|

ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബയ രജ്പക്‌സെ രാജിവെച്ചു. പാര്‍ലമെന്റ് സ്പീക്കര്‍ മഹിന്ദ യെപയ്ക്ക് രാജിക്കത്ത് കൈമാറി.

ശ്രീലങ്കയില്‍ സ്ഥിതി വഷളായതിന് പിന്നാലെ രജപക്‌സെ രാജ്യം വിട്ടിരുന്നു. സിംഗപ്പൂരിലേക്കാണ് അദ്ദേഹം കടന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സിംഗപ്പൂര്‍ എത്തിയതിന് തൊട്ടുപിന്നാലെയാണോ അദ്ദേഹം രാജിക്കത്ത് ഇ-മെയില്‍ വഴി സ്പീക്കര്‍ക്ക് കൈമാറിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

നേരത്തെ, രജപക്‌സെ മാല്‍ദീവ്‌സിലേക്ക് കടന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവിടുന്നാണ് അദ്ദേഹം സിംഗപ്പൂരിലേക്ക് കടന്നത്.

അതേസമയം പ്രതിഷേധക്കാര്‍ കൈയ്യേറിയ ഗോതബയയുടെ വസതിയില്‍ നിന്ന് ഒഴിഞ്ഞുപോകുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നു.

രാഷ്ട്രപതിക്ക് പിന്നാലെ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ വസതിയും പ്രതിഷേധക്കാര്‍ കൈയ്യേറിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കരുതെന്ന് പൊലീസും സൈന്യവും പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ് നേരത്തെ തീരുമാനിച്ചിരുന്നു. ജൂലൈ 20നാണ് വോട്ടെടുപ്പ് നടത്തുക.

സ്പീക്കര്‍ മഹീന്ദ യെപ തന്നെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ട് തിങ്കളാഴ്ച ഉത്തരവിറക്കിയത്.

പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍, ഭരണഘടനയ്ക്ക് അനുസൃതമായി ഒരു പുതിയ സര്‍വകക്ഷി സര്‍ക്കാര്‍ നിലവില്‍ വരേണ്ടത് അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.

‘സര്‍വകക്ഷി സര്‍ക്കാരിനെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയും മന്ത്രിസഭയും രാജിവെക്കാന്‍ തയ്യാറാണെന്ന് ഭരണകക്ഷി അറിയിച്ചിട്ടുണ്ട്” അഭയ്വര്‍ധന പ്രസ്താവനയില്‍ പറഞ്ഞു.

225 അംഗ പാര്‍ലമെന്റില്‍ അംഗങ്ങളായവരില്‍ നിന്നും ജൂലൈ 19ന് നോമിനേഷനുകള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുക.

Content Highlight: Sri Lanka president Rajapaksa emails resignation letter to parliamentary speaker- Reports

Latest Stories

Video Stories