| Tuesday, 5th April 2022, 4:24 pm

ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിക്കുക എന്നത് ബി.ജെ.പിയുടെ എക്കാലത്തെയും തന്ത്രം: സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ബി.ജെ.പി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

ചരിത്രം പുരാതനമല്ല, സമകാലികവുമാണെന്നും ബി.ജെ.പി അത് വികൃതമായി വളച്ചൊടിക്കുകയാണെന്നും സോണിയ പറഞ്ഞു. വിദ്വേഷം പടര്‍ത്തുന്ന ഈ ശക്തികളെ നേരിടാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നും സോണിയ പറഞ്ഞു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സമൂഹത്തില്‍ സുസ്ഥിരവും സമ്പന്നവുമായ സൗഹാര്‍ദത്തിന്റെയും ഐക്യത്തിന്റെയും ബന്ധങ്ങള്‍ തകര്‍ക്കാന്‍ അവരെ അനുവദിക്കില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

ബി.ജെ.പി ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യത്തിന്റെ പോരായ്മകളില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിക്കുക എന്നത് ബി.ജെ.പിയുടെ എക്കാലത്തെയും തന്ത്രമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത് തൊഴിലാളികളെ സര്‍ക്കാര്‍ ദ്രോഹിക്കുകയാണ്. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് ശേഖരണത്തിന്റെ പലിശ നിരക്ക് ഗണ്യമായി കുറച്ചിരിക്കുന്നു. ഇത് അംഗീകരിക്കാനാവില്ല. അസറ്റ് മോണിറ്റൈസേഷന്‍ സ്‌കീം 2016ലെ നോട്ട് നിരോധനത്തിന് സമാനമായ ദുരന്തമായി മാറുമെന്നും അവര്‍ പറഞ്ഞു.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്.

Content Highlights: Sonia Gandhi slams BJP for distorting history for ‘divisive, polarising’ agenda

We use cookies to give you the best possible experience. Learn more