ജയിച്ചത് സൗത്ത് ആഫ്രിക്ക, തോറ്റത് സ്‌കോട്‌ലാന്‍ഡ്; തകര്‍ന്നത് ഇന്ത്യയുടെ റെക്കോഡ്
Cricket
ജയിച്ചത് സൗത്ത് ആഫ്രിക്ക, തോറ്റത് സ്‌കോട്‌ലാന്‍ഡ്; തകര്‍ന്നത് ഇന്ത്യയുടെ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 28th January 2024, 7:47 am

അണ്ടര്‍ 19 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കക്ക് തകര്‍പ്പന്‍ ജയം. സ്‌കോട്‌ലാന്‍ഡിനെ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം ഏഴ് വിക്കറ്റുകള്‍ക്കാണ് സൗത്ത് ആഫ്രിക്ക പരാജയപെടുത്തിയത്.

ഈ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് സൗത്ത് ആഫ്രിക്കന്‍ ടീമിനെ തേടിയെത്തിയത്. അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് നേടുന്ന ടീമെന്ന നേട്ടമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ സൗത്ത് ആഫ്രിക്ക തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കുകയും 7.1 ഓവര്‍ പിന്നിട്ടപ്പോള്‍ തന്നെ 100 റണ്‍സില്‍ എത്തുകയും ചെയ്തു. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഇന്ത്യന്‍ ടീം ആയിരുന്നു. 2016ല്‍ നേപ്പാളിനെതിരെ നടന്ന മത്സരത്തിലായിരുന്നു ഇന്ത്യയുടെ നേട്ടം. 7.3 ഓവറില്‍ ആയിരുന്നു ഇന്ത്യ 100 റണ്‍സ് നേടിയത്.

സെന്‍വെസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലാന്‍ഡ് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് ആണ് നേടിയത്.

സ്‌കോട്ടിഷ് ബാറ്റിങ് നിരയില്‍ ഓവന്‍ ഗൗള്‍സ് 89 പന്തില്‍ 97 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. 11 ഫോറുകളുടെയും മൂന്ന് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഓവനുപുറമെ ജാമി ഡങ്ക് 121 പന്തില്‍ 90 റണ്‍സ് നേടിയും മികച്ച പ്രകടനം നടത്തി. 11 ഫോറുകള്‍ പായിച്ചു കൊണ്ടായിരുന്നു താരം മികച്ച പ്രകടനം നടത്തിയത്.

സൗത്ത് ആഫ്രിക്ക ബൗളിങ്ങില്‍ റിലെയ് നോര്‍ട്ടോണ്‍ മൂന്ന് വിക്കറ്റും ക്വനാ മഫക്ക് രണ്ടു വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ 27 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴവില്ലനായി എത്തുകയായിരുന്നു. ഒടുവില്‍ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം സൗത്ത് ആഫ്രിക്ക ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

സൗത്ത് ആഫ്രിക്ക ബാറ്റിങ് നിരയില്‍ സ്റ്റീവ് സ്റ്റോള്‍ക്ക് 37 പന്തില്‍ 86 നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളുടെയും എട്ട് പടുകൂറ്റന്‍ സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്‌സ്. സ്റ്റീവിന് പുറമെ ഡെവാന്‍ മറൈസ് 50 പന്തില്‍ 80 റണ്‍സ് നേടി പുറത്താവാതെ മികച്ച പ്രകടനം നടത്തിയപ്പോള്‍ സൗത്ത് ആഫ്രിക്ക മിന്നും വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവും ഒരു തോല്‍വിയും അടക്കം നാലു പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സൗത്ത് ആഫ്രിക്ക. അതേസമയം മൂന്നു മത്സരങ്ങളും പരാജയപ്പെട്ട സ്‌കോട്‌ലാന്‍ഡ് പോയിന്റ് ഒന്നുമില്ലാതെ അവസാനസ്ഥാനത്തുമാണ്.

Content Highlight: South Africa beat Scotland in under 19 World cup.