| Wednesday, 27th December 2023, 5:08 pm

വേള്‍ഡ് ടീം ഓഫ് ദി ഇയര്‍ എന്ന് പറഞ്ഞിട്ട് ഇത് ഇന്ത്യന്‍ ടീം ആണല്ലോ? ഈ വര്‍ഷത്തെ ഏകദിന ടീം

സ്പോര്‍ട്സ് ഡെസ്‌ക്

സ്റ്റാര്‍ സ്‌പോര്‍ട്‌സ് പ്രഖ്യാപിച്ച ടീം ഓഫ് ദി ഇയറിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ആകെയുള്ള 11 താരങ്ങളില്‍ എട്ട് പേരും ഇന്ത്യന്‍ ടീമിലുള്ളവരാണ് എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

ഈ എട്ട് പേര്‍ക്ക് പുറമെ ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നീ ടീമുകളിലെ ഓരോരുത്തരുമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടീം ഓഫ് ദി ഇയറിന്റെ ഭാഗമാകുന്നത്.

രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലുമാണ് വേള്‍ഡ് ടീമിന്റെ ഓപ്പണര്‍മാര്‍. വണ്‍ ഡൗണായി സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും കളത്തിലിറങ്ങും. ഈ വര്‍ഷം ഏകദിനത്തില്‍ ഏറ്റവുമധികം ആദ്യ മൂന്ന് താരങ്ങള്‍ തന്നെയാണ് വേള്‍ഡ് ടീമിന്റെ ടോപ് ഓര്‍ഡര്‍.

ഏകദിന ഫോര്‍മാറ്റില്‍ ഈ വര്‍ഷം 1500 റണ്‍സ് പൂര്‍ത്തിയാക്കിയ ഏക താരമാണ് ഗില്‍. 29 ഇന്നിങ്‌സില്‍ നിന്നും 1,584 റണ്‍സാണ് ഗില്‍ നേടിയത്. രോഹിത് ശര്‍മ 26 ഇന്നിങ്‌സില്‍ നിന്നും 1,255 റണ്‍സ് നേടിയപ്പോള്‍ 24 ഇന്നിങ്‌സില്‍ നിന്നും 1,377 റണ്‍സാണ് വിരാട് അടിച്ചുകൂട്ടിയത്.

നാലാം നമ്പറില്‍ ഡാരില്‍ മിച്ചലാണ് കളത്തിലിറങ്ങുന്നത്. ഈ വര്‍ഷം ഏറ്റവുമധികം ഏകദിന റണ്‍സ് നേടി താരങ്ങളില്‍ നാലാമനാണ് മിച്ചല്‍. 25 ഇന്നിങ്‌സില്‍ നിന്നും 1,204 റണ്‍സാണ് ന്യൂസിലാന്‍ഡ് സൂപ്പര്‍ താരത്തിന്റെ സമ്പാദ്യം.

വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ സൂപ്പര്‍ താരം കെ.എല്‍. രാഹുലാണ് ടീമിന്റെ ഭാഗമായിരിക്കുന്നത്. ഈ കലണ്ടര്‍ ഇയറില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സടിച്ച നാലാമത് ഇന്ത്യന്‍ താരമാണ് രാഹുല്‍. രണ്ട് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയുമടക്കം 1,060 റണ്‍സാണ് രാഹുല്‍ നേടിയത്.

പ്രോട്ടിയാസ് സൂപ്പര്‍ താരം ഹെന്റിച്ച് ക്ലാസനാണ് ആറാം നമ്പറില്‍ വേള്‍ഡ് ഇലവനായി ക്രീസിലെത്തുക. ഏകദിനത്തില്‍ സൗത്ത് ആഫ്രിക്കക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് ക്ലാസന്‍. 140.66 എന്ന സ്‌ട്രൈക്ക് റേറ്റിലും 46.35 ശരാശരിയിലും 927 റണ്‍സാണ് ഈ വര്‍ഷം ഏകദിനത്തില്‍ ക്ലാസന്‍ നേടിയത്.

രണ്ട് സ്പിന്നര്‍മാരും മൂന്ന് പേസര്‍മാരും അടങ്ങുന്നതാണ് വേള്‍ഡ് ഇലവന്റെ ബൗളിങ് യൂണിറ്റ്.

2023 ലോകകപ്പില്‍ വേള്‍ഡ് ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരവും ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ രണ്ടാമത് താരവുമായ ആദം സാംപയാണ് വേള്‍ഡ് ഇലവനിലെ ഏഴാമന്‍. ഈ വര്‍ഷം 38 ഏകദിന വിക്കറ്റുകളാണ് സാംപ നേടിയത്.

ഈ വര്‍ഷം ഏറ്റവുമധികം ഏകദിന വിക്കറ്റുകള്‍ സ്വന്തമാക്കിയ കുല്‍ദീപ് യാദവാണ് ടീമിലെ രണ്ടാമത് സ്പിന്നര്‍. 29 ഇന്നിങ്‌സില്‍ നിന്നും 49 വിക്കറ്റാണ് താരം നേടിയത്. 26.65 എന്ന സ്‌ട്രൈക്ക് റേറ്റിലും 20.48 എന്ന ആവറേജിലുമാണ് താരം പന്തെറിയുന്നത്.

ഇന്ത്യയുടെ പേസ് ബൗളിങ് ട്രയോ ആണ് വേള്‍ഡ് ഇലവനിലെ അവസാന മൂന്ന് താരങ്ങള്‍. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരാണ് ആ മൂന്ന് പേര്‍.

2023 ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഷമി ഈ വര്‍ഷം 43 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 2023ലെ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമനാണ് ഷമി.

2023ല്‍ ഏറ്റവുമധികം വിക്കറ്റ് നേടിയവരില്‍ രണ്ടാമനാണ് സിറാജ്. 24 ഇന്നിങ്‌സില്‍ നിന്നും 44 വിക്കറ്റാണ് താരം നേടിയത്. 21 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയതാണ് ഈ വര്‍ഷത്തെ മികച്ച പ്രകടനം.

ഈ വര്‍ഷം കളിച്ച 16 ഇന്നിങ്‌സില്‍ നിന്നും 28 വിക്കറ്റാണ് ബുംറ നേടിയത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഒ.ഡി.ഐ ടീം ഓഫ് ദി ഇയര്‍

രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഡാരില്‍ മിച്ചല്‍, കെ.എല്‍. രാഹുല്‍, ഹെന്റിച്ച് ക്ലാസന്‍, ആദം സാംപ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.

Content highlight: Star Sports’ ODI team of the year

We use cookies to give you the best possible experience. Learn more