| Monday, 28th March 2022, 12:20 pm

ഹിജാബ് വിഷയത്തില്‍ പെണ്‍കുട്ടികളാണ് ഇരയാക്കപ്പെടുന്നത്; പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടേയെന്ന് മിസ് യൂണിവേഴ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പെണ്‍കുട്ടികള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കട്ടേയെന്ന് മിസ് യൂണിവേഴ്‌സ് ഹര്‍നാസ് സന്ധു. കര്‍ണാടകയിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു ഹര്‍നാസ് സന്ധുവിന്റെ പ്രതികരണം.

ഹിജാബ് വിഷയത്തില്‍ പെണ്‍കുട്ടികളാണ് ഇരയാക്കപ്പെടുന്നതെന്നും പെണ്‍കുട്ടികള്‍ അവര്‍ തിരഞ്ഞെടുക്കുന്ന രീതിയില്‍ ജീവിക്കട്ടെയെന്നും ഹര്‍നാസ് പറഞ്ഞു.

മിസ് യൂണിവേഴ്‌സ് നേടിയതില്‍ അനുമോദിച്ച് കൊണ്ട് മുംബൈയില്‍ നടത്തിയ പരിപാടിക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ഹര്‍നാസ്.

‘സത്യസന്ധമായി പറഞ്ഞാല്‍, എന്തിനാണ് നിങ്ങള്‍ എല്ലായ്‌പ്പോഴും പെണ്‍കുട്ടികളെ ലക്ഷ്യം വെക്കുന്നത്? ഇപ്പോള്‍ നിങ്ങള്‍ എന്നെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഇതുപോലെ ഹിജാബ് വിഷയത്തില്‍ പെണ്‍കുട്ടികളാണ് ഇരയാക്കപ്പെടുന്നത്. , ലക്ഷ്യത്തിലെത്തട്ടേ. അതിന് അനുവദിക്കുക. അത് അവരുടെ ചിറകുകളാണ്. അത് മുറിച്ച് കളയരുത്. നിങ്ങള്‍ക്ക് മുറിക്കണമെങ്കില്‍ സ്വന്തം ചിറകുകള്‍ മുറിക്കൂ,’ ഹര്‍നാസ് സന്ധു പറഞ്ഞു.

ഹിജാബ് നിരോധനം കര്‍ണാടകയില്‍ വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു.
ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ- യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നടപടി എടുത്തതിന് പിന്നാലെയാണ് വിവാദം ഉണ്ടാകുന്നത്.

ആറ് വിദ്യാര്‍ത്ഥിനികളേയും ക്ലാസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാര്‍ത്ഥിനികള്‍ കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍, ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള വിവിധ ഹരജികള്‍ കര്‍ണാടക ഹൈക്കോടതി തള്ളി.

ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമായ ഒരു ആചാരമല്ലെന്നും യൂണിഫോം നിര്‍ദേശിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

Content Highlights: “Stop Targeting Girls… Let Them Live”: Miss Universe 2021 On Hijab Row

We use cookies to give you the best possible experience. Learn more