ഗുജറാത്ത് ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ് മനുസ്മൃതി ഓര്‍മിപ്പിച്ച ജഡ്ജിയുടേത്
national news
ഗുജറാത്ത് ഹൈക്കോടതിയുടെ വിചിത്ര ഉത്തരവ് മനുസ്മൃതി ഓര്‍മിപ്പിച്ച ജഡ്ജിയുടേത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 22nd August 2023, 9:20 am

ന്യൂദല്‍ഹി: ഗുജറാത്ത് ഹൈക്കോടതിയില്‍ അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുള്ള അനുമതിയുമായി ബന്ധപ്പെട്ട വിചിത്ര ഉത്തരവ് പുറപ്പെടുവിച്ചത്, മുമ്പ് സമാനമായ കേസില്‍ മനുസ്മൃതി ഓര്‍മിപ്പിച്ച വിവാദമായ ജഡ്ജി ജസ്റ്റിസ് സമീര്‍ ദവെയുടേത്.

ബലാത്സംഗത്തിനിരയായ ബാലിക ഗര്‍ഭഛിദ്രത്തിന് അനുമതി തേടിയപ്പോള്‍ 17 വയസില്‍ പെണ്‍കുട്ടികള്‍ പ്രസവിച്ചിട്ടുണ്ടെന്നും അതറിയാന്‍ മനുസ്മൃതി വായിക്കണമെന്നായിരുന്നു സമീര്‍ ദവെ പറഞ്ഞിരുന്നത്. പതിനാറുകാരിക്കും ഗര്‍ഭത്തിലുള്ള ഭ്രൂണത്തിനും ആരോഗ്യമുണ്ടെങ്കില്‍ ഗര്‍ഭഛിദ്രം അനുവദിക്കില്ലെന്നും, ചെറിയ പ്രായത്തില്‍ പ്രസവിച്ച തറിയാന്‍ മനുസ്മൃതി വായിക്കണമെന്നും കഴിഞ്ഞ ജൂണില്‍ വന്ന ഉത്തരവില്‍ സമീര്‍ ദവെ പറഞ്ഞിരുന്നു.

അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുള്ള കേസ് പരിഗണിക്കുന്നത് വൈകിപ്പിച്ച സംഭവത്തില്‍ സുപ്രീം കോടതിയില്‍ വാദം നടക്കവെ വിചിത്ര ഉത്തരവ് മാറ്റിനിര്‍ത്തിയാല്‍
സമീര്‍ ദവെ മികച്ച ജഡ്ജിയാണെന്ന് ഗുജറാത്ത് സര്‍ക്കാറിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചപ്പോഴാണ് മുതിര്‍ന്ന അഭിഭാഷകനായ സഞ്ജയ് പരീഖ് മനുസ്മൃതി പരമാമര്‍ശം ഓര്‍മിപ്പിച്ചത്. ഇദ്ദേഹം സമാനമായ വിധികള്‍ വേറെയും പുറപ്പെടുവെച്ചിട്ടുണ്ടെന്നും സഞ്ജയ് കോടതിയില്‍ പറഞ്ഞു.

 

ഹൈകോടതി ജഡ്ജിമാരെ നിരുത്സാഹപ്പെടുത്തുന്ന ആത്മവീര്യം ചോര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തരുതെന്നാണ് തുഷാര്‍ മേത്ത കോടതിയില്‍ വാദിച്ചത്. എന്നാല്‍
രാഹുല്‍ ഗാന്ധിയുടെ ഹരജി തള്ളി ഗുജറാത്ത് ഹൈകോടതി നടത്തിയ അഭിപ്രായപ്രകടനങ്ങളെ അടക്കം സൂചിപ്പിച്ചാണ് സുപ്രീം കേടതി ഗുജറാത്ത് ഹൈക്കോടതിയെ വിമര്‍ശിച്ചത്.

അതേസമയം, ഗുജറാത്ത് ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സുപ്രീം കോടതി വിധിക്കെതിരെ ഒരു കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. അതിജീവിതയുടെ ഗര്‍ഭഛിദ്രത്തിനുള്ള കേസ് പരിഗണിക്കുന്നത് വൈകിപ്പിച്ചതില്‍ ഗുജറാത്ത് ഹൈക്കോടതിയെ ശനിയാഴ്ച സുപ്രീം കോടതി വിമര്‍ശിക്കുകയും പെണ്‍കുട്ടിയുടെ ഹരജി ഇന്ന് പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി കേസില്‍ ശനിയാഴ്ച തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതി വിമര്‍ശനം ഉന്നയിച്ചത്.

Content Highlight: strange order of the Gujarat High Court which was criticized by the Supreme Court is that of the Judge who was reminded by Manusmriti