|

സ്‌പെയിനില്‍ നാശം വിതച്ച് മാര്‍ട്ടിനോ കൊടുങ്കാറ്റ്; കനത്ത മഴയില്‍ പുരാതന റോമന്‍ പാലം തകര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാന്‍ഡ്രിഡ്: മാര്‍ട്ടിനോ കൊടുങ്കാറ്റില്‍ വലഞ്ഞ് സ്‌പെയിന്‍. കൊടുങ്കാറ്റിനെ തുടര്‍ന്ന് സ്‌പെയിനിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്ത് വന്‍ നാശനഷ്ടമാണുണ്ടായത്.

കൊടുങ്കാറ്റില്‍ സ്‌പെയിനിലെ പുരാതന റോമന്‍ പാലം തകര്‍ന്നു.
കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് സ്പെയിനിലെ നിരവധി റോഡുകള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

ജനങ്ങള്‍ പരമാവധി യാത്രകള്‍ ഒഴിവാക്കണമെന്ന് സ്പാനിഷ് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാര്‍ട്ടിനോക്ക് പുറമെ ജാന, കോണ്‍റാഡ്, ലോറന്‍സ് എന്നീ കൊടുങ്കാറ്റുകളൂം സ്‌പെയിനില്‍ വീശുന്നുണ്ട്.

കഴിഞ്ഞ മൂന്നാഴ്ചയായി സ്‌പെയിനില്‍ കൊടുങ്കാറ്റിന്റെ സാന്നിധ്യമുണ്ട്. വെള്ളിയാഴ്ച അവിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മത കേന്ദ്രത്തില്‍ നിന്ന് 41 കുട്ടികളെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തിയതായി എല്‍ പൈസ് റിപ്പോര്‍ട്ട് ചെയ്തു.

മലാഗ, വലന്‍സിയ, കാറ്റലോണിയ എന്നിവിടങ്ങളിലായി വീശിയ ലോറന്‍സ് കൊടുങ്കാറ്റില്‍ വലിയ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 18നാണ് രാജ്യത്തുടനീളമായി വീശുന്ന കൊടുങ്കാറ്റിന് മാര്‍ട്ടിനോ എന്ന് ഔദ്യോഗികമായി പേര് നല്‍കിയത്.

അതേസമയം വിനോദ സഞ്ചാരികള്‍ പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങള്‍ നിരീക്ഷണമെന്നും ദുരന്തബാധിത പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഐറിഷ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഈ ആഴ്ചയില്‍ സ്‌പെയിനിലെ കാലാവസ്ഥ കൂടുതല്‍ മാകുമെന്നും പോര്‍ച്ചുഗലില്‍ കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഐറിഷ് വിനോദ സഞ്ചാരികളെ പ്രതിസന്ധിയിലാക്കുന്നതിനാലാണ് ഭരണകൂടം പൗരന്മാര്‍ക്ക് ജാഗ്രത നല്‍കിയത്.

Content Highlight: Storm Martinho wreaks havoc in Spain; Ancient Roman bridge collapses in heavy rain

Video Stories