ക്യൂ നിന്ന്‌ സമയം കളയാതെ ഒരു കപ്പ് കാപ്പി കുടിക്കാനുള്ള മോഹം ദീപീന്ദറിനെ സൊമാറ്റോ മുതലാളിയാക്കി!!
zomato
ക്യൂ നിന്ന്‌ സമയം കളയാതെ ഒരു കപ്പ് കാപ്പി കുടിക്കാനുള്ള മോഹം ദീപീന്ദറിനെ സൊമാറ്റോ മുതലാളിയാക്കി!!
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st August 2019, 2:36 pm

ജോലിയ്ക്കിടെ ഒരു കാപ്പി കുടിക്കാന്‍ തോന്നിയാല്‍ കഫ്റ്റീരിയയുടെ മുന്നില്‍ ക്യൂ നിന്ന് കുറേ സമയം കളയണം. ആ ക്യൂവില്‍ പലവട്ടം നിന്നിട്ടുണ്ട് സൊമാറ്റോ സ്ഥാപന ഉടമയായ ദീപീന്ദര്‍ ഗോയല്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു കപ്പ് കാപ്പി കുടിക്കാന്‍ പെട്ട ബുദ്ധിമുട്ടാണ് ദീപീന്ദര്‍ ഗോയലിനെ സംരംഭകനാക്കിയത്.

2005ല്‍ ദല്‍ഹി ഐ.ഐ.ടിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ ദീപീന്ദര്‍ 2006 ജനുവരിയില്‍ ബെയ്ന്‍ ആന്റ് കമ്പനിയില്‍ സീനിയര്‍ അസോസിയേറ്റ് കണ്‍സല്‍ട്ടന്റ് ആയി ചുമതലയേറ്റു.  അവിടെ ജോലി ചെയ്യുന്നതിനിടെ, ഭക്ഷണം കഴിക്കാന്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും റസ്റ്റോറന്റുകള്‍ തിരഞ്ഞും മെനു പരിശോധിച്ചും വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നത് കണ്ടാണ് ദീപീന്ദര്‍ അതിനെന്തെങ്കിലും എളുപ്പവഴിയുണ്ടോയെന്ന് ആലോചിച്ചത്. കൂട്ടിന് സഹപ്രവര്‍ത്തകനും ബാല്യകാലം മുതലുള്ള സുഹൃത്തുമായ പങ്കജ് ചദ്ദായുമുണ്ടായിരുന്നു.

റസ്‌റ്റോറന്റിലെ മെനു ഓണ്‍ലൈനായി ലഭിക്കുകയാണങ്കില്‍ ആളുകള്‍ക്ക് ഭക്ഷണം തെരഞ്ഞെടുക്കാന്‍ എളുപ്പാമാകുമല്ലോയെന്ന് അവര്‍ ചിന്തിച്ചു. ഒരു വെബ്‌സൈറ്റ് രൂപീകരിച്ചുകൊണ്ട്, ചുറ്റുമുള്ള എല്ലാ റസ്റ്റോറന്റുകളിലെയും മെനു ബെയ്‌നിലെ തൊഴിലാളികള്‍ക്കായി ഇന്‍ട്രാനെറ്റ് വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്തു. അത് 2008ല്‍ Foodiebay.com എന്ന സ്ഥാപനം തുടങ്ങുന്നതിലേക്കെത്തി. അതാണ് പിന്നീട് സൊമാറ്റോ.കോം ആയി മാറിയത്.

അവരെ അതിശയിപ്പിച്ചുകൊണ്ട് ആ വെബ്‌സൈറ്റിന് പ്രതീക്ഷിച്ചതിനേക്കാളേറെ ട്രാഫിക് ലഭിച്ചു. അങ്ങനെയാണ് അതിനുള്ളിലെ ബിസിനസ് സാധ്യത തിരിച്ചറിഞ്ഞത്. വളരെ പെട്ടെന്നായിരുന്നു Foodiebay.com വളര്‍ന്നത്. അതോടെ കൂടുതല്‍ റസ്‌റ്റോറന്റുകള്‍ ലിസ്റ്റ് ചെയ്യാനും കൊല്‍ക്കത്ത, മുംബൈ, ബെംഗളുരു, പൂനെ നഗരങ്ങളിലേക്കു കൂടി കച്ചവടം വ്യാപിപ്പിക്കാനും ഇവര്‍ നിര്‍ബന്ധിതരായി.

