മധ്യപ്രദേശ് കോണ്‍ഗ്രസിലെ ആശങ്ക അകലുന്നു?; പാര്‍ട്ടി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കുമെന്ന് ജ്യോതിരാധിത്യ സിന്ധ്യ
national news
മധ്യപ്രദേശ് കോണ്‍ഗ്രസിലെ ആശങ്ക അകലുന്നു?; പാര്‍ട്ടി അധ്യക്ഷനെ സോണിയ ഗാന്ധി തീരുമാനിക്കുമെന്ന് ജ്യോതിരാധിത്യ സിന്ധ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd September 2019, 9:42 pm

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ നാളുകളായി തുടരുന്ന അനിശ്ചിതത്വമവസാനിക്കുന്നെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വരുംദിവസങ്ങളില്‍ സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന് ജ്യോതിരാധിത്യ സിന്ധ്യ പറഞ്ഞു. സോണിയയുടെ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷനാക്കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് സിന്ധ്യയുടെ പ്രതികരണം.

‘എംപിയില്‍ കോണ്‍ഗ്രസിനെ ആര് നയിക്കണമെന്ന് സോണിയാജി തീരുമാനിക്കും. ഞാന്‍ അവരുമായി സംസാരിച്ചിരുന്നു. തീരുമാനം ഹൈക്കമാന്‍ഡിന്റേതാണ്. അത് അംഗീകരിക്കും’, സിന്ധ്യ പറഞ്ഞു.

എസ്.പി, ബി.എസ്.പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ ഭരണത്തിലിരിക്കുന്ന കമല്‍നാഥ് സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാനുള്ള ശ്രമത്തില്‍നിന്നും സിന്ധ്യ പിന്തിരിയുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം, ദിഗ്വ് വിജയ് സിങുമായി ഉയര്‍ന്നുവരുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അവരരവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി രേഖപ്പെടുത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നായിരുന്നു സിന്ധ്യയുടെ മറുപടി.

മധ്യപ്രദേശില്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിക്കണമെന്ന ആവശ്യം സിന്ധ്യ ഉയര്‍ത്തിയിരുന്നു. നിലവില്‍ മുഖ്യമന്ത്രിയായ കമല്‍നാഥാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍. ഒരേ സമയം മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനായും തുടരുന്നത് അംഗീകരിക്കാനാവില്ലെന്നും സിന്ധ്യ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.

തര്‍ക്കം പരസ്യമായതോടെ കമല്‍നാഥ് സോണിയാഗാന്ധിയുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. സിന്ധ്യയും താനും തമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു കമല്‍നാഥ് അറിയിച്ചത്. പുതിയ പി.സി.സി അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

അധ്യക്ഷ സ്ഥാനത്തേക്ക് സിന്ധ്യക്ക് പകരം മുതിര്‍ന്ന നേതാവ് ദിഗ്വ് വിജയ് സിങിന്റെ പിന്തുണയോടെ അജയ് സിങിനെ നിയമിക്കാന്‍ കമല്‍നാഥ് കരുക്കള്‍ നീക്കുന്നതായും സൂചനയുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