| Saturday, 18th February 2023, 4:23 pm

റൊണാൾഡോയുടെ പേരിൽ പ്രചരിപ്പിക്കുന്നത് വ്യാജവാർത്ത; വെളിപ്പെടുത്തി മുൻ റയൽ മാഡ്രിഡ് പരിശീലകൻ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ തവണത്തെ ലാ ലിഗ ചാമ്പ്യൻമാരും ചാമ്പ്യൻസ് ലീഗ് ജേതാക്കളുമാണെങ്കിലും ഈ സീസണിൽ ബാഴ്സലോണയുടെ നിഴലായി മാറിയിരിക്കുകയാണ് റയൽ മാഡ്രിഡ്‌.

നിലവിൽ ലാ ലിഗയിൽ 21 മത്സരങ്ങൾ പൂർത്തിയാവുമ്പോൾ കാറ്റലോണിയൻ ക്ലബ്ബ്
ബാഴ്സലോണയെക്കാൾ എട്ട് പോയിന്റ് പിന്നിലാണ് റയലിപ്പോൾ.

എന്നാലിപ്പോൾ താൻ റയൽ മാഡ്രിഡ്‌ പരിശീലകനായിരുന്ന സമയത്ത്‌ റൊണാൾഡോയെക്കാൾ പ്രാധാന്യം ഗാരത്ബെയ്ലിനാണ് നൽകിയതെന്ന പ്രചാരണങ്ങളെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് റാഫേൽ ബെനിറ്റ്സ്.

ആൻസലോട്ടിക്ക് പകരക്കാരനായി 2015ൽ റയലിലെത്തിയ ബെനിറ്റ്സ് 25 മത്സരങ്ങളിൽ റയൽ മാഡ്രിഡിനെ മുന്നിൽ നിന്നും നയിച്ചു. അതിൽ 17 മത്സരങ്ങളിലും വിജയം വരിക്കാനും അദ്ദേഹത്തിന് സാധിച്ചു.

എന്നാൽ ആരാധകരുടെ പിന്തുണ നേടിയെടുക്കാനോ ഗാരത് ബെയ്ൽ, റൊണാൾഡോ മുതലായ താരങ്ങളുമായി മികച്ച ഒത്തിണക്കത്തോടെ മുന്നോട്ട് പോകാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നും റിപ്പോർട്ടുകളുണ്ട്.

എന്നാലിപ്പോൾ കഡേന എസ്. ഈ. ആറിന് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയെക്കാൾ ബെയ്ലിനെ താൻ പരിഗണിച്ചെന്ന വാദത്തെ അദ്ദേഹം തള്ളിക്കളഞ്ഞത്.

“അത് വെറും നുണയാണ്. അതിലൊന്നും യാതൊരു സത്യവുമില്ല. ബെയ്ൽ വെയ്ൽസിനായി കളിച്ചിരുന്ന താരമാണ്. ഞാൻ ഇംഗ്ലണ്ടിലും അത്കൊണ്ട് തന്നെ അടുത്ത വീട്ടിലെ ഒരു അംഗത്തെപ്പോലുള്ള പരിചയം എനിക്കുണ്ടായിരുന്നു. അത്രയേയുള്ളൂ കാര്യം. അല്ലാതെ ഞാൻ അദ്ദേഹത്തിന് പ്രാധാന്യം നൽകി എന്നതൊക്കെ ശുദ്ധ അസംബന്ധമാണ്,’ റാഫേൽ ബെനിറ്റ്സ് പറഞ്ഞു.

“റൊണാൾഡോയെക്കുറിച്ച് ഞാൻ ഒരു പരാമർശം മാത്രമേ നടത്തിയിട്ടുള്ളൂ. അത് അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത്‌ ഫ്രീ കിക്ക് എടുക്കുന്നതിനെക്കുറിച്ചാണ്,’ ബെനിറ്റ്സ് കൂട്ടിച്ചേർത്തു.

ബെനിറ്റ്സിന് കീഴിൽ 10 മത്സരങ്ങളിൽ നിന്നും ഒമ്പത് ഗോളുകൾ സ്വന്തമാക്കാൻ ബെയ്ലിന് സാധിച്ചു. റൊണാൾഡോ 25 ഗോളുകളാണ് ബെനിറ്റ്സിന് കീഴിൽ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഫെബ്രുവരി 22ന് ലിവർപൂളിനെതിരെയാണ് റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗിലെ അടുത്ത മത്സരം. ലാ ലിഗയിൽ ഒസ്വാസുനക്കെതിരെയാണ് റയൽ മാഡ്രിഡിന്റെ ലാ ലിഗയിലെ അടുത്ത മത്സരം.

Content Highlights:Spreading fake news in Ronaldo’s name; said former Real Madrid coach Rafael Benitez

Latest Stories

We use cookies to give you the best possible experience. Learn more