| Thursday, 31st October 2019, 5:07 pm

കാറ്റാടിപ്പാടം തട്ടിപ്പ്; സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍ : കാറ്റാടിപാടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പില്‍ സരിത.എസ്.നായര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. കോയമ്പത്തൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ ഒന്നാം പ്രതിയായ സരിതയ്ക്കും മൂന്നാം പ്രതിയായ രവിക്കും മൂന്നു വര്‍ഷത്തേക്ക് തടവും 10000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു സോളാര്‍ കേസ്.

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിന്റെ ഓഫീസിനും എതിരെയുള്ള അഴിമതിആരോപണങ്ങള്‍ കേരള രാഷ്ട്രീയത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷ കക്ഷിയായിരുന്ന സി.പി.ഐ.എം സെക്രട്ടറിയേറ്റിനു സമീപം വന്‍പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം. തുടര്‍ന്ന് നടത്തിയചര്‍ച്ചയിലാണ് സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ ഒരു ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തീരുമാനിച്ചത്. തുടര്‍ന്നാണ് ജസ്റ്റിസ് ശിവരാജനെ കമ്മീഷനായി നിയോഗിച്ചത്.

2013 ഒക്ടോബര്‍ 28ന് സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ ജസ്റ്റിസ് ശിവരാജനെ കമ്മീഷനായി നിയോഗിച്ചത്. നാലുവര്‍ഷത്തെ തെളിവെടുപ്പിലൂടെ 214 സാക്ഷികളെ വിസ്തരിക്കുകയും 812 രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാല് ഭാഗങ്ങളിലായി 1073 പേജുകളുള്ള റിപ്പോര്‍ട്ടാണ് 2017 സെപ്റ്റംബര്‍ 26ന് കമ്മീഷന്‍ സര്‍ക്കാറിന് സമര്‍പ്പിച്ചത്.

കേരളത്തില്‍ സൗരോര്‍ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധയിടങ്ങളിലെ ആളുകളില്‍നിന്നും ‘ടീംസോളാര്‍’ എന്ന കമ്പനിയുടെ പേരില്‍ രണ്ട് യുവ സംരംഭകര്‍ പണംതട്ടിയെന്ന പരാതിയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സോളാര്‍ തട്ടിപ്പ് എന്നറിയിപ്പെടുന്നത്. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യൂഷന്‍സ് പ്രൈവററ് ലിമിറ്റഡ് എന്ന പേരില്‍ സരിതാ നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പു നടത്തിയത്.

തങ്ങളുടെ കസ്റ്റമേഴ്‌സിനുവേണ്ടി കിന്‍ഫ്രാ പാര്‍ക്കുകളില്‍ വിന്‍ഡ് മില്ലുകള്‍ സ്ഥാപിക്കുന്നതിനും പാര്‍ക്കുകളില്‍ ഭൂമി കിട്ടുന്നതിനും കേന്ദ്ര സബ്‌സിഡി, വിന്‍ഡ് മില്ലുകള്‍ സജ്ജീകരിക്കുന്നതിനായുള്ള ഐ.ആര്‍.ഇ.ഡി.എയില്‍ നിന്നുള്ള വായ്പകള്‍ തുടങ്ങിയ സഹായങ്ങള്‍ നേടിയെടുക്കാനാണ് ഇവര്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങളെ സമീപിക്കുന്നത്.

ഈ വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച് സംരംഭകര്‍ സഹായത്തിന് അര്‍ഹരാണോയെന്ന് ഉറപ്പുവരുത്തുന്നതിനു പകരം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ സംരംഭകരെ ചൂഷണം ചെയ്തുകൊണ്ട് അഴിമതിക്ക് വഴിയൊരുക്കുകയാണ് ചെയ്തതെന്നാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നു വ്യക്തമാകുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more