| Thursday, 21st July 2022, 12:28 pm

സോണിയ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ഹാജരായി; പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യം ചെയ്യലിനായി സോണിയ ഗാന്ധി ഇ.ഡി. ഓഫീസിലെത്തി. മകള്‍ പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്.

അതേസമയം, ദല്‍ഹിയിലെ ഇ.ഡി. ഓഫീസ് പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. എ.ഐ.സി.സി ആസ്ഥാനത്തിന് ചുറ്റും അണികള്‍ തടിച്ചുകൂടിയിട്ടുണ്ട്.

സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്.

കെ.സി. വേണുഗോപാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഹരീഷ് റാവത്ത്, ശശി തരൂര്‍ എം.പി അടക്കമുള്ള നേതാക്കള്‍ പ്രതിഷേധരംഗത്തുണ്ട്. എന്നാല്‍ ഇ.ഡി ഓഫീസിന് മുന്നില്‍ പൊലീസ് ഇവരെ ബാരിക്കേഡ് വെച്ച് തടഞ്ഞു.

പ്രതിഷേധിക്കുന്ന പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുമുണ്ട്. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളും നടന്നു.

സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധിക്കുമെന്ന് ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.

നേരത്തെ ഇതേ കേസില്‍ രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. കൊവിഡും മറ്റ് ശാരീരിക അസ്വസ്ഥതകളുമുള്ളതിനാല്‍ ഹാജരാവുന്നതിന് സോണിയ ഗാന്ധി ഇ.ഡിയോട്് കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജൂലൈ 21ന് ഹാജരാകണമെന്ന പുതിയ സമന്‍സ് ഇ.ഡി അയച്ചത്.

അഞ്ച് ദിവസമായി 50 മണിക്കൂറോളമായിരുന്നു രാഹുലിനെ ചോദ്യം ചെയ്തത്. രാഹുല്‍ ഗാന്ധി ഇ.ഡിക്ക് മുന്നില്‍ ഹാജരായ സമയത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ പ്രതിഷേധം നടത്തിയിരുന്നു.

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജവഹര്‍ലാല്‍ നെഹ്റു 1938ല്‍ സ്ഥാപിച്ച പത്രമായിരുന്നു നാഷണല്‍ ഹെറാള്‍ഡ്.
സാമ്പത്തിക പ്രതിസന്ധികള്‍ കാരണം 2008ല്‍ പത്രം നിര്‍ത്തുന്നതിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം പത്രത്തിന് 90കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയിരുന്നു.

പിന്നീട്, 2010ല്‍ പത്രമടങ്ങുന്ന എ.ജെ.എല്‍ (അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ്) എന്ന കമ്പനിയുടെ കോടിക്കണക്കിന് രൂപയുടെ ഓഹരികള്‍ യങ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും തട്ടിയെടുത്തു എന്നായിരുന്നു കേസ്.

2012ല്‍ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കേസുമായി കോടതിയെ സമീപിച്ചത്. അഞ്ച് ലക്ഷം രൂപ മാത്രം മൂലധനമായി രൂപീകരിച്ച കമ്പനിയാണ് യങ് ഇന്ത്യ എന്നും അതുപയോഗിച്ച് എ.ജെ.എല്‍ കമ്പനിയുടെ ഏതാണ്ട് 2000 കോടിയിലധികം രൂപ വരുന്ന ആസ്തികള്‍ തട്ടിയെടുത്തു എന്നാണ് കേസ്.

കമ്പനിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളും ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായി സ്ഥാപനത്തിന്റെ പേരിലുള്ള മറ്റ് വസ്തുക്കളും സോണിയയും രാഹുലും സ്വന്തം പേരിലാക്കി എന്നും കേസില്‍ ആരോപിച്ചിരുന്നു.

ഇതിന്റെ ഭാഗമായി 90 കോടിയിലധികം രൂപ പലിശ രഹിത വായ്പയായി കോണ്‍ഗ്രസ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ആ തുക തിരിച്ചടച്ചിട്ടില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചിരുന്നു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരെ കേസില്‍ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. തെളിവില്ലെന്ന് കണ്ട് 2015ല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോടതി അന്വേഷണം അവസാനിപ്പിച്ചതായിരുന്നു.

Content Highlight: Sonia Gandhi Arrived at ED Headquarters for Questioning, Congress Protests

We use cookies to give you the best possible experience. Learn more