| Monday, 12th August 2024, 1:25 pm

ആ സംവിധായകന്റെ സിനിമയാണെങ്കില്‍ വിട്ടുകളയരുതെന്ന് വെട്രിമാരന്‍ പറഞ്ഞു: സൂരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോമഡി നടനായി കരിയര്‍ ആരംഭിച്ച നടനാണ് സൂരി. വെണ്ണിലാ കബഡി കഴു എന്ന ചിത്രത്തിലൂടെയാണ് സൂരി ശ്രദ്ധേയനാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ താരം ഹാസ്യനടനായി തിളങ്ങി. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയിലൂടെ സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് സൂരി തെളിയിച്ചു. ഈ വര്‍ഷം റിലീസായ ഗരുഡനിലൂടെ മാസ് ആക്ഷന്‍ ഹീറോയായി സൂരി പരിണമിച്ചു.

വിടുതലൈയില്‍ വെട്രിമാരന്‍ തന്നെ കാസ്റ്റ് ചെയ്തപ്പോള്‍ ഇനി ഒന്നുരണ്ട് സിനിമകളില്‍ കോമഡി റോളുകള്‍ ചെയ്യാന്‍ വെട്രിമാരന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് സൂരി പറഞ്ഞു. സീരിയസായിട്ടുള്ള റോളുകള്‍ വരികയാണെങ്കില്‍ ഒഴിവാക്കാന്‍ വെട്രിമാരന്‍ പറഞ്ഞുവെന്നും സൂരി കൂട്ടിച്ചേര്‍ത്തു. ആ സമയത്താണ് വിനോദ് രാജ് കോട്ടുക്കാലി എന്ന സിനിമയുടെ കഥ പറയാന്‍ വന്നതെന്ന് സൂരി പറഞ്ഞു.

സീരിയസായിട്ടുള്ള കഥയായതുകൊണ്ട് വെട്രിമാരനോട് ചോദിച്ചിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിച്ചെന്നും വെട്രിമാരനോട് ഇക്കാര്യം പറഞ്ഞെന്നും സൂരി പറഞ്ഞു. വിനോദ് രാജിന്റെ സിനിമയാണെന്ന് അറിഞ്ഞപ്പോള്‍ ഈ സിനിമ നീ ഒരിക്കലും വിട്ടുകളയരുതെന്നാണ് വെട്രിമാരന്‍ പറഞ്ഞതെന്നും സൂരി കൂട്ടിച്ചേര്‍ത്തു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് സൂരി ഇക്കാര്യം പറഞ്ഞത്.

‘വിടുതലൈ പോലെ ആദ്യാവസാനം സീരിയസായി കഥ പറയുന്ന സിനിമയിലേക്ക് വെട്രിമാരന്‍ എന്നെ വിളിച്ചപ്പോള്‍ എനിക്ക് പേടിയായിരുന്നു. ഇനി കോമഡി റോളിലേക്ക് എന്നെ വിളിക്കുമോ എന്ന സംശയം വെട്രിമാരനോട് ചോദിച്ചു. ‘വര്‍ഷത്തില്‍ ഒരു സീരിയസ് സിനിമ ചെയ്യ്, അതിന്റെ കൂടെ കോമഡി റോളും ചെയ്‌തോ’ എന്നാണ് വെട്രിമാരന്‍ പറഞ്ഞത്. പിന്നീട് എന്നെ തേടി വന്നത് മുഴുവന്‍ സീരിയസ് റോളുകളായിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് വിനോദ് രാജ് എന്നോട് കോട്ടുക്കാലിയുടെ കഥ പറഞ്ഞത്. സെലക്ട് ചെയ്യണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനില്‍ ഞാന്‍ വെട്രിയോട് ഇതിനെപ്പറ്റി സംസാരിച്ചു. വിനോദ് രാജാണ് സംവിധായകന്‍ എന്നറിഞ്ഞപ്പോള്‍ ‘ഒരു കാരണവശാലും ഈ സിനിമ മിസ്സ് ചെയ്തരുത്’ എന്നാണ് വെട്രിമാരന്‍ ആവശ്യപ്പെട്ടത്,’ സൂരി പറഞ്ഞു.

Content Highlight: Soori saying that he chose Kottukkaali movie because of Vetrimaran’s suggestion

We use cookies to give you the best possible experience. Learn more