ജോർജിയയിലെ ഓർത്തഡോക്സ് പള്ളിയിൽ സ്റ്റാലിന്റെ ചിത്രം; റഷ്യൻ സ്വാധീനമെന്ന് ആരോപണം
World News
ജോർജിയയിലെ ഓർത്തഡോക്സ് പള്ളിയിൽ സ്റ്റാലിന്റെ ചിത്രം; റഷ്യൻ സ്വാധീനമെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th January 2024, 12:46 pm

സിബിലി: ജോർജിയയിലെ ഓർത്തഡോക്സ് ചർച്ചിന് കീഴിലുള്ള ട്രിനിറ്റി കത്തീഡ്രലിൽ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന്റെ ചിത്രം.

മാതാവിന്റെ ചിത്രമുള്ള രൂപക്കൂടിനുള്ളിലാണ് ട്രഞ്ച് കോട്ട് ധരിച്ച സ്റ്റാലിന്റെ ചിത്രവുമുള്ളത്. എന്തുകൊണ്ടാണ് ചിത്രത്തിൽ സ്റ്റാലിനും ഉൾപ്പെട്ടത് എന്ന് വ്യക്തമല്ല.

റഷ്യൻ സ്വാധീനമാണെന്ന് ഇതിന് കാരണമെന്ന് ജോർജിയയിലെ രാഷ്ട്രീയക്കാർ ആരോപിച്ചു.

ഇൻഫർമേഷൻ യുദ്ധമുഖത്തെ റഷ്യൻ അജണ്ടകൾ, പ്രത്യേകിച്ച് ഓർമകളെ ആയുധവത്കരിക്കുന്ന നടപടികളിൽ റഷ്യ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുകയാണെന്ന് ജോർജിയയിലെ മുൻ എം.പി ജോർജി കൻഡലാക്കി പറഞ്ഞു.

2008ൽ ജോർജിയയിലെ യുദ്ധത്തെ തുടർന്ന് റഷ്യയുമായുള്ള നയതന്ത്ര ബന്ധങ്ങൾ അവസാനിപ്പിച്ചിരുന്നു. 2008 ഓഗസ്റ്റ് എട്ടിന് ജോർജിൻ പ്രസിഡന്റ് മിഖായിൽ സാകഷ്വിലിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യു.എസ് ദക്ഷിണ ഒസേഷ്യയിലേക്ക് സൈന്യത്തെ അയച്ചിരുന്നു.

ഓഗസ്റ്റ് 26ന് റഷ്യ ദക്ഷിണ ഒസേഷ്യയിലും അബ്ഖാസിയയിലും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടർന്ന് ഇരുരാജ്യങ്ങളും തർക്കത്തിലാണ്. നേരിട്ടുള്ള പോരാട്ടങ്ങൾ 2019 നിർത്തിവെച്ചെങ്കിലും 2023 മേയ് മാസത്തിൽ വീണ്ടും ആരംഭിച്ചിരുന്നു.

സ്റ്റാലിന്റെ രൂപം പള്ളിയിലുണ്ടെന്ന് സ്ഥിരീകരിച്ച ജോർജിയൻ ഓർത്തഡോക്സ് ചർച്ച് അതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും കൂട്ടിച്ചേർത്തു.

ഓർത്തഡോക്സ് ചർച്ചിനെ പീഡിപ്പിച്ചവരെയും ചിലപ്പോൾ രൂപങ്ങളിൽ കൊണ്ടുവരാറുണ്ടെന്ന് ഓർത്തഡോക്സ് പാട്രിയാർക്കേറ്റിന്റെ പ്രസ് സർവീസ് അധ്യക്ഷൻ ആൻഡ്രിയ ജഗ്മൈസ് പറഞ്ഞു.

ഓർത്തഡോക്സ് ചർച്ചുമായി വിവാദപരമായ ബന്ധമായിരുന്നു സ്റ്റാലിന് ഉണ്ടായിരുന്നത്. 1937ൽ മാത്രം ചർച്ചുമായി ബന്ധപ്പെട്ട 31,000 ആളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

81 ബിഷപ്പുമാരും 4,629 പുരോഹിതന്മാരും ഉൾപ്പെടെ 13,671 പേരെ തൂക്കിലേറ്റിയിരുന്നു.

Content Highlight: Stalin ‘tribute’ installed in Georgian cathedral sparks contraversy