|

സ്‌പോര്‍ട്‌സ് കോമഡി ജിംഖാന

ഐറിന്‍ മരിയ ആന്റണി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഖാലിദ് റഹ്‌മാന്‍ അണിയിച്ചൊരുക്കുന്ന ആലപ്പുഴ ജിംഖാന. 2022 ല്‍ പുറത്തിറങ്ങിയ തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ വിഷു റിലീസായി തീയേറ്ററുകളില്‍ എത്തും. അനുരാഗ കരിക്കിന്‍ വെളളം, ഉണ്ട, ലവ്, തല്ലുമാല എന്നീ വ്യത്യസ്ത ഴോണറുകളിലുള്ള ഒരുപിടി മികച്ച സിനിമകള്‍ നല്‍കിയ അദ്ദേഹം മലയാളികള്‍ക്ക് ഏറെ സ്വീകാര്യനായ സംവിധായകനാണ്.

ഇമോഷണല്‍ ഹ്യൂമര്‍ അന്തരീക്ഷമാണ് ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പൊതു സ്വഭാവം. എന്നാല്‍ ഇക്കുറി ഹ്യൂമറിന് പ്രാധാന്യമുണ്ടെങ്കിലും സ്‌പോര്‍ട്‌സ് ഴോണറിലുള്ള ആലപ്പുഴ ജിംഖാനയുമായിട്ടാണ് ഖാലിദ് റഹ്‌മാന്‍ വരുന്നത്. പല ഴോണറുകളെ പറ്റി മലയാളികള്‍ കേട്ടിട്ടുണ്ടെങ്കിലും സ്‌പോട്‌സ് സിനിമകള്‍ അത്ര സുപരിചിതമല്ല.

പ്രാഥമികമായി പറഞ്ഞാല്‍ ഏതെങ്കിലും കായിക മേഖലയുടെ അല്ലെങ്കില്‍ കായിക മത്സരത്തിന്റെ അന്തരീക്ഷത്തില്‍ വികസിക്കുന്ന കഥകളാണ് സ്‌പോര്‍ട്‌സ് ഴോണര്‍ മൂവീസ്. മലയാളത്തിലും ഇത്തരം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. സ്‌പോര്‍ട്‌സ് സിനിമകളെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത് 2007 ല്‍ പുറത്തിറങ്ങിയ സ്പീഡ് ട്രാക്ക്, കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്നീ ചിത്രങ്ങളിലൂടെയാണ്.

1983 ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഒരു ചെറു ഗ്രാമത്തിലെ യുവാവിന്റെ ക്രിക്കറ്റ് സ്വപ്നം ആവിഷ്‌കരിക്കുന്ന ചിത്രമാണ് 2014 ല്‍ എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 1983. സുഡാനി ഫ്രം നൈജീരിയ, ഗോദ, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വി. പി സത്യന്റെ ജീവിത കഥ പറയുന്ന ക്യാപ്റ്റന്‍, കവി ഉദേശിച്ചത് തുടങ്ങിയവയാണ് മലയാളത്തിലെ പ്രധാന സ്‌പോര്‍ട്‌സ് ഴോണര്‍ സിനിമകള്‍.

മലയാളത്തിന് പുറമേ അന്യഭാഷകളിലും ഒരു പിടി മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഷിമിത് അമിന്‍ സംവിധാനം ചെയ്ത ഷാരൂഖ് ഖാന്‍ ചിത്രം ചക് ദേ ഇന്ത്യ, സ്‌പോര്‍ട്‌സ് സിനിമയിലെ ഒരു നാഴികക്കല്ലാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ കപില്‍ ദേവ്, മഹേന്ദ്ര സിങ് ധോണി എന്നിവരുടെ ജീവിത കഥ പശ്ചാത്തലമായി വന്ന ചിത്രങ്ങളാണ് 83, എം എസ് ധോണി: ദി അണ്‍ടോള്‍ഡ് സ്റ്റോറി തുടങ്ങിയവ. ഇവക്ക് പുറമേ ചരിത്ര വിജയം നേടിയ ബോളിവുഡ് ചിത്രങ്ങളാണ് ദംഗല്‍, മേരി കോം എന്നിവ. ആമീര്‍ ഖാന്‍ നായകനായി 2001 ല്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സ്‌പോര്‍ട്‌സ് ക്ലാസിക്ക് ചിത്രമാണ് ‘ലഗാന്‍’.

