| Wednesday, 22nd May 2019, 11:16 pm

'മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് ഫോണ്‍ സംഭാഷണം'; പി.സി ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് ലീഗ് മാര്‍ച്ചും കല്ലേറും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂഞ്ഞാര്‍: മുസ്‌ലിങ്ങളെ അധിക്ഷേപിച്ചെന്നാരോപിച്ച് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് ലീഗ് മാര്‍ച്ചും കല്ലേറും. വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് ലീഗ് പി.സി ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്.

തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്ന് പി.സി ജോര്‍ജ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കൈരളി ടി.വിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലായിരുന്നു പി.സി ജോര്‍ജിന്റെതായി പുറത്തുവന്ന പരാമര്‍ശം. ഓസ്‌ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോര്‍ജിന്റെ ശബ്ദവുമാണ് ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്.

‘പൂഞ്ഞാര്‍ എം.എല്‍.എ കേശവന്‍ നായര്‍ ആണോ എന്ന് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇയാളും പി.സി ജോര്‍ജും സംസാരിക്കുന്നുണ്ട്. ഇതിനിടെ ബി.ജെ.പിക്ക് ഒപ്പം പി.സി ജോര്‍ജ് പോയതിനെ കുറിച്ചും ഇയാള്‍ ചോദിച്ചിരുന്നു.

തുടര്‍ന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്തവരല്ലെ മുസ്‌ലിം സഹോദരങ്ങള്‍ എന്നും ഇയാള്‍ ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍.

‘മുസ്‌ലിം സഹോദരങ്ങള്‍ ഒലത്തി ഒലത്തി എന്ന് ഞാന്‍ ചുമ്മാ പ്രസംഗിക്കുന്നതാ. 2011 ല്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ പേട്ടയിലെ കാക്കാന്മാര് തന്ന ഭൂരിപക്ഷം 290, ഈ കാക്കാമാരില്‍ നിന്ന് ആകെ കിട്ടുന്ന വോട്ട് പതിനായിരമാണ്. അവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പറയാന്‍ പോകുകയാണ് എന്നും പിസി പറയുന്നു.

അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പാവപ്പെട്ട് ക്രിസ്ത്യാനികളെ കൊല്ലുകയാണെന്നും ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ എന്താണ് സംഭവിച്ചതെന്നും പി.സി ജോര്‍ജ് ചോദിച്ചു.

അതേസമയം കല്ലേറ് നടന്ന സമയത്ത് പി.സി ജോര്‍ജ് വീട്ടിലുണ്ടായിരുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജ ഫോണ്‍ സംഭാഷണമാണെന്നും പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.

വിഡിയോ കടപ്പാട് കെെരളി ടി.വി
We use cookies to give you the best possible experience. Learn more