Advertisement
Sports News
ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ ഇവരില്ല എന്നതാണ് സങ്കടം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 14, 11:41 am
Friday, 14th February 2025, 5:11 pm

ഓസ്‌ട്രേലിയയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര തൂത്തുവാരി ആതിഥേയര്‍. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 174 റണ്‍സിന്റെ ചരിത്ര വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ക്ലീന്‍ സ്വീപ് ചെയ്ത് സ്വന്തമാക്കാനും ചരിത് അസലങ്കയുടെ ശ്രീലങ്കയ്ക്കായി.

ശ്രീലങ്ക ഉയര്‍ത്തിയ 282 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ വെറും 107 റണ്‍സിന് പുറത്തായി. ഇതോടെ 174 റണ്‍സിന്റെ ചരിത്ര വിജയമാണ് ലങ്കന്‍ സിംഹങ്ങള്‍ തങ്ങളുടെ പേരില്‍ കുറിച്ചത്.

50 ഓവര്‍ ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്ക നേടുന്ന ഏറ്റവും വലിയ വിജയമാണിത്.

പരിശീലകന്‍ സനത് ജയസൂര്യയുടെ കൂടി വിജയത്തിന് കൂടിയാണ് കൊളംബോയില്‍ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. പരാജയത്തില്‍ നിന്നും പരാജയത്തിലേക്ക് കൂപ്പുകുത്തിയ ലങ്കയെ തന്റെ അനുഭവ സമ്പത്തിന്റെ കരുത്തില്‍ ഏത് ചാമ്പ്യന്‍ ടീമിനെയും തകര്‍ക്കാന്‍ പോന്ന ശക്തിയായി ജയസൂര്യ മാറ്റിയെടുക്കുകയായിരുന്നു.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമടങ്ങിയ കരുറ്റുത്ത ഇന്ത്യന്‍ നിരയെ പരാജയപ്പെടുത്തി ആരംഭിച്ച യാത്ര ഇന്ന് ഓസ്‌ട്രേലിയക്കെതിരെ സ്വന്തമാക്കിയ ചരിത്ര വിജയത്തിലാണ് എത്തിനില്‍ക്കുന്നത്.

ജയസൂര്യക്ക് കീഴില്‍ ശ്രീലങ്ക

– ഇന്ത്യക്കെതിരെ ഏകദിന പരമ്പര വിജയം

– ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് വിജയം

– ന്യൂസിലാന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര വിജയം

– വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി-20 പരമ്പര വിജയം

– വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പര വിജയം

– ന്യൂസിലാന്‍ഡിനെതിരെ ടി-20 പരമ്പരയില്‍ സമനില

– ന്യൂസിലാന്‍ഡിനെതിരെ ഏകദിന പരമ്പര വിജയം

– ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര വിജയം

അതേസമയം, ഈ ചരിത്ര വിജയം ആരാധകര്‍ ആഘോഷമാക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് ലോകമൊന്നാകെ ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശത്തിലേക്ക് വഴിമാറുമ്പോള്‍ തങ്ങളുടെ പ്രിയ ടീമിന് ടൂര്‍ണമെന്റിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയതിന്റെ നിരാശയും ആരാധകര്‍ക്കുണ്ട്.

2023 ഐ.സി.സി ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയിലെ ആദ്യ എട്ട് സ്ഥാനക്കാരാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയത്. എന്നാല്‍ ലോകകപ്പില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ ശ്രീലങ്ക ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെ മുന്‍ ചാമ്പ്യന്‍മാര്‍ ടൂര്‍ണമെന്റിന് പുറത്താവുകയായിരുന്നു.

പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 281 റണ്‍സ് നേടി. കുശാല്‍ മെന്‍ഡിസിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ചരിത് അസലങ്ക, നിഷാന്‍ മധുശങ്ക എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ആതിഥേയര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

കുശാല്‍ മെന്‍ഡിസ് 115 പന്തില്‍ 101 റണ്‍സ് അടിച്ചെടുത്തു. 11 ഫോറുകളടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ചരിത് അസലങ്ക രണ്ടാം മത്സരത്തിലും തന്റെ ക്ലാസ് വ്യക്തമാക്കി. 66 പന്തില്‍ പുറത്താകാതെ 78 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആറ് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

70 പന്ത് നേരിട്ട് 51 റണ്‍സാണ് മധുശങ്ക നേടിയത്. 21 പന്തില്‍ പുറത്താകാതെ 32 റണ്‍സ് നേടിയ ജനിത് ലിയനാഗെയും തിളങ്ങി.

ഒടുവില്‍ 282 റണ്‍സിന്റെ വിജയലക്ഷ്യം ആതിഥേയര്‍ കങ്കാരുക്കള്‍ക്ക് മുമ്പില്‍ വെച്ചു.

ഓസ്‌ട്രേലിയക്കായി ഷോണ്‍ അബോട്ട്, ബെന്‍ ഡ്വാര്‍ഷിയസ്, ആദം സാംപ, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

282 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കങ്കാരുക്കള്‍ക്ക് തൊട്ടതെല്ലാം പിഴച്ചു. വെറും മൂന്ന് താരങ്ങള്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 34 പന്തില്‍ 29 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ടോപ് സ്‌കോറര്‍.

27 പന്തില്‍ 22 റണ്‍സടിച്ച ജോഷ് ഇംഗ്ലിസും 18 പന്തില്‍ 18 റണ്‍സ് നേടിയ ട്രാവിസ് ഹെഡുമാണ് ഇരട്ടയക്കം കണ്ട മറ്റ് താരങ്ങള്‍.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (മൂന്ന് പന്തില്‍ ഒന്ന്), ജേക് ഫ്രേസര്‍ മക്ഗൂര്‍ക് (ഒമ്പത് പന്തില്‍ ഒമ്പത്) എന്നിവരടക്കം പാടെ നിരാശപ്പെടുത്തിയതോടെ ഓസീസ് 24.2 ഓവറില്‍ വെറും 107 റണ്‍സിന് പുറത്തായി.

ലങ്കയ്ക്കായി ദുനിത് വെല്ലാലാഗെ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വാനിന്ദു ഹസരങ്ക, അസിത ഫെര്‍ണാണ്ടോ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content highlight: Sri Lanka secured their highest ODI victory against Australia