| Wednesday, 19th June 2024, 10:35 pm

തോറ്റ മത്സരത്തിലും ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയ റെക്കോഡ്; പോരാട്ടത്തിന്റെ പര്യായമായി പ്രോട്ടിയാസ് പെണ്‍കരുത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു. അവസാന പന്ത് വരെ ആവേശം അലതല്ലിയ മത്സരത്തില്‍ നാല് റണ്‍സിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇന്ത്യ ഉയര്‍ത്തിയ 326 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് വനിതകള്‍ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും പല തകര്‍പ്പന്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സൗത്ത് ആഫ്രിക്ക് സാധിച്ചിരുന്നു. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെയും സൂപ്പര്‍ താരം മാരിസന്‍ കാപ്പിന്റെയും സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് തിരിച്ചടിച്ചത്. എന്നാല്‍ നാല് റണ്‍സകലെ ടീം കാലിടറി വീഴുകയായിരുന്നു.

വനിതാ ഏകദിനത്തില്‍ റണ്‍ ചെയ്‌സിനിടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തുന്ന ടീം എന്ന നേട്ടമാണ് സൗത്ത് ആഫ്രിക്ക നേടിയത്.

റണ്‍ ചെയ്‌സിലെ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ (വനിതാ ഏകദിനം)

(സ്‌കോര്‍ – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

321/6 – സൗത്ത് ആഫ്രിക്ക – ഇന്ത്യ – 2024*

305/9 സൗത്ത് ആഫ്രിക്ക – ഇംഗ്ലണ്ട് – 2017

305/4 – ശ്രീലങ്ക – സൗത്ത് ആഫ്രിക്ക – 2024

298/8 – ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – 2022

289/6 – ഓസ്‌ട്രേലിയ – ന്യൂസിലാന്‍ഡ് – 2012

ഇതിന് പുറമെ റണ്‍ചെയ്‌സിനിടെ അഞ്ചാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമധികം റണ്‍സ് കണ്ടെത്തുന്ന താരമെന്ന നേട്ടം മാരിസന്‍ കാപ്പിന്റെ പേരിലും കുറിക്കപ്പെട്ടു.

റണ്‍ ചെയ്‌സില്‍ അഞ്ചാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏറ്റവുമധികം റണ്‍സ് നേടുന്ന താരങ്ങള്‍ (വനിതാ ഏകദിനം)

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

മാരിസന്‍ കാപ്പ് – സൗത്ത് ആഫ്രിക്ക – ഇന്ത്യ – 104 (94) – 2024*

ആമി ജോണ്‍സ് – ഇംഗ്ലണ്ട് – ന്യൂസിലാന്‍ഡ് – 92* (95) – 2024

എല്ലിസ് പെറി – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 90* (95) – 2014

അലെക്‌സ് ബ്ലാക്‌വെല്‍ – ഓസ്‌ട്രേലിയ – ഇന്ത്യ – 90 (56) – 2017

സോഫി ഡിവൈന്‍ – ന്യൂസിലാന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 89 (93) – 2014

അഞ്ചാം നമ്പറിലോ അതിന് താഴെയോ ഇറങ്ങി ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ വനിതാ താരമെന്ന നേട്ടവും ഇതിനൊപ്പം മാരിസന്‍ കാപ്പ് തന്റെ പേരിന് നേരെ കുറിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സ്മൃതി മന്ഥാനയുടെയും കരുത്തിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

മന്ഥാന 120 പന്തില്‍ 136 റണ്‍സടിച്ചപ്പോള്‍ 88 പന്തില്‍ പുറത്താകാതെ 103 റണ്‍സാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. ഏകദിനത്തില്‍ മന്ഥാനയുടെ ഏഴാം സെഞ്ച്വറിയും ഹര്‍മന്റെ ആറാം സെഞ്ച്വറിയുമാണിത്.

ഇരുവര്‍ക്കും പുറമെ പുറമെ അവസാന ഓവറുകളിലിറങ്ങി തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ ഇന്നിങ്‌സും ഇന്ത്യക്ക് തുണയായി. 13 പന്ത് നേരിട്ട് ഒരു സിക്സറും മൂന്ന് ബൗണ്ടറിയും അടക്കം 25 റണ്‍സാണ് താരം നേടിയത്. 17 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും ലഭിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 326 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് ആദ്യ വിക്കറ്റ് തുടക്കത്തിലേ നഷ്ടപ്പെട്ടു. ടീം സ്‌കോര്‍ 14 നില്‍ക്കവെ 11 പന്തില്‍ അഞ്ച് റണ്‍സ് നേടിയ ടാസ്മിന്‍ ബ്രിറ്റ്‌സിന്റെ വിക്കറ്റാണ് സൗത്ത് ആഫ്രിക്കക്ക് നഷ്ടമായത്. ആനേക് ബോഷ് 23 പന്തില്‍ 18 റണ്‍സ് നേടി പുറത്തായപ്പോള്‍ സൂനെ ലസ് 12 റണ്‍സിനും പുറത്തായി.

