മോഹന്‍ലാലിന്റെ എതിര്‍വേഷത്തിലെത്തുന്നത് ഒട്ടും എളുപ്പമല്ല, എങ്ങനെ പ്രൊഫഷണലാകാമെന്ന് പഠിപ്പിച്ചത് ലാലാണ്: സ്ഫടികം ജോര്‍ജ്
മോഹന്‍ലാലിന്റെ എതിര്‍വേഷത്തിലെത്തുന്നത് ഒട്ടും എളുപ്പമല്ല, എങ്ങനെ പ്രൊഫഷണലാകാമെന്ന് പഠിപ്പിച്ചത് ലാലാണ്: സ്ഫടികം ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th December 2021, 2:13 pm

മലയാളത്തില്‍ നായകനൊപ്പം പോന്ന വില്ലന്മാരിലൊരാളായാണ് സ്ഫടികത്തിലെ എസ്.ഐ ജോര്‍ജ് കുറ്റിക്കാടന്‍ അറിയപ്പെടുന്നത്. ആടുതോമയെ ജീപ്പില്‍ കെട്ടിവലിച്ച പൊലീസുകാരന് ഒടുവില്‍ സിനിമ തന്നെ യഥാര്‍ത്ഥ പേരിനൊപ്പം വീഴുകയായിരുന്നു. അദ്ദേഹത്തിന്റെ സിനിമാജീവിതത്തില്‍ നിര്‍ണായകമായ വേഷമായിരുന്നു സ്ഫടികത്തിലേത്.

സ്ഫടികവും മോഹന്‍ലാലും തന്നെ എങ്ങനെ സ്വാധിനിച്ചെന്ന് പറയുകയാണ് സ്ഫടികം ജോര്‍ജ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് സ്ഫടികത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ‘മോഹന്‍ലാലിന്റെ എതിര്‍വേഷത്തിലെത്തുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. സ്ഫടികത്തില്‍ ആടുതോമ എന്ന കഥാപാത്രം മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച വേഷമാണ്. ആടുതോമയുടെ എതിരായി വരുമ്പോള്‍ അത് വലിയ ടെന്‍ഷന്‍ നല്‍കിയ കാര്യമാണ്. അല്പം ടെന്‍ഷനടിച്ചു തന്നെയാണ് ഞാന്‍ സ്ഫടികത്തിന്റെ സെറ്റിലെത്തിയത്,’ സ്ഫടികം ജോര്‍ജ് പറഞ്ഞു.

എന്നാല്‍ ഓരോ സീനും ചെയ്തുതുടങ്ങിയതോടെ ആത്മവിശ്വാസം കൂടിവന്നു. ഒരു നടനെന്ന നിലയില്‍ വളരാന്‍ മോഹന്‍ലാല്‍ വലിയ പ്രചോദനമായിട്ടുണ്ടെന്നും എങ്ങനെ പ്രൊഫഷണലാകാമെന്ന് പഠിപ്പിച്ചുതന്നതും മോഹന്‍ലാലാണെന്നും അദ്ദേഹം പറഞ്ഞു. അതുവരെ ഞാനൊരു അമച്വര്‍ ആര്‍ട്ടിസ്റ്റായിരുന്നുവെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

‘സംവിധായകന്‍ ഭദ്രന്‍ സാറും എന്റെ വേഷത്തെ കുറിച്ച് കൃത്യമായി പറഞ്ഞു തന്നിരുന്നു. താങ്കള്‍ക്ക് മലയാളസിനിമയില്‍ ഇതിനെക്കാള്‍ മികച്ച വേഷം ഒരുപക്ഷേ ഇനി കിട്ടാനുണ്ടാകില്ല എന്നാണ് അന്ന് ഭദ്രന്‍ എന്നോട് പറഞ്ഞത്. അന്നതു കേട്ടപ്പോള്‍ അങ്ങനെ തോന്നിയില്ലെങ്കിലും അത് ശരിയാണെന്നു കാലം തെളിയിച്ചു’ സ്ഫടികം ജോര്‍ജ് പറയുന്നു.

മോഹന്‍ലാലും ഞാനും തിയേറ്ററില്‍ വെച്ചു കണ്ടുമുട്ടുന്ന സീനൊക്കെ ഗംഭീരമായി ചെയ്യാന്‍ കഴിഞ്ഞെന്നു എല്ലാവരും പറഞ്ഞതോടെ പിന്നെ ഞാന്‍ ട്രാക്കിലായി. സ്ഫടികം കാലത്തെ അതിജീവിക്കുന്ന സിനിമകളിലൊന്നാണ്. ഇന്നും സ്ഫടികം ടി.വിയില്‍ വരുമ്പോള്‍ ആദ്യമായി കാണുന്ന അതേ ത്രില്ലിലിരുന്ന് കാണാറുണ്ടെന്ന് പലരും പറയാറുണ്ട്. എന്റെ വേഷത്തിന് കൂടി കിട്ടുന്ന അംഗീകാരമായാണ് ഞാനീ വാക്കുകളൊക്കെ കേള്‍ക്കാറുള്ളത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: sphadikam george about sphadikam movie