മമ്മൂട്ടിക്ക് ഞാന്‍ കൊടുക്കാനുള്ള പൈസ അദ്ദേഹം ഇനി വാങ്ങില്ലെന്ന് അന്ന് മനസിലായി: ശ്രീനിവാസന്‍
Entertainment
മമ്മൂട്ടിക്ക് ഞാന്‍ കൊടുക്കാനുള്ള പൈസ അദ്ദേഹം ഇനി വാങ്ങില്ലെന്ന് അന്ന് മനസിലായി: ശ്രീനിവാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th October 2024, 1:46 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ശ്രീനിവാസന്‍. നടന്‍ എന്നതിന് പുറമെ സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ താനും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് നടന്‍. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

‘എത്ര പൈസ ഞാന്‍ മമ്മൂട്ടിയില്‍ നിന്ന് വാങ്ങിച്ചിട്ടുണ്ടെന്ന് ഉള്ളതിന്റെ കണക്ക് എന്റെ കയ്യില്‍ കൃത്യമായി ഉണ്ടായിരുന്നു. ഞാന്‍ ചെന്നൈയില്‍ താമസിക്കുമ്പോള്‍ പുള്ളിയും ചെന്നൈയില്‍ തന്നെയായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഞാനൊരു കാര്യം ചോദിച്ചു.

‘ഞാന്‍ കുറേ പൈസ തരാനുണ്ട്. ഇപ്പോള്‍ എന്റെ കയ്യില്‍ ആ പൈസ തരാനുള്ള വകുപ്പുണ്ട്. ഞാന്‍ അത് തരട്ടെ’ എന്നായിരുന്നു ചോദിച്ചത്. അപ്പോള്‍ അദ്ദേഹം എന്നോട് ‘ അതിപ്പോള്‍ വേണ്ട. അവിടെ ഇരിക്കട്ടെ’ എന്ന് പറഞ്ഞു. ഒന്നുരണ്ടു തവണ ഞാന്‍ ഈ കാര്യം ചോദിച്ചിരുന്നു. അതുകൊണ്ട് പുള്ളിയത് വാങ്ങില്ലെന്ന് എനിക്ക് മനസിലായി.

അങ്ങനെയിരിക്കെ മൂത്ത മകളുടെ കല്യാണം വന്നു. ആ കല്യാണത്തിന്റെ തലേന്ന് ഞാന്‍ ഒരു സ്വര്‍ണ കോയിനുമായിട്ട് പോയി. മമ്മൂട്ടിയെയും മകളെയും വിളിച്ച് സമ്മാനമായി ഞാന്‍ അത് അവളുടെ കയ്യില്‍ കൊടുത്തു. എന്റെ സമാധാനത്തിന് വേണ്ടിയായിരുന്നു അത് ചെയ്തത്. അവള്‍ അത് വാങ്ങിയതോടെ എനിക്ക് സമാധാനമായി,’ ശ്രീനിവാസന്‍ പറഞ്ഞു.


താന്‍ കഥയും തിരക്കഥയും ഒരുക്കിയ സിനിമകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് മമ്മൂട്ടി നായകനായ മഴയെത്തും മുന്‍പേ ആണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറയുന്നു. താന്‍ വലിയ അവാര്‍ഡ് മോഹിയൊന്നുമല്ലെന്നും അവാര്‍ഡിന് വേണ്ടി ഒരു സിനിമ എടുക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടേയില്ലെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

ശ്രീനിവാസന്‍ തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഴയെത്തും മുന്‍പേ. 1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ മമ്മൂട്ടി നന്ദകുമാര്‍ എന്ന കോളേജ് പ്രൊഫസറായാണ് എത്തിയത്. സിനിമയിലൂടെ ശ്രീനിവാസന് മികച്ച തിരക്കഥക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

Content Highlight: Sreenivasan Talks About His Friendship With Mammootty