| Sunday, 20th October 2024, 10:13 pm

രാജസ്ഥാന്‍; ക്ഷേത്രപൂജാരി മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ക്ഷേത്രപൂജാരി മയക്കുമരുന്ന് നല്‍കി ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. യോഗേഷ് എന്ന ബാബ ബാലകനാഥ് എന്ന പൂജാരിക്കെതിരെയാണ് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയത്.

മയക്കുമരുന്ന് കലര്‍ത്തിയ മധുര പലഹാരങ്ങള്‍ നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അതിക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണി പെടുത്തിയതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

പ്രസാദത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഏപ്രില്‍ 12ന് കോളേജില്‍ നിന്ന് മടങ്ങുന്ന വിദ്യാര്‍ത്ഥിയെ ഇയാള്‍ റോഡില്‍ വെച്ച് കാണുകയും ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റുകയുമായിരുന്നു.

തുടര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയ്ക്ക് ഇയാള്‍ പ്രസാദം നല്‍കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. പൂജാരി മൂന്ന് തവണ ക്രൂരമായി തന്നെ പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു. മയക്കുമരുന്നതിന്റെ സാന്നിധ്യം ശരീരത്തിലുള്ളതിനാല്‍ എതിര്‍ക്കാനായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.

ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ ഫോണില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇത് ഉപയോഗിച്ചാണ് ക്ഷേത്ര പൂജാരി ഭീഷണി ഉയര്‍ത്തിയതെന്നുമാണ് പെണ്‍കുട്ടി ചൂണ്ടിക്കാട്ടുന്നത്.

അതിക്രമത്തിന്റെ ചില ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ പൊലീസ് നടപടിയെടുക്കുകയും ചെയ്തു.

പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗ് നഗര്‍ പൊലീസ് അറിയിച്ചു.

Content Highlight: Student complains that temple priest drugged her and assaulted her multiple times in Rajasthan

We use cookies to give you the best possible experience. Learn more