| Sunday, 31st October 2021, 3:45 pm

പാട്ടിന്റെ കാര്യത്തില്‍ വിനീതിന് വേണ്ടി ശ്രീനിയേട്ടന്‍ ഒന്നും ചെയ്തിട്ടില്ല; വിനീതിനെ സിനിമയിലെത്തിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ശ്രീനിവാസന്റെ ഭാര്യ പ്രതികരിക്കുന്ന പഴയ വീഡിയോ ശ്രദ്ധ നേടുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2003ല്‍ പുറത്തിറങ്ങിയ ‘കിളിച്ചുണ്ടന്‍ മാമ്പഴം’ എന്ന ചിത്രത്തിലെ ‘കസവിന്റെ തട്ടമിട്ട്’ ഗാനമാലപിച്ചുകൊണ്ടായിരുന്നു വിനീത് ശ്രീനിവാസന്റെ മലയാളസിനിമയിലേയ്ക്കുള്ള അരങ്ങേറ്റം.

വിനീതിനെ സിനിമയിലെത്തിക്കാന്‍ ആരോടെങ്കിലും ശുപാര്‍ശ ചെയ്തിരുന്നോ എന്ന ചോദ്യത്തിന് ശ്രീനിവാസനും ഭാര്യ വിമലയും മറുപടി പറയുന്ന പഴയ വീഡിയോ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. കൈരളി ചാനലിന് നല്‍കിയ പഴയ അഭിമുഖത്തില്‍ ഇരുവരും സംസാരിക്കുന്നത്.

വിനീതിന് വേണ്ടി നടിയും പ്രിയദര്‍ശന്റെ മുന്‍ഭാര്യയുമായ ലിസിയോട് അന്ന് ശുപാര്‍ശ ചെയ്തിരുന്നോ എന്ന ചോദ്യത്തിനാണ് ശ്രീനിവാസന്റെ ഭാര്യ വിമല മറുപടി പറയുന്നത്.

”ആ സംസാരത്തിലൊന്നും ഒരു സത്യവുമില്ല. സംഗീതകാര്യത്തില്‍ വിനീതിന് വേണ്ടി ശ്രീനിയേട്ടന്‍ ഒന്നും ചെയ്തിട്ടില്ല. ഞാനാണ്, വിനീത് നന്നായി പാടും, പഠിപ്പിക്കാന്‍ അധ്യാപകനെ ഏര്‍പ്പെടുത്തണം എന്നൊക്കെ പറയാറ്. അല്ലാതെ ആരോടും ശുപാര്‍ശ ചെയ്തിട്ടില്ല,” അവര്‍ പറഞ്ഞു.

കിളിച്ചുണ്ടന്‍ മാമ്പഴത്തില്‍ പാടാന്‍ പോകുന്ന സമയത്ത് ഗായകനാകണമെന്നുള്ള ഭയങ്കര ആഗ്രഹത്തോടെയായിരുന്നോ പോയത് എന്ന അവതാരകന്റെ ചോദ്യത്തിന് ”അല്ല, കാരണം അച്ഛനും പ്രിയനങ്കിളും (പ്രിയദര്‍ശന്‍) ഏതാണ്ട് ഒരേ പോലെയുള്ളവരാണ്. അച്ഛന്‍ ഒരു കാര്യം പറഞ്ഞാല്‍ ചിലപ്പൊ അത് ആ സമയത്തൊന്നും ചെയ്തില്ല എന്നും വരും. ഇവരൊക്കെ ഏതാണ്ട് ഒരേ വേവ്‌ലെങ്ത് ഉള്ള ആള്‍ക്കാരാണല്ലോ,” എന്നായിരുന്നു വിനീതിന്റെ മറുപടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Sreenivasan and wife talking about Vineeth’s entry to movie

We use cookies to give you the best possible experience. Learn more