Advertisement
Kerala
എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി; ജൂണ്‍ മാസത്തില്‍ നടത്താന്‍ ധാരണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 18, 06:34 am
Monday, 18th May 2020, 12:04 pm

തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്ന് മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും മാറ്റി. മെയ് 31- വരെ സ്‌കൂളുകള്‍ അടച്ചിടണമെന്ന കേന്ദ്ര ലോക്ക്ഡൗണ്‍ മാനദണ്ഡത്തെ തുടര്‍ന്നാണ് തീരുമാനം.

മെയ് 26-നാണ് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ വീണ്ടും തുടങ്ങാനിരുന്നത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം. പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്താനാകുമോ എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്.

മെയ് 31-ന് ശേഷം എപ്പോള്‍ പരീക്ഷകള്‍ നടത്താനാകുമെന്നതും, അങ്ങനെ നടത്തുമ്പോള്‍ എന്തെല്ലാം സുരക്ഷാ മാനദണ്ഡങ്ങള്‍ വേണം എന്നതും, അതിന് വേണ്ട മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും എന്താകണം എന്നതും ചര്‍ച്ച ചെയ്യാനാണ് വിദ്യാഭ്യാസമന്ത്രി ഉന്നതതലയോഗം വിളിച്ചത്.

അതേസമയം ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ക്കായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ അഡ്മിഷനായി പോര്‍ട്ടല്‍ സംവിധാനം തയ്യാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷന്‍ നേടാം. സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകള്‍ എത്താന്‍ പാടുള്ളു.

അധ്യാപകര്‍ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷന്‍ പ്രവര്‍ത്തങ്ങള്‍ നടത്തുവാന്‍ പാടില്ല. പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ രക്ഷാകര്‍ത്താക്കള്‍ തിരക്കുകൂട്ടേണ്ടതില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കുക. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളും കണ്ടെയ്ന്‍മെന്റ് സോണുകളും ബഫര്‍ സോണുകളും സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും, എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഒരു കാരണവശാലും ഇളവ് അനുവദിക്കരുതെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക