| Saturday, 15th June 2024, 8:55 am

കർണൻ, നെപ്പോളിയൻ, നേപ്പാൾ...ചരിത്രവിജയം നഷ്ടമായത് കയ്യകലെ; കണ്ണീരിൽ മുങ്ങി നേപ്പാൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പില്‍ നേപ്പാളിനെതിരെ സൗത്ത് ആഫ്രിക്കയ്ക്ക് ഒരു റണ്‍സിന്റെ ആവേശകരമായ വിജയം. അര്‍ണോസ് വെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നേപ്പാളിന് 20 ഓവറില്‍ ഏഴ് നഷ്ടത്തില്‍ 114 റൺസ് നേടാനെ സാധിച്ചുള്ളൂ.

അവസാന പന്തില്‍ ആയിരുന്നു നേപ്പാളിന് ജയം നഷ്ടമായത്. അവസാന പന്തില്‍ വിജയിക്കാന്‍ രണ്ട് റണ്‍സ് ആവശ്യമുള്ള സമയത്ത് നേപ്പാള്‍ താരം ഗുല്‍സന്‍ ചാ റണ്‍ ഔട്ട് ആവുകയായിരുന്നു.

അതേസമയം ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കക്ക് വേണ്ടി റീസാ ഹെന്‍ട്രിക്‌സ് 49 പന്തില്‍ 43 റണ്‍സും ട്രിസ്റ്റണ്‍ സ്റ്റംബ്സ് 18 പന്തില്‍ പുറത്താവാതെ 27 റണ്‍സും നേടി നിര്‍ണായകമായി.

നേപ്പാള്‍ ബൗളിങ്ങില്‍ ഓവറില്‍ വെറും 19 റൺസ് മാത്രം വിട്ടുനല്‍കി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ കുശാല്‍ ബുര്‍ട്ടലും നാല് ഓവറില്‍ ഇരുപത്തിയൊന്ന് റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ നേടിയ ദീപേന്ദ്ര സിങ് ഐറിയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങില്‍ തമ്പ്രായ്സ് ഷംസി നാല് വിക്കറ്റും ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ ഓരോ വിക്കറ്റും നേടി മികച്ച  പ്രകടനം നടത്തി.

നേപ്പാളിനായി ആസിഫ് ഷെയ്ഖ് 49 പന്തില്‍ 42 റണ്‍സും അനില്‍കുമാര്‍ സാഹ് 24 പന്തില്‍ 27 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും ഒരു റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.

ലോകകപ്പിലെ സൗത്ത് ആഫ്രിക്കയുടെ തുടര്‍ച്ചയായ നാലാം വിജയം ആണിത്. ഇതിനുമുമ്പ് നേരത്തെ തന്നെ സൗത്ത് ആഫ്രിക്ക അടുത്ത റൗണ്ടിലേക്ക് മുന്നേറിയിരുന്നു. ജൂണ്‍ 17ന് ബംഗ്ലാദേശിനെതിരെയാണ് നേപ്പാളിന്റെ അവസാന മത്സരം. ജൂണ്‍ 19ന് നടക്കുന്ന സൂപ്പര്‍ 8 പോരാട്ടത്തില്‍ യുഎസ്.എക്കെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം.

Content Highlight: South Africa beat Nepal in T20 Worlds Cup

We use cookies to give you the best possible experience. Learn more