള്‍ വിറയ്ക്കുകയായിരുന്നു ഞാന്‍. അത്രയ്ക്ക് തണുപ്പായിരുന്നു. പൂജ്യം ഡിഗ്രിയും മൈനസ് ഡിഗ്രിയുമൊക്കെയായിരുന്നു.

ആ സീന്‍ രാത്രി പന്ത്രണ്ട് മണിക്കും ഒരു മണിക്കുമൊക്കെയാണ് ഷൂട്ട് ചെയ്തത്. വസ്ത്രം വേണ്ടത്ര ഇല്ല. ഇവരൊക്കെ ജാക്കറ്റൊക്കെയിട്ടാണ് നില്‍ക്കുന്നത്. എന്നിട്ട് തന്നെ ഇവര്‍ വിറയ്ക്കുന്നുണ്ട്. ടിനു ചേട്ടനൊക്കെ എന്തിനാ വിറയ്ക്കുന്നത് എന്ന് എന്റെ അടുത്ത് വന്ന് ചോദിക്കും. അത് കേള്‍ക്കുമ്പോള്‍ പേടിയുമുണ്ട്.

രാത്രി രണ്ട് മണിയായി. ഭയങ്കര ടെന്‍ഷനായിരുന്നു ആ സമയത്ത്. അപ്പോള്‍ ലാല്‍ സാറിന് പനിയാണ്. പുള്ളി എന്നിട്ടും അഭിനയിക്കുകയാണ്. ഒരു പ്രത്യേക രീതിയിലുള്ള വസ്ത്രങ്ങളാണല്ലോ. എങ്കിലും അത്രയും മനോഹരമായ രംഗത്തില്‍ അഭിനയിക്കാനായതില്‍ സന്തോഷമുണ്ട്,’ താരം പറഞ്ഞു.

Content Highlight: Suchithra Actress about Mohanlal and Malaikkotte valiban

We use cookies to give you the best possible experience. Learn more