| Tuesday, 11th June 2024, 7:55 am

എന്തൊക്കെ ബില്‍ഡപ്പായിരുന്നു, ചരിത്രനേട്ടം സ്വന്തമാക്കിയതിന് പുറകെ നാണക്കേടിന്റെ റെക്കോഡും!

സ്പോര്‍ട്സ് ഡെസ്‌ക്

നസാവു ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വമ്പന്‍ വിജയം. ബംഗ്ലാദേശിനെ നാല് റണ്‍സിനാണ് പ്രോട്ടിയാസ് കീഴടക്കിയത്. ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു.

റണ്‍സ് ഒഴുകാത്ത നസാവുവില്‍ ആറ് വിക്കറ്റിന് 113 റണ്‍സിന് തകരുകയായിരുന്നു. എന്നാല്‍ മറുപടിക്ക് ഇറങ്ങിയ ബംഗ്ലാദേശിനെ 109 റണ്‍സിന് പിഴുതെറിയുകയായിരുന്നു പ്രോട്ടിയാസ്. ഇതോടെ ടി-20 ലോകകപ്പില്‍ ഏറ്റവും ചെറിയ ടോട്ടല്‍ ഡിഫന്റ് ചെയ്യുന്ന ടീമാകാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരിക്കുകയാണ്.

എന്നാല്‍ ഇതിനെല്ലാം ഉപരി പ്രോട്ടിയാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിന്റെ റെക്കോഡും പിറന്നരിക്കുകയാണ്. ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും ചെറിയ ടോട്ടലാണ് ഇന്നലെ ബംഗ്ലാദേശിനെതിരെ നസാവു സ്‌റ്റേഡിയത്തില്‍ പിറന്നത്.

ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക നേടുന്ന ഏറ്റവും ചെറിയ ടോട്ടല്‍, എതിരാളികള്‍, സ്റ്റേഡിയം, വര്‍ഷം

113/6 – ബംഗ്ലാദേശ് – ന്യൂയോര്‍ക്ക് – 2024

116/9 – ഇന്ത്യ – ഡര്‍ബന്‍ – 2007

118/ 9 – ഓസ്‌ട്രേലിയ – അബുദാബി – 2021

122/8 – വെസ്റ്റ് ഇന്‍ഡീസ് – നാഗ്പൂര്‍ – 2016

മത്സരത്തില്‍ തുടക്കത്തില്‍ തന്നെ സൗത്ത് ആഫ്രിക്കന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുകയായിരുന്നു. പവര്‍പ്ലേയില്‍ തന്നെ നാല് വിക്കറ്റുകളാണ് സൗത്ത് ആഫ്രിക്കയ്ക്ക് നഷ്ടമായത്.

തുടക്കത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ താന്‍സിം ഹസന്‍ സാക്കിബ് ആണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തിയത്. ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ട്രിക്സ്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം എന്നിവരെയാണ് താരം പുറത്താക്കിയത്. ടസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റും റിഷാദ് ഹുസ്സൈന്‍ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

44 പന്തില്‍ 46 റണ്‍സ് നേടിയ ഹെന്റിച്ച് ക്ളാസനാണ് സൗത്ത് ആഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. രണ്ട് ഫോറുകളും മൂന്ന് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.മില്ലര്‍ 38 പന്തില്‍ 29 റണ്‍സും നേടി മികച്ച ചെറുത്തുനില്‍പ്പ് നടത്തി.

സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങില്‍ കേശവ് മഹാരാജ് മൂന്നു വിക്കറ്റും കാഗിസോ റബാദ, ആന്റിച്ച് നോര്‍ക്യ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് തകര്‍ന്നടിയുകയായിരുന്നു.

14 പന്തില്‍ 37 റണ്‍സ് നേടി തൗഹിദ് ഹൃദോയിയും 27 പന്തില്‍ 20 റണ്‍സ് നേടി മുഹമ്മദുള്ളയുമാണ് ബംഗ്ലാദശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ജയത്തോടെ ഗ്രൂപ്പ് ഡിയില്‍ മൂന്നു മത്സരങ്ങളും വിജയിച്ചു കൊണ്ട് ആറു പോയിന്റോടെ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചു. ജൂണ്‍ 15ന് നേപ്പാളിനെതിരെയാണ് സൗത്ത് ആഫ്രിക്കയുടെ അടുത്ത മത്സരം.

Content Highlight: South Africa Achieve Unwanted Record In T20 World Record

We use cookies to give you the best possible experience. Learn more