| Monday, 21st June 2021, 1:41 pm

അവര്‍ തമ്മില്‍ ഒന്നും സംസാരിക്കുന്നു പോലുമില്ലെന്ന് സത്യന്‍ അന്തിക്കാട് പറഞ്ഞു; പാര്‍വതി-ജയറാം പ്രണയത്തെപ്പറ്റി ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ ഇഷ്ട ജോഡികളിലൊന്നാണ് പാര്‍വതി-ജയറാം ദമ്പതികള്‍. ഇരുവരുടെയും ചിത്രങ്ങള്‍ മലയാളികള്‍ രണ്ടും കൈയ്യും നീട്ടിയാണ് ഏറ്റെടുത്തത്. ഇവരുടെ പ്രണയകഥകളെപ്പറ്റി സുഹൃത്തുക്കളായ മറ്റ് താരങ്ങള്‍ തുറന്നുപറയുകയും ചെയ്തിരുന്നു. അത്തരം ഒരു കഥ പറയുകയാണ് നടന്‍ ശ്രീനിവാസന്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിവാസന്‍ മനസ്സു തുറന്നത്.

‘ജയറാമും പാര്‍വതിയും തമ്മില്‍ പ്രണയമുണ്ടോ എന്ന് ആളുകള്‍ സംശയിക്കുകയും പറയുകയും ചെയ്യുന്ന കാലം. രണ്ടാളും ഭാര്യ-ഭര്‍ത്താക്കന്‍മാരായി അഭിനയിച്ച ചിത്രമായിരുന്നു തലയണമന്ത്രം.

അപ്പോള്‍ ആളുകളൊക്കെ ഇങ്ങനെ നോക്കുന്നുണ്ട്, ഇവര്‍ സെറ്റില്‍ വരുമ്പോള്‍ എങ്ങനെയാണ് പെരുമാറുന്നത് എന്നൊക്കെ. അതൊക്കെ കണ്ടുപിടിക്കാന്‍ ചില സി.ഐ.ഡികളൊക്കെ നടക്കുന്ന കാലം(ചിരിക്കുന്നു). ഒരു ദിവസം സത്യന്‍ അന്തിക്കാട് എന്നോട് പറഞ്ഞു. അവര്‍ അതികഠിനമായ പ്രണയത്തിലാണ്. എങ്ങനെ മനസ്സിലായി എന്ന് ഞാന്‍ ചോദിച്ചു.

അപ്പോള്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. ഒന്നും കണ്ടില്ല. അവര്‍ തമ്മില്‍ ഒന്നും സംസാരിക്കുന്നത് പോലുമില്ല. അതില്‍ നിന്നാണ് എനിക്ക് മനസ്സിലായത് അവര്‍ ഗാഢമായ പ്രണയത്തിലാണെന്ന്.

ആരെങ്കിലും കണ്ടുപിടിക്കുമെന്നുള്ളത് കൊണ്ടാകാം പരസ്പരം ബദ്ധശത്രുക്കളെ പോലെ പെരുമാറുന്നത് എന്ന് സത്യന്‍ പറഞ്ഞു.

ക്യാമറയ്ക്ക് പുറത്ത് അവര്‍ക്ക് സഹനടീനടന്‍മാര്‍ എന്ന നിലയില്‍ പരസ്പരം സംസാരിക്കുകയെങ്കിലും ചെയ്യാല്ലോ. അവര്‍ ഒന്നും മിണ്ടുന്നില്ല. ശത്രുക്കളെ പോലെയാണ് ഇരിക്കുന്നത്.

അതിന്റെ അര്‍ത്ഥം ഗാഢമായ പ്രണയത്തിലാണ് എന്നല്ലേ. അതൊരു പുതിയ കണ്ടുപിടിത്തവും സത്യന്റെ ആ ബുദ്ധിയോട് എനിക്ക് മതിപ്പും തോന്നിയിരുന്നു,’ ശ്രീനിവാസന്‍ പറഞ്ഞു.

വടക്കുനോക്കിയന്ത്രം എന്ന സിനിമയില്‍ പാര്‍വതിയോടൊപ്പം അഭിനയിക്കുമ്പോഴുണ്ടായ ഓര്‍മ്മകളും ശ്രീനിവാസന്‍ പങ്കുവെച്ചു. ചിത്രത്തിന്റെ അവസാനം പരസ്പരം കെട്ടിപ്പിടിക്കുന്ന ഒരു സീനില്‍ അഭിനയിക്കാന്‍ പാര്‍വതിയ്ക്ക് ബുദ്ധിമുട്ടുണ്ടെന്ന് തന്നോട് പറഞ്ഞുവെന്നും അന്ന് തനിക്ക് മനസ്സിലായി പാര്‍വതി ഇനി സിനിമയിലും ജീവിതത്തിലും ആരെയെങ്കിലും കെട്ടിപ്പിടിക്കുന്നുണ്ടെങ്കില്‍ അത് ജയറാമിനെ മാത്രമായിരിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Sreenivasan Shares Experience With Parvathy-Jayaram

We use cookies to give you the best possible experience. Learn more