വെറും അഞ്ച് റണ്‍സ് കൂടി നേടാമായിരുന്നില്ലേ!! റെക്കോഡിന് തൊട്ടരികെ കാലിടറി വീണ് സ്മിത്
icc world cup
വെറും അഞ്ച് റണ്‍സ് കൂടി നേടാമായിരുന്നില്ലേ!! റെക്കോഡിന് തൊട്ടരികെ കാലിടറി വീണ് സ്മിത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 28th October 2023, 6:55 pm

ഐ.സി.സി ലോകകപ്പില്‍ തകര്‍പ്പന്‍ റെക്കോഡ് നേടാന്‍ സാധിക്കാതെ ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്. ഐ.സി.സി ലോകകപ്പില്‍ 1,000 റണ്‍സ് എന്ന കരിയര്‍ മൈല്‍സ്റ്റോണ്‍ പിന്നിടാനുള്ള അവസരമാണ് സ്മിത് നഷ്ടപ്പെടുത്തിയത്.

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 17 പന്തില്‍ 18 റണ്‍സാണ് സ്മിത് നേടിയത്. എന്നാല്‍ അഞ്ച് റണ്‍സ് കൂടി നേടാന്‍ സാധിച്ചിരുന്നുവെങ്കില്‍ സ്മിത്തിന് 1,000 ലോകകപ്പില്‍ 1000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാന്‍ സാധിക്കുമായിരുന്നു.

നിലവില്‍ 30 മത്സരത്തിലെ 26 ഇന്നിങ്‌സില്‍ നിന്നും 995 റണ്‍സാണ് സ്മിത് നേടിയത്. 41.45 എന്ന ശരാശരിയിലും 89.07 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് സ്മിത് റണ്‍സടിച്ചുകൂട്ടിയത്.

 

മൂന്ന് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ കുറിച്ച സ്മിത്തിന്റെ ലോകകപ്പിലെ ഉയര്‍ന്ന സകോര്‍ 2015ല്‍ ഇന്ത്യക്കെതിരെ നേടിയ 105 റണ്‍സാണ്.

അതേസമയം, ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സിന് വിജയിച്ചിരുന്നു. ലോകകപ്പില്‍ ഓസീസിന്റെ നാലാം വിജയമാണിത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ കരുത്തില്‍ 388 റണ്‍സ് നേടിയിരുന്നു. ഹെഡ് 67 പന്തില്‍ 109 റണ്‍സ് നേടി. പത്ത് ബൗണ്ടറിയും ഏഴ് സിക്‌സറും അടക്കമാണ് ഹെഡ് 109 റണ്‍സ് നേടിയത്.

ഹെഡിന് പുറമെ അര്‍ധ സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും ഓസീസ് ഇന്നിങ്‌സില്‍ നിര്‍ണായകമായി. 65 പന്തില്‍ 81 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഈ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ആക്ടീവ് പ്ലെയര്‍ എന്ന റെക്കോഡും വാര്‍ണര്‍ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനായി രചിന്‍ രവീന്ദ്ര സെഞ്ച്വറി നേടി. 89 പന്തില്‍ 116 റണ്‍സാണ് രചിന്‍ രവീന്ദ്ര നേടിയത്.

ഡാരില്‍ മിച്ചലിന്റെയും ജെയിംസ് നീഷമിന്റെയും അര്‍ധ സെഞ്ച്വറിയും ന്യൂസിലാന്‍ഡിനെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. അവസാന പന്തില്‍ ന്യൂസിലാന്‍ഡിന് വിജയിക്കാന്‍ ഒരു വിക്കറ്റ് ശേഷിക്കെ ആറ് റണ്‍സ് വേണമെന്നിരിക്കെ മിച്ചല്‍ സ്റ്റാര്‍ക് പന്ത് ഡോട്ടാക്കുകയും ഓസീസ് അഞ്ച് റണ്‍സിന് വിജയിക്കുകയുമായിരുന്നു.

 

Content Highlight: Steve Smith failed to score 1000 World Cup runs