| Friday, 25th September 2020, 1:24 pm

യുഗാന്ത്യം; എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. ഏറെ നാളായി ചെന്നെയിലെ എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 74 വയസായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04 നായിരുന്നു എസ്.പി.ബിയുടെ മരണമെന്ന് മകന്‍ അറിയിച്ചു.

വ്യാഴാഴ്ച രാത്രിയോടെ അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ ബന്ധുക്കളും സുഹൃത്തുക്കളും ആശുപത്രിയിലെത്തിയിരുന്നു.

എം.ജി.എം ഹെല്‍ത്ത് കെയര്‍ ആശുപത്രിയ്ക്ക് മുന്‍പ് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.


ഓഗസ്റ്റ് അഞ്ചിന് ആണ് എസ്.പി.ബിയെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഇദ്ദേഹത്തിന് കൊവിഡ് ഭേദമായെങ്കിലും കടുത്ത പ്രമേഹബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുകയായിരുന്നു.

പതിനൊന്ന് ഭാഷകളിലായി 39,000 ത്തിലധികം ഗാനങ്ങള്‍ എസ്.പി.ബി പാടിയിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ പ്രമുഖ സംഗീതസംവിധായകര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ചലച്ചിത്രം പിന്നണിഗാനങ്ങള്‍ പാടിയ ഗായകന്‍ എന്ന ഗിന്നസ് ലോകറെകോര്‍ഡ് എസ്.പി.ബിയുടെ പേരിലാണ്.

പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ആറ് ദേശീയ അവാര്‍ഡുകള്‍ നേടിയ അദ്ദേഹം സമകാലികനായ യേശുദാസിനുശേഷം ഏറ്റവും കൂടുതല്‍ തവണ ഈ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ്.


ഗായകന് പുറമെ നടന്‍, സംഗീതസംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളിലും എസ്.പി.ബി. ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്. 1966 ല്‍ റിലീസ് ചെയ്ത ശ്രീശ്രീശ്രീ മര്യാദരാമണ്ണയാണ് എസ്.പി.ബി പാടിയ ആദ്യ ചിത്രം.

1969 ല്‍ പുറത്തിറങ്ങിയ കടല്‍പ്പാലം എന്ന ചിത്രത്തിലെ ‘ഈ കടലും മറുകടലും’ എന്ന പാട്ടാണ് മലയാളത്തിലെ എസ്.പി.ബിയുടെ ആദ്യഗാനം. 120 ഓളം മലയാളഗാനങ്ങള്‍ക്ക എസ്.പി.ബി ശബ്ദം നല്‍കിയിട്ടുണ്ട്.

ഓ പ്രിയാ പ്രിയാ (ഗീതാഞ്‌ലി), താരാപഥം ചേതോഹരം (അനശ്വരം), ഊട്ടിപട്ടണം (കിലുക്കം), നെഞ്ചില്‍ കഞ്ചബാണം (ഗാന്ധര്‍വ്വം) കാക്കലാ കണ്ണമ്മാ (ഒരു യാത്രമൊഴി), തൈ ഒരു തെനവയല്‍ (ചന്ദ്രനുദിക്കുന്ന ദിക്കില്‍),മേരേ പ്യാര്‍കിയാ (സി.ഐ.ഡി മൂസ), പ്രതിഘടിന്‍സു (ശിക്കാര്‍) എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയമായ പാട്ടുകളില്‍ ചിലത്.

2018 ല്‍ പുറത്തിറങ്ങിയ കിണര്‍ എന്ന സിനിമയില്‍ കെ.ജെ യേശുദാസിനൊപ്പം പാടിയ അയ്യാ സാമി എന്ന പാട്ടാണ് മലയാളത്തില്‍ അവസാനമായി പാടിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: SP Balasubrahmanyam Passes Away

We use cookies to give you the best possible experience. Learn more