പാ.രഞ്ജിത്ത് സംവിധാനം ചെയ്ത 2021 ല്‍ പുറത്തിറങ്ങിയ തമിഴ് സ്പോര്‍ട്സ് ആക്ഷന്‍ ചിത്രമായിരുന്നു സര്‍പ്പട്ട പരമ്പരൈ. 1970 കളുടെ പശ്ചാത്തലത്തില്‍, വടക്കന്‍ ചെന്നൈയിലെ രണ്ട് കുലങ്ങളായ ഇടിയപ്പ പരമ്പരെയും സര്‍പ്പട്ട പരമ്പരെയും തമ്മിലുള്ള ഏറ്റുമുട്ടലിനെ ചുറ്റിപ്പറ്റിയുള്ള കഥ, പ്രദേശത്തെ ബോക്‌സിങ് സംസ്‌കാരവും, അതുമായി ബന്ധപ്പെട്ട രാഷ്ട്രീയവുമാണ് സംസാരിച്ചിരുന്നത്.

ലോക സിനിമകളാകട്ടെ സ്‌പോര്‍ട്‌സ് സിനിമകള്‍ കൊണ്ട് സമ്പന്നമാണ്. ഫിലാഡല്‍ഫിയയിലെ പെന്‍സില്‍വാനിയയില്‍ ബോക്സര്‍ റോക്കി ബാല്‍ബോവയുടെ ജീവിതത്തെ ആസ്പദമാക്കി സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ സൃഷ്ടിച്ച അമേരിക്കന്‍ സ്പോര്‍ട്സ് ഡ്രാമ മള്‍ട്ടിമീഡിയ ഫ്രാഞ്ചൈസിയാണ് റോക്കി.

തുടര്‍ന്ന് ഇതിന്റെ തുടര്‍ച്ചയായി പല സിനിമകളും വന്നിട്ടുണ്ട്. റോക്കി ഫിലിം സീരീസിലെ ഏഴാമത്തെ ഭാഗമായെത്തിയ സിനിമയാണ് ക്രീഡ്. ഹോളിവുഡിലെ എക്കാലത്തെയും മികച്ച സ്‌പോര്‍ട്‌സ് ചിത്രങ്ങളാണ് ഇവ. ദി ബ്ലൈന്‍ഡ് സൈഡ്, മിറാക്കിള്‍, മില്യണ്‍ ഡോളര്‍ ബേബി, മണി ബോള്‍ എന്നീ സിനിമകളും വിദേശ ഭാഷകളില്‍ വന്നിട്ടുള്ള മികച്ച സ്‌പോര്‍ട്‌സ് സിനിമകളാണ്.

എന്നാല്‍ നാം കണ്ട് ശീലിച്ച സ്‌പോര്‍ട്‌സ് സിനിമകള്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. ആദ്യം പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന നായകന്‍ പിന്നീട് മത്സരത്തില്‍ വിജയിച്ച് പുറത്ത് വരുന്നു. ഈ ശൈലിയില്‍ നിന്നും ഒരു മാറ്റം ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാനയിലുണ്ടാകുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

സ്‌പോര്‍ട്‌സ് ഴോണര്‍ വിഭാഗത്തില തന്നെ സ്‌പോര്‍ട്‌സ് കോമഡി സബ് ഴോണറില്‍ ആണ് ആലപ്പുഴ ജിംഖാനയുടെ കഥ പറയുന്നത്. നസ്ലെന്‍ കെ ഗഫൂര്‍, ലുക്മാന്‍ അവറാന്‍, ഗണപതി എസ് പൊതുവാള്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍ എന്നിവരാണ്ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

പ്ലാന്‍ ബി മോഷന്‍ പിക്ചേഴ്സിന്റെയും റീലിസ്റ്റിക് സ്റ്റുഡിയോസിന്റെയും ബാനറില്‍ ജോബിന്‍ ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് രതീഷ് രവിയുടെ സംഭാഷണങ്ങളാണ്. ജിംഷി ഖാലിദ് ആണ് സിനിമയുടെ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സിനിമയുടെ സംഗീത സംവിധാനം.

ഏറെ കളര്‍ഫുളായിരുന്ന തല്ലുമാല പോലെ ദൃശ്യ സമ്പന്നമായിരിക്കും ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാനയുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Content Highlight: Sports Movies in Malayalam and Alappuzha Gymkhana

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.