| Saturday, 25th May 2024, 4:25 pm

രോഹിങ്ക്യന്‍ വംശഹത്യ; മ്യാന്‍മറില്‍ നിന്ന് ജീവഭയത്താല്‍ പലായനം ചെയതത് 45,000ത്തിലധികം ആളുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നയ്പിഡോ: അക്രമ സംഭവങ്ങള്‍ വര്‍ധിച്ചതോടെ മ്യാന്‍മറിലെ റാഖൈനില്‍ നിന്ന് 45,000ത്തിലധികം രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ പലായനം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. മ്യാന്‍മറിലെ സാഹചര്യം ഭയാനകമാണെന്നാണ് നേരത്തെ യു.എന്‍ പറഞ്ഞിരുന്നു.

സംഘര്‍ഷങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മ്യാന്‍മറില്‍ കൂട്ട പലായനമാണ് നടക്കുന്നതെന്ന് യു.എന്‍ മനുഷ്യാവകാശ ഓഫീസ് വക്താവ് എലിസബത്ത് ത്രോസല്‍ പറഞ്ഞു. ഏകദേശം 45,000 രോഹിങ്ക്യക്കാര്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തിക്കടുത്തുള്ള നാഫ് നദിക്കടുത്തെ ഒരു പ്രദേശത്തേക്ക് സംരക്ഷണം തേടി പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടെന്നും യു.എന്‍ വ്യക്തമാക്കി.

ഇത്തരത്തില്‍ അഭയം തേടിയെത്തുന്നവരെ സംരക്ഷിക്കണമെന്ന് യു.എന്‍ റൈറ്റ്‌സ് മേധാവി വോള്‍ക്കര്‍ ടര്‍ക്ക് ബംഗ്ലാദേശിനോടും മറ്റ് രാജ്യങ്ങളോടും അഭ്യര്‍ത്ഥിച്ചു. 2017ൽ വംശഹത്യ ആരംഭിച്ചതിന് ശേഷം ഇതുവരെ പത്ത് ലക്ഷത്തോളം രോഹിങ്ക്യൻ മുസ്‌ലിങ്ങള്‍ രാജ്യത്ത് മ്യാൻമറിൽ നിന്ന് പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

രോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് നേരത്തെ യു.എന്‍ മ്യാന്‍മറിനോട് ആവശ്യപ്പെട്ടിരുന്നു. മ്യാന്‍മറിലെ അക്രമ സംഭവങ്ങളില്‍ ആശങ്കയുണ്ടെന്നാണ് യു.എന്‍ വക്താവ് ലിസ് ത്രോസല്‍ പ്രതികരിച്ചത്.

രോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ആക്രമിക്കുന്നതും അവരുടെ സ്വത്തുക്കള്‍ തീവെച്ച് നശിപ്പിക്കുന്നതും മ്യാന്‍മര്‍ സൈന്യം തുടരുകയാണ്. അക്രമങ്ങള്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി.

മ്യാൻമറിൽ ഒരിടവേളക്ക് ശേഷം രോഹിങ്ക്യൻ മുസ്‌ലിങ്ങൾക്കെതിരെ വ്യാപക അക്രമം നടക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിലാണ് റിപ്പോർട്ടുകൾ പുറത്ത് വന്നത്. രണ്ട് ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ബുത്തിഡോങ് നഗരത്തിൽ മ്യാൻമർ സൈന്യം തീയിട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ​ന​ഗരത്തിൽ ആളുകൾ പുറത്തേക്ക് കടക്കാനാവാതെ കുടുങ്ങി കിടക്കുന്നതായും പുറം ലോകവുമായി ബന്ധപ്പെടാനുള്ള എല്ലാ മാർ​ഗങ്ങളും സൈന്യം തകർത്തെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: Some 45,000 Rohingya flee amid allegations of beheading, burning in Myanmar

We use cookies to give you the best possible experience. Learn more