| Saturday, 24th August 2024, 3:20 pm

സിനിമയിലെ മോശം അനുഭവം; ആ പെണ്‍കുട്ടി പേടിച്ച് അന്ന് എന്റെ മുറിയില്‍ കഴിഞ്ഞു: ശ്രീലത നമ്പൂതിരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസമായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത്. 296 പേജുള്ള റിപ്പോര്‍ട്ടിന്റെ 233 പേജുകളിലെ ഉള്ളടക്കമായിരുന്നു പുറത്തുവിട്ടത്. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ടെന്നും സിനിമാ രംഗത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി നിരവധിയാളുകള്‍ മുന്നോട്ട് വന്നിരുന്നു.

ഇപ്പോള്‍ സിനിമയിലെ എല്ലാവരെയും താന്‍ കുറ്റം പറയില്ലെന്ന് പറയുകയാണ് നടി ശ്രീലത നമ്പൂതിരി. തന്നോട് ചില പെണ്‍കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഇതിനെ കുറിച്ച് പരസ്പരം സംസാരിക്കാതെ പരാതിപ്പെടൂവെന്നാണ് താന്‍ അവരോട് പറയാറുള്ളതെന്നും ശ്രീലത പറയുന്നു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ഇവിടെ എല്ലാവരെയും കുറ്റം പറയില്ല. കാരണം എല്ലാ ഫീല്‍ഡിലും ഇത്തരം കാര്യങ്ങളുണ്ട്. അത് പുറത്ത് അറിയുന്നില്ലെന്നേയുള്ളു. സിനിമാക്കാരുടെ കഥകള്‍ കേള്‍ക്കാന്‍ ആളുകള്‍ക്ക് താത്പര്യമുണ്ട്. അതുകൊണ്ട് ഇവിടെ പുറത്ത് അറിയുന്നത് കൂടുതലാകും. എന്നോട് ചില പെണ്‍കുട്ടികള്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്.

നിങ്ങള്‍ ഈ കാര്യം പരസ്പരം സംസാരിക്കാതെ പരാതിപ്പെടൂവെന്നാണ് ഞാന്‍ അവരോട് പറയാറുള്ളത്. പക്ഷെ അതിനുള്ള ധൈര്യം അവര്‍ക്ക് ആര്‍ക്കുമില്ല. മുമ്പ് ഏതോയൊരു സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു പെണ്‍കുട്ടിയും അമ്മയും അഭിനയിക്കാന്‍ വേണ്ടി വന്നു.

ഞാന്‍ ആളുടെ പേരൊന്നും പറയില്ല. അന്ന് രാത്രിയില്‍ ആരുടെയോ ശല്യം കാരണം എന്റെ മുറിയില്‍ വന്ന് കതക് തട്ടി. പ്രൊഡ്യൂസറിന്റെയോ ഡയറക്ടറിന്റെയോ മറ്റോ ശല്യം സഹിക്കാതെയാണ്. ഒടുക്കം നേരം വെളുക്കുന്നത് വരെ എന്റെ മുറിയില്‍ ഇരുന്നിട്ടാണ് തിരിച്ചു പോയത്. അങ്ങനെയുള്ള അനുഭവങ്ങളൊക്കെയുണ്ട്,’ ശ്രീലത നമ്പൂതിരി പറഞ്ഞു.

Content Highlight: Sreelatha Namboothiri Share An Experience On A Cinema Location

We use cookies to give you the best possible experience. Learn more