പൊതുവേ ഭക്ഷണ പ്രിയരാണ് പഞ്ചാബികള്‍. ദീപീന്ദറും അതിന് അപവാദമായിരുന്നില്ല. എന്നാല്‍ ‘ഭക്ഷണത്തോടുള്ള ഇഷ്ടത്തേക്കാള്‍ സാങ്കേതിക വിദ്യയോടുള്ള പ്രിയവും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള ത്വരയുമാണ്’ സൊമാറ്റോയുടെ രൂപീകരണത്തിലേക്ക് നയിച്ചതന്നാണ് ദീപീന്ദര്‍ പറഞ്ഞത്.

2010 നവംബറിലാണ് ഫുഡീബെയന്ന പേരുമാറ്റി സൊമാറ്റോ ആക്കിയത്.  ടുമാറ്റോയന്ന പേരിനോട് സാമ്യം തോന്നുന്ന പേരായതുകൊണ്ടും എളുപ്പം ഓര്‍ക്കാവുന്ന ഒന്നായതുകൊണ്ടുമാണ് ഈ പേരിലേക്ക് മാറിയത്. ഇവരുടെ ആശയത്തില്‍ താല്‍പ്പര്യം തോന്നിയ നൗകരി ഡോട്ട് കോം സ്ഥാപകന്‍ സഞ്ജീവ് ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതോടെ കമ്പനിയുടെ വളര്‍ച്ച വേഗത്തിലായി.

2008ല്‍ 1200 റെസ്റ്റോറന്റുകളുടെ ലിസ്റ്റിംഗുമായി തുടങ്ങിയ ദീപീന്ദറിന് ഇന്ന് 22 രാജ്യങ്ങളിലായുള്ള പതിനായിരത്തിലേറെ നഗരങ്ങളിലേക്ക് സൊമാറ്റോയെ വ്യാപിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നാണ് സൊമാറ്റോ.

ഡെലിവറി ബോയ് ഹിന്ദുവല്ലെന്ന് പറഞ്ഞ് ഓര്‍ഡര്‍ റദ്ദാക്കിയ ഉപയോക്താവിനോട് ‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ്’ എന്നു പറഞ്ഞ് ദീപീന്ദര്‍ ഗോയല്‍ കയ്യടി നേടിയിരുന്നു. സ്വന്തം സ്ഥാപനത്തിലൂടെ അദ്ദേഹം നടപ്പിലാക്കിയ പല തൊഴില്‍ നയങ്ങളും ഇത്തരത്തില്‍ കയ്യടി നേടിയിരുന്നു. ലോകത്ത് സ്ത്രീ- പുരുഷ തൊഴിലാളികള്‍ക്കിടയിലെ കൂലി വ്യത്യാസം കുറയ്ക്കാനുള്ള സുപ്രധാന നീക്കം ഇക്കഴിഞ്ഞമാസം സുമാറ്റോയുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു.

സ്ത്രീകള്‍ക്ക് മെറ്റേണിറ്റി ലീവായി നല്‍കുന്ന ആറുമാസം പുരുഷന്മാര്‍ക്കും പാരന്റല്‍ ലീവായി സുമാറ്റോ അനുവദിക്കുന്നുണ്ട്. സ്ത്രീകള്‍ നേതൃ സ്ഥാനത്തേക്ക് ഉയര്‍ന്ന വരാത്തതിന് ഒരു കാരണം പാരന്റല്‍ ലീവ് അനുവദിക്കുന്നതിലെ വിവേചനമാണെന്നാണ് ഗോയലിന്റെ അഭിപ്രായം.

ഇന്ത്യയിലെ അരികുവത്കൃത സമൂഹങ്ങളില 100 മില്യണ്‍ ആളുകള്‍ക്ക് മാസം തോറും ഭക്ഷണം നല്‍കുന്ന എന്‍.ജി.ഒ ആയ ഫീഡിങ് ഇന്ത്യയെ അടുത്തിടെ സുമാറ്റോ ഏറ്റെടുത്തിരുന്നു.

എല്ലാ മേഖലകളിലെന്നപോലെ സൊമാറ്റോയ്ക്കും വലിയ വെല്ലുവിളി നേരിടേണ്ടി വന്നിരുന്നു. സൊമാറ്റോ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി സഹസ്ഥാപകനായ പങ്കിന്റെ പുറത്തുപോക്കായിരുന്നു. ഇത് സൊമാറ്റോക്ക് വലിയ ബാധ്യത ഉണ്ടാക്കിയിരുന്നു. എന്നാല്‍ ലക്ഷ്യത്തിലെത്താന്‍ തനിക്കു കഴിയുമെന്ന ദീപീന്ദറിന്റെ ആത്മവിശ്വാസമാണ് സുമാറ്റോയ്ക്ക് തണലായത്.