| Thursday, 11th July 2024, 10:15 pm

ഐ.സി.ജെയിൽ ഇസ്രഈലിനെതിരെ നൽകിയ വംശഹത്യ കേസ് പോലെ എന്നും ഫലസ്തീനികൾക്കൊപ്പം നിലനിൽക്കും: ദക്ഷിണാഫ്രിക്കയുടെ പുതിയ വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കേപ് ടൗണ്‍: ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം രാജ്യം തുടരുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കയുടെ വിദേശകാര്യ മന്ത്രി റൊണാള്‍ഡ് ലമോള. ഈ മാസം ആദ്യമാണ് വിദേശകാര്യ മന്ത്രിയായി അദ്ദേഹം നിയമതിനായത്.

ഫലസ്തീന്‍ ജനതയുടെ അസ്തിത്വം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ ദക്ഷിണാഫ്രിക്ക തുരുമെന്ന് അധികാരമേറ്റെടുത്തതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ ജനതയ്‌ക്കെതിരായ വംശഹത്യ അവസാനിപ്പിക്കാന്‍ രാജ്യം ആഗോള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫലസ്തീനികളുടെ സ്വയം നിര്‍ണ്ണയാവകാശത്തിനുള്ള കൂട്ടായ അവകാശം സാക്ഷാത്കരിക്കുന്നതിന് ദക്ഷിണാഫ്രിക്ക അവരോടൊപ്പം നിലകൊള്ളും. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈലിനെതിരെ രാജ്യം നടത്തിയ വംശഹത്യ കേസ് ആ ലക്ഷ്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ ഉള്‍പ്പെടെയുള്ള വിവിധ ബഹുരാഷ്ട്ര പ്ലാറ്റ്‌ഫോമുകളിലൂടെ ദക്ഷിണാഫ്രിക്ക ഫലസ്തീനികളുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടിയിരുന്നു. അത് ഇനിയും തുടരുമെന്നാണ് റൊണാള്‍ഡ് ലമോള വ്യക്തമാക്കിയത്.

ഫലസ്തീനിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിൽ നൽകിയ കേസിന് നേതൃത്വം നല്‍കിയത് ദക്ഷിണാഫ്രിക്കയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ വിദേശനയം അടിച്ചമര്‍ത്തലിനും അധിനിവേശത്തിനുമെതിരെ പോരാടുന്നവരോട് ഐക്യദാര്‍ഢ്യം പുലര്‍ത്തുന്നതാണ്. അതിനാല്‍ ഫലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശത്തെ ഞങ്ങള്‍ ഇനിയും പിന്തുണക്കും. വിഷയത്തില്‍ യു.എന്‍ അടിയന്തരമായി ഇടപെടുകയും വേണം,’ റൊണാള്‍ഡ് ലമോള പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ദക്ഷിണാഫ്രിക്ക നേരത്തെ കേസ് നല്‍കിയത്. വംശഹത്യക്ക് പ്രേരിപ്പിക്കുന്നവരെ ശിക്ഷിക്കണമെന്നും വംശഹത്യയുടെ തെളിവുകള്‍ നശിപ്പിക്കുന്ന ഭരണകൂടത്തിന്റെ നീക്കം തടയണമെന്നും കോടതി നിര്‍ദേശിച്ചു.

ഗസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഒരു മാസത്തിനകം കോടതിയില്‍ ഇസ്രഈല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കണമെന്നും ഐ.സി.ജെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Content Highlight: South Africa to continue advocating for Palestinian rights, says new Foreign Minister

We use cookies to give you the best possible experience. Learn more