| Friday, 26th April 2019, 10:25 am

യു.പിയിലെ സാംബാനില്‍ ഇ.വി.എം സ്‌ട്രോങ് റൂം തകര്‍ത്ത നിലയില്‍; ഇ.വി.എം അട്ടിമറിച്ചെന്ന പരാതിയുമായി എസ്.പി സ്ഥാനാര്‍ത്ഥി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ സാംബാനില്‍ ഇ.വി.എം സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി പരാതി. എസ്.പി സ്ഥാനാര്‍ത്ഥിയായ ധര്‍മേന്ദ്ര യാദവാണ് പരാതിയുമായി രംഗത്തെത്തിയത്. ബദൗന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഇദ്ദേഹം.
സ്‌ട്രോങ് റൂമിന്റെ സീല്‍ തകര്‍ത്ത ശേഷം ചിലര്‍ അകത്തുകടന്നിട്ടുണ്ടെന്നാണ് ഇദ്ദേഹം പരാതിയില്‍ പറയുന്നത്.

ഇ.വി.എമ്മില്‍ തിരിമറി നടത്താനായി സ്‌ട്രോങ് റൂമിന്റെ സീല്‍ പൊട്ടിച്ചതാണെന്നും ഇതിന്റെ വീഡിയോ തെളിവുകള്‍ കൈവശമുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. ഏപ്രില്‍ 23 നായിരുന്നു ബദൗനില്‍ തെരഞ്ഞെടുപ്പ് നടന്നത്.

” സ്‌ട്രോങ് റൂമിന് പുറത്തുള്ള ഡോറിന്റെ നെറ്റ് വലിച്ചുപൊട്ടിച്ചതായി വ്യക്തമാണ്. അതിന്റെ വീഡിയോ ഫൂട്ടേജുകള്‍ കൈവശമുണ്ട്. മാത്രമല്ല ഗേറ്റില്‍ സ്ഥാപിച്ചിരുന്ന സീലും തകര്‍ത്ത നിലയിലാണ്.  പഴയ സീലിന്റെ സ്ഥാനത്ത് മറ്റൊരു സീലാണ് വെച്ചത്. – അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

ഗുന്നാല്‍ വിദാന്‍ സഭ സെഗ്മെന്റില്‍ വോട്ടിങ്ങിനായി എത്തിച്ച ഇ.വി.എമ്മുകള്‍ക്ക് ചെറിയ വ്യത്യാസമുള്ളതായി പരാതി ലഭിച്ചിരുന്നെന്നും ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സ്‌ട്രോങ്ങിന് മുന്നിലായി സ്ഥാപിച്ച സിസി ടിവി ഫൂട്ടേജുകള്‍ നോക്കിയാല്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പരാതിക്ക് പിന്നാലെ സംഭവസ്ഥലത്തെത്തിയ സാംബാല്‍ എ.ഡി.എം വാതിലിന് പുറത്തുണ്ടായിരുന്ന കമ്പി വല പൊട്ടിയ നിലയില്‍ കണ്ടെത്തിയതായി സ്ഥിരീകരിച്ചെങ്കിലും അത് തത്ത പോലുള്ള ഏതെങ്കിലും പക്ഷികള്‍ കടിച്ചുപൊട്ടിച്ചതാവാമെന്ന നിഗമനത്തിലാണ് എത്തിയത്. സാംബാലിലെ ജില്ലാ മജിസ്‌ട്രേറ്റ് അവനീഷ് കൃഷ്ണയും ആരോപണം നിഷേധിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിനായി എത്തിച്ച ഇ.വി.എമ്മുകളില്‍ വ്യാപക തകരാറുകള്‍ ഉള്ളതായി പരാതി ഉയര്‍ന്നിരുന്നു. ചില മണ്ഡലങ്ങളില്‍ പോള്‍ ചെയ്ത വോട്ടിനേക്കാള്‍ കുറവ് സ്ലിപ്പുകളായിരുന്നു വിവി പാറ്റില്‍ ഉണ്ടായിരുന്നത്.

ചില മണ്ഡലങ്ങളില്‍ ഏത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പിക്ക് പോകുന്നതായും പരാതിയുണ്ടായിരുന്നു. മോക് പോളിനിടെ ചെയ്ത വോട്ടുകള്‍ മാറ്റാതെ ഇ.വി.എമ്മുകള്‍ എത്തിച്ച സംഭവവും നിരവധിയാണ്.

We use cookies to give you the best possible experience. Learn more