| Tuesday, 16th January 2024, 8:06 pm

'കെ.എസ്. ചിത്രയെ വിമര്‍ശിച്ചതില്‍ ഉറച്ചുനില്‍ക്കുന്നു; എനിക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിലാണ് പ്രതികരിച്ചത്' : സൂരജ് സന്തോഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗായിക കെ.എസ്. ചിത്രയുടെ രാമക്ഷേത്ര പരാമര്‍ശത്തെ വിമര്‍ശിച്ചതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും തനിക്ക് ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ആ പ്രതികരണം നടത്തിയതെന്നും സൂരജ് സന്തോഷ്. ന്യൂസ് 18ന്റെ ചര്‍ച്ചയിലാണ് സൂരജ് ഈ കാര്യം പറഞ്ഞത്.

അതേ അവകാശം ചിത്രക്കുമില്ലേ എന്ന ചോദ്യത്തിന് അവര്‍ക്ക് അവകാശമുണ്ടെന്നും ആ അവകാശത്തെ വിമര്‍ശിക്കാന്‍ ഉള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നുമാണ് സൂരജ് സന്തോഷ് മറുപടി പറഞ്ഞത്.

ചിത്രക്ക് നേരെ ഇപ്പോള്‍ നടക്കുന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സൈബര്‍ ആക്രമണം തന്റെ നേരെയും നടക്കുന്നുണ്ടെന്നും തനിക്ക് നേരെ ഭീഷണി മെസേജുകളും സ്വകാര്യ മെസേജുകളും വരുന്നുണ്ടെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും സൂരജ് പ്രതികരിച്ചു.

താന്‍ പി.എഫ്.ഐ ചാരനാണെന്നും ജനം ടി.വിയില്‍ നിന്നും അഡ്വാന്‍സ് വാങ്ങി പരിപാടി ക്യാന്‍സല്‍ ചെയ്തുവെന്ന വ്യാജ വാര്‍ത്തകള്‍ വരുന്നുണ്ടെന്നും സൂരജ് സന്തോഷ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ജനം ടി.വിയിലെ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഇനിയൊട്ട് പങ്കെടുക്കുകയുമില്ലെന്നും താന്‍ കെ.എസ്. ചിത്ര എന്ന ഗായികയെയോ അവരുടെ സംഗീതത്തെയോ അല്ല വിമര്‍ശിച്ചതെന്നും സൂരജ് പറഞ്ഞു.

‘സൈബര്‍ ആക്രമണം എന്റെ നേരെയും നടക്കുന്നുണ്ട്. എനിക്ക് വരുന്ന ഭീഷണി മെസേജുകള്‍, സ്വകാര്യ മെസേജുകള്‍, ഓരോ കോണില്‍ നിന്നും വരുന്ന വ്യാജ വാര്‍ത്തകള്‍ ഇതൊക്കെ ഒരുപാടുണ്ട്. ഞാന്‍ പി.എഫ്.ഐ ചാരന്‍ ആണെന്നും ജനം ടി.വിയില്‍ നിന്നും അഡ്വാന്‍സ് വാങ്ങി പരിപാടി ക്യാന്‍സല്‍ ചെയ്‌തെന്നും പറയുന്നു.

ഞാന്‍ അങ്ങനെ ഒരു പരിപാടിയില്‍ പങ്കെടുത്തിട്ടില്ല ഇനിയൊട്ട് പങ്കെടുക്കുകയുമില്ല. അങ്ങനെയുള്ള ഒരുപാട് വ്യാജ വാര്‍ത്തകള്‍ എനിക്കെതിരെ ഇഷ്ടം പോലെ നടക്കുന്നുണ്ട്. കെ.എസ്. ചിത്ര എന്ന ഗായികയെയോ അവരുടെ സംഗീതത്തെയോ അല്ല വിമര്‍ശിച്ചത്. അവരുടെ നിലപാടിനെയാണ് വിമര്‍ശിച്ചത്. രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ടെന്ന് നിങ്ങള്‍ മനസിലാക്കണം,’ സൂരജ് സന്തോഷ് പറഞ്ഞു.

Content Highlight: Sooraj Santhosh About his remarks on ks chithra

We use cookies to give you the best possible experience. Learn more