എന്നാല്‍ അഞ്ചാം നമ്പറില്‍ മാരിസന്‍ കാപ്പ് എത്തിയതോടെ സൗത്ത് ആഫ്രിക്ക മത്സരം തിരിച്ചുപിടിച്ചു. ഒരുവശത്ത് കാപ്പ് ആഞ്ഞടിച്ച് റണ്‍സുയര്‍ത്തിയപ്പോള്‍ മറുവശത്ത് നിന്ന് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡും സ്‌കോര്‍ ചെയ്തു. ഇരുവരും മാറി മാറി ഇന്ത്യന്‍ ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു.

ടീം സ്‌കോര്‍ 67ല്‍ നില്‍ക്കവെ ഒന്നിച്ച് ഈ കൂട്ടുകെട്ട് പിരിയുന്നത് 251ലാണ്. പൂജ വസ്ത്രാര്‍ക്കറിന്റെ കയ്യിലൊതുങ്ങി പുറത്താകുമ്പോള്‍ 94 പന്തില്‍ 114 റണ്‍സാണ് താരം ടോട്ടലിലേക്ക് കൂട്ടിച്ചേര്‍ത്തത്. മാരിസന്‍ കാപ്പ് പുറത്തായതിന് പിന്നാലെ നാദിന്‍ ഡി ക്ലാര്‍ക് ക്രീസിലെത്തി. ക്യാപ്റ്റനൊപ്പം ചേര്‍ന്ന് ക്ലാര്‍ക്കും റണ്ണടിച്ചുതുടങ്ങി.

ഒടുവില്‍ 48 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 303 എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക. ആറ് വിക്കറ്റ് ശേഷിക്കെ 12 പന്തില്‍ 23 റണ്‍സ് മാത്രമാണ് ടീമിന് വിജയിക്കാന്‍ ആവശ്യമുണ്ടായിരുന്നത്. 50 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുമായി വോള്‍വാര്‍ഡും ക്ലാര്‍ക്കും മികച്ച രീതിയിലാണ് ക്രീസില്‍ തുടര്‍ന്നത്.

അരുന്ധതി റെഡ്ഡിയെറിഞ്ഞ 49ാം ഓവറില്‍ രണ്ട് വൈഡ് അടക്കം 12 റണ്‍സ് പിറന്നതോടെ ആറ് പന്തില്‍ 11 റണ്‍സ് എന്ന നിലയില്‍ സൗത്ത് ആഫ്രിക്കയുടെ വിജയലക്ഷ്യം വഴിമാറി.

അവസാന ഓവര്‍ എറിയാന്‍ പൂജ വസ്ത്രാര്‍ക്കറിനെയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വിശ്വസിച്ച് പന്തേല്‍പിച്ചത്. ക്യാപ്റ്റന്റെ വിശ്വാസം കാത്ത പൂജ ഓവറില്‍ വെറും ആറ് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. പ്രോട്ടിയാസിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച ക്ലാര്‍ക്കിന്റേതടക്കം രണ്ട് വിക്കറ്റും താരം നേടി.

ഒടുവില്‍ 50 ഓവറില്‍ 321/6 എന്ന നിലയില്‍ സൗത്ത് ആഫ്രിക്ക പോരാട്ടം അവസാനിപ്പിച്ചു.

ഇന്ത്യക്കായി ദീപ്തി ശര്‍മയും പൂജ വസ്ത്രാര്‍ക്കറും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്മൃതി മന്ഥാനയും അരുന്ധതി റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും നേടി.

646 റണ്‍സ് പിറന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് മുമ്പിലെത്താനും പരമ്പര വിജയിക്കാനും ഇന്ത്യക്കായി.

ജൂണ്‍ 23നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

സ്റ്റാറ്റ്‌സ്: കൗസ്തുഭ് ഗുഡിപ്പാടി, ഫീമെയ്ല്‍ ക്രിക്കറ്റ്‌

Content Highlight: South Africa W created several records

We use cookies to give you the best possible experience. Learn more