| Thursday, 20th June 2024, 8:44 am

ഗോഡ്ഫാദറിലെ ആ സാധനമൊന്നും സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു, അതെല്ലാം മുകേഷ് കയ്യിൽ നിന്നിട്ടതാണ്, അതാണ് ആർട്ടിസ്റ്റ്: സ്വർഗചിത്ര അപ്പച്ചൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലതെതയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ഗോഡ് ഫാദര്‍. മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ദിവസം തിയേറ്റര്‍ റണ്‍ ലഭിച്ച ചിത്രമെന്ന റെക്കോഡ് ഇപ്പോഴും ഗോഡ് ഫാദറിനാണ്. 400 ദിവസത്തിനു മുകളിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചത്.

മുകേഷ്, എൻ.എൻ.പിള്ള, തിലകൻ, ജഗദീഷ്, സിദ്ദിഖ് തുടങ്ങിയ വമ്പൻ താരനിര ഒന്നിച്ച ചിത്രത്തിൽ പ്രേക്ഷകർ ഇന്നും ഓർത്ത് ചിരിക്കുന്ന ഒരുപാട് തമാശരംഗങ്ങളുണ്ട്. സ്വർഗചിത്ര അപ്പച്ചൻ ആയിരുന്നു ചിത്രം നിർമിച്ചത്.

ചിത്രത്തിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എൻ. എൻ. പിള്ള മുകേഷിന്റെ കഥാപാത്രത്തെ ഫോൺ ചെയ്യുന്ന ഒരു സീനുണ്ട്. സിഗരറ്റ് വലിച്ച് കൊണ്ടിരുന്ന മുകേഷ് അച്ഛന്റെ ശബ്‌ദം കേട്ട് ബഹുമാനപൂർവ്വം ആ സിഗരറ്റ് താഴെയിടുന്നത് മലയാളികൾ ഇന്നും ഓർക്കുന്ന ഒരു രംഗമാണ്.

എന്നാൽ ഇത് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നുവെന്നും അതെല്ലാം മുകേഷ് കൈയിൽ നിന്നിട്ടതാണെന്നും സ്വർഗചിത്ര അപ്പച്ചൻ പറയുന്നു. ഒരു ആർട്ടിസ്റ്റ് എന്നാൽ അതാണെന്നും എഴുതി വെച്ചതിനപ്പുറം കഥാപാത്രമായി മാറാൻ കഴിയണമെന്നും അദ്ദേഹം സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ആ സാധനമൊന്നും സ്ക്രിപ്റ്റിൽ എഴുതി വെച്ചതല്ല. അതൊക്കെ മുകേഷിന്റെ കയ്യിൽ നിന്ന് ഇടുന്നതാണ്. അതാണ് ഒരു ആർട്ടിസ്റ്റ് എന്ന് പറയുന്നത്.

ഒരു അഭിനേതാവ് വന്ന് കഴിഞ്ഞാൽ നമ്മൾ എഴുതി വെച്ചതിനപ്പുറം അവർ ആ കഥാപാത്രമായി മാറുകയല്ലേ. അച്ഛൻ വിളിക്കുമ്പോൾ ബഹുമാനം കാണിക്കണമല്ലോ. അതാണ് മുകേഷ് കൈയിൽ നിന്നിട്ട് അങ്ങനെ ചെയ്തത്,’ സ്വർഗചിത്ര അപ്പച്ചൻ പറയുന്നു.

Content Highlight: Sorgachithra Appachan Talk About performance of Mukesh In GodFather movie

We use cookies to give you the best possible experience. Learn more