| Wednesday, 23rd December 2020, 9:54 pm

'അര്‍ത്ഥശൂന്യമായ ഭേദഗതികളുമായി ഇനിയും വരേണ്ടതില്ല, വ്യക്തമായ രൂപരേഖ വേണം'; ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിലവിലെ കര്‍ഷക നിയമത്തില്‍ അര്‍ത്ഥശൂന്യമായ ഭേദഗതികള്‍ വരുത്തി ചര്‍ച്ചയ്ക്കായി വരേണ്ടതില്ലെന്ന് കേന്ദ്രത്തോട് കര്‍ഷക സംഘടനകള്‍.

രേഖാമൂലം തയ്യാറാക്കിയ വ്യക്തമായ നിര്‍ദ്ദേശം കൈയ്യിലുണ്ടെങ്കില്‍ മാത്രം അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാകാമെന്നും കര്‍ഷക സംഘടനകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അതേസമയം തങ്ങള്‍ കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും എന്നാല്‍ കര്‍ഷകബില്ല് സംബന്ധിച്ച വ്യക്തമായ രൂപരേഖ സര്‍ക്കാര്‍ തങ്ങള്‍ക്കു മുന്നില്‍ വെച്ചാല്‍ മാത്രമേ ചര്‍ച്ച സാധ്യമാകുകയുള്ളുവെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

കര്‍ഷക ബില്ലില്‍ വരുത്തിയ ഭേദഗതികള്‍ ഞങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് മുമ്പേ പറഞ്ഞതാണ്, കര്‍ഷക നേതാവ് ശിവ് കുമാര്‍ കാക്ക പറഞ്ഞു.

അതേസമയം കേന്ദ്രം തങ്ങള്‍ക്കു മുന്നില്‍വെച്ച ബില്ലിന്റെ രൂപരേഖയില്‍ എം.എസ്.പി, വൈദ്യുതി ഉപഭോഗത്തിന്റെ വില, എന്നിവ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.

കര്‍ഷക സമരം 28 ദിവസം പിന്നിടുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് തയ്യാറാകാത്ത കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.

തങ്ങളുമായുള്ള ചര്‍ച്ചകളെ വളരെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ഗൗരവതരമായ വിഷയമായി കര്‍ഷക പ്രക്ഷോഭത്തെ അവര്‍ കാണുന്നില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷക സംഘടനകള്‍ കേന്ദ്രവുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞിരുന്നു. കര്‍ഷകസമരം നടത്തുന്നവരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു.

അതേസമയം കര്‍ഷക സമരത്തെ അനുനയിപ്പിക്കാന്‍ പുതിയ ശ്രമങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍ 25 ന് രാജ്യത്ത 9 കോടി കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിര്‍ച്വല്‍ മീറ്റിംഗ് നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഈ കൂടിക്കാഴ്ചയില്‍ കര്‍ഷക നിയമങ്ങളെപ്പറ്റിയുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞിരുന്നു.

കൂടിക്കാഴ്ചയില്‍ പ്രധാന്‍മന്ത്രി കിസാന്‍ പദ്ധതി പ്രകാരം 18000 കോടി രൂപയുടെ ധനസഹായം കര്‍ഷകര്‍ക്കായി നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകരുമായിട്ടായിരിക്കും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുക. കര്‍ഷകബില്ലുമായി ബന്ധപ്പെട്ട തങ്ങളുടെ അനുഭവങ്ങളും കാര്‍ഷികമേഖലയില്‍ ഊന്നല്‍ നല്‍കേണ്ട പദ്ധതികളെപ്പറ്റിയും പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ കര്‍ഷകര്‍ക്ക് അവസരമുണ്ടാകും, പ്രധാനമന്ത്രിയുടെ ഓഫീസ് കുറിപ്പില്‍ പറയുന്നു.

നേരത്തേ കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വിനയത്തോടെ തല കുനിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നാണ് മോദി പറഞ്ഞിരുന്നതെങ്കിലും അതിനുള്ള നീക്കങ്ങള്‍ ഇതുവരെ നടത്തിയിട്ടില്ല.

എന്നാല്‍ നിയമം പിന്‍വലിക്കുന്നതുവരെ തങ്ങള്‍ പ്രതിഷേധം തുടരുമെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. പഞ്ചാബ് സര്‍ക്കാരും കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Stop Repeating Meaningless Amendments Says Farmers Unions

We use cookies to give you the best possible experience. Learn more