| Thursday, 15th July 2021, 3:00 pm

എത്ര വിളിച്ചിട്ടും സന്ദേശത്തില്‍ അഭിനയിക്കാന്‍ ജഗതി വന്നില്ല, ഒടുക്കം ആ കഥാപാത്രം മറ്റൊരു നടനെക്കൊണ്ട് ചെയ്യിച്ചു; പഴയ അനുഭവം പറഞ്ഞ് ശ്രീനിവാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്‍ തിരക്കഥയെഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ജഗതി ശ്രീകുമാര്‍ വരാതിരുന്നതിനെക്കുറിച്ച് തുറന്നുപറയുകയാണ് ശ്രീനിവാസന്‍. ഡേറ്റ് നല്‍കിയിരുന്നുവെങ്കിലും എത്ര വിളിച്ചിട്ടും ജഗതി വന്നില്ലെന്നും സന്ദേശത്തിന് നല്‍കിയ ഡേറ്റില്‍ മറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അദ്ദേഹമെന്നും കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു.

ജയറാമിന്റെയും തന്റെയും പെങ്ങളുടെ ഭര്‍ത്താവിന്റെ റോളിലേക്കാണ് ജഗതിയെ കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് ജഗതി വരാത്തതിനാല്‍ ആ റോള്‍ മാള അരവിന്ദനെക്കൊണ്ട് ചെയ്യിക്കുകയായിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

‘അഭിനയിക്കാന്‍ വരണമെന്ന് പറഞ്ഞ് വിളിക്കുമ്പോള്‍ ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു ജഗതി. ഒടുക്കം പറഞ്ഞ ഡേറ്റിലും ജഗതി എത്തിയില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് അദ്ദേഹം മദിരാശിയില്‍ ഒരു സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്ന്. കുറേയധികം സിനിമകള്‍ക്ക് ഒരുമിച്ച് ഡേറ്റ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ജഗതിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്,’ ശ്രീനിവാസന്‍ പറയുന്നു.

നേരത്തേ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന ചിത്രത്തില്‍ ശ്രീനിവാസനുമൊത്തുള്ള അനുഭവം സത്യന്‍ അന്തിക്കാടും പങ്കുവെച്ചിരുന്നു.

സിനിമയിലെ ‘പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം’ എന്ന പാട്ടിന്റെ ചിത്രീകരണ സമയത്തുണ്ടായ രസകരമായ സംഭവങ്ങളെക്കുറിച്ചാണ് സത്യന്‍ അന്തിക്കാട് പറഞ്ഞത്.

എറണാകുളം സുഭാഷ് പാര്‍ക്കില്‍ വെച്ചായിരുന്നു ആ പാട്ടിന്റെ ചിത്രീകരണം നടന്നത്. പ്രേംനസീറിന്റെ കാമുക കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളോടെ ശ്രീനിവാസനെ അവതരിപ്പിക്കാനായിരുന്നു ഉദ്ദേശ്യം. നസീര്‍ ഇടുന്ന പോലത്തെ ജുബ്ബ തന്നെ ശ്രീനിക്ക് വേണ്ടി സംഘടിപ്പിച്ചിരുന്നു.

പക്ഷേ ശ്രീനി അതിട്ടു നോക്കിയപ്പോള്‍ ഉള്ളതിലും കുറവ് ഉയരം തോന്നിച്ചു. അത് അഭംഗിയാവുമെന്ന് തോന്നിയപ്പോഴാണ് വേഷം ഇറുകിപ്പിടിച്ച ഷര്‍ട്ടിലേക്കും പാന്റ്സിലേക്കും മാറ്റുന്നത്, സത്യന്‍ അന്തിക്കാട് പറഞ്ഞു.

പൊലീസ് ഇന്‍സ്പെക്റ്ററുടെ മസില്‍ പിടിച്ചുള്ള നടത്തവും ആംഗ്യ വിക്ഷേപങ്ങളും കൂടി ചേര്‍ന്നപ്പോള്‍ സംഭവം വലിയ ഹിറ്റായി മാറുകയായിരുന്നു. ഗൗരവസ്വഭാവത്തിന് തെല്ലും അയവ് വരുത്താതെയാണ് സത്യന്‍ പവിഴമല്ലി ചിത്രീകരിച്ചതെന്നും സത്യന്‍ അന്തിക്കാട് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sreenivasan says about Jagadhi Sreekimar

We use cookies to give you the best possible experience. Learn more