| Saturday, 8th May 2021, 12:58 pm

കൊറോണയെക്കാള്‍ ഭീകരമായ വൈറസാണയാള്‍, ഇനിയെങ്കിലും സല്‍ക്കരിച്ച് ഇരുത്തുന്നത് നിര്‍ത്തിക്കൂടെ; ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാഷ്ട്രീയ നിരീക്ഷകന്‍ എന്ന പേരില്‍ വിളിച്ചിരുത്തുന്ന ശ്രീജിത്ത് പണിക്കരെ ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കണമെന്ന് സോഷ്യല്‍ മീഡിയ. ആലപ്പുഴയില്‍ അത്യാസന്ന നിലയിലായ കൊവിഡ് രോഗിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി പി.പി.ഇ കിറ്റ് ധരിച്ച് ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിനെതിരെ മോശം പ്രചരണം നടത്തിയതിന് പിന്നാലെയാണ് ശ്രീജിത്തിനെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയത്.

‘ബലാത്സംഗ തമാശ’ യായിട്ടും മറ്റുമായിരുന്നു സംഭവത്തെ ശ്രീജിത്ത് പണിക്കര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. കൊറോണ വൈറസിനെക്കാള്‍ ഭീകര വൈറസാണ് ശ്രീജിത്ത് എന്നും ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് ഇയാളെ ബഹിഷ്‌ക്കരിക്കാന്‍ കേരളത്തിലെ ചാനലുകള്‍ തയ്യാറാവണമെന്നുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ക്യാംപെയിന്‍.

മാധ്യമപ്രവര്‍ത്തകരായ കെ.എ ഷാജി, കെ.ജെ ജേക്കബ് തുടങ്ങിയവരും ശ്രീജിത്ത് പണിക്കര്‍ക്കെതിരെ രംഗത്ത് എത്തി. കൊറോണയേക്കാള്‍ ഭീകരമായ ഒരു വൈറസ് കേരളത്തില്‍ കണ്ടെത്തി: പണിക്കേഴ്സ് വൈറസ്. സഹജീവികളോടുള്ള അങ്ങേയറ്റത്തെ വെറുപ്പും വിദ്വേഷവുമാണ് ലക്ഷണമെന്നുമാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.എ ഷാജി ഫേസ്ബുക്കില്‍ എഴുതിയത്.

ഒരു ആദര്‍ശവുമില്ലാത്ത പേ പിടിച്ചൊരു തെരുവ് നായയെ ആണ് മടിയിലിരുത്തി ഭക്ഷണം കൊടുക്കുന്നതെന്നും അത് വൈകാതെ തിരിച്ചു കടിക്കുമെന്ന് ഓര്‍ക്കണമെന്ന് ആര്‍.ജെ സലീം എന്ന വ്യകതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അയാള്‍ക്ക് നിരീക്ഷക ലേബല്‍ കൊടുത്തത് ഇവിടത്തെ മാധ്യമങ്ങളാണ്. അവര്‍ തന്നെ വിചാരിച്ചാല്‍ അത് തിരികെയെടുക്കാനും സാധിക്കും എന്നും സലീം പറഞ്ഞു.

ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ് പൂര്‍ണരൂപം,

ആംബുലന്‍സ് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ചുമതലയിലുള്ള ട്രീറ്റ്മെന്റ് സെന്ററില്‍ നിന്നും ബൈക്കില്‍ കോവിഡ് രോഗിയെ ആശുപത്രിയില്‍ എത്തിച്ചെന്ന വാര്‍ത്ത കണ്ടു.

സര്‍ക്കാരിനെ അപമാനിക്കാനുള്ള ഇത്തരം കുത്സിത റിപ്പോര്‍ട്ടിങ് അവസാനിപ്പിക്കണം. ശരിയായ ഉദ്ദേശമാണ് ബൈക്ക് ആംബുലന്‍സിനു പിന്നില്‍ ഉള്ളത്.

[1] ആംബുലന്‍സ് അടച്ചിട്ട വാഹനമാണ്. അതില്‍ രോഗിക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടാല്‍ ആര് സമാധാനം പറയും, പ്രത്യേകിച്ച് ഓക്സിജന്‍ സിലിണ്ടര്‍ ക്ഷാമം ഉള്ളപ്പോള്‍. ബൈക്ക് തുറസ്സായ വാഹനമാണ്. യഥേഷ്ടം ഓക്സിജന്‍ വലിച്ചു കയറ്റാം.
[2] നിലവിളിശബ്ദം ഇട്ടാലും ആംബുലന്‍സ് ആയാല്‍ മാര്‍ഗ്ഗമധ്യേ തടസ്സങ്ങള്‍ ഉണ്ടായേക്കാം. ബൈക്ക് ഊടുവഴികളിലൂടെ ശടേന്ന് ആശുപത്രിയില്‍ എത്തും.
[3] ഓടിക്കുന്ന ആളിനും പിന്നില്‍ ഇരിക്കുന്ന ആളിനും മദ്ധ്യേ രോഗിയെ വെച്ചിരിക്കുന്നതിനാല്‍ ആവശ്യമായ പരിചരണവും കരുതലും ഒപ്പമുണ്ട്. രണ്ടു പീസ് ബ്രഡിന്റെ ഇടയില്‍ ജാം തേച്ചത് സങ്കല്പിക്കുക.
[4] വര്‍ധിച്ചുവരുന്ന ഇന്ധനവില കാരണം ബൈക്കാണ് കൂടുതല്‍ ലാഭകരം. മെയിന്റനന്‍സ് കുറവ്. പ്രകൃതി സംരക്ഷണം. കൂടുതല്‍ വാഹന ലഭ്യത. പാര്‍ക്കിങ് സൗകര്യം. എമര്‍ജന്‍സി റൂമിനുള്ളിലേക്ക് ഓടിച്ചുകയറ്റാമെന്ന സൗകര്യം. തന്നെയുമല്ല, ആലപ്പുഴയ്ക്ക് മുകളിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ വരെ ഈ ഒറ്റ സംഭവം കൊണ്ട് അടഞ്ഞത്രേ.
[5] ഏറ്റവും പ്രധാനം. ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല. ആളിന്റെ ജീവനും മാനവും സംരക്ഷിക്കപ്പെടും.
ബഹുമാനിക്കാന്‍ പഠിക്കെടോ.
(മൂന്നു നേരം ഓരോന്ന് വീതം വിഴുങ്ങാനുള്ള ക്യാപ്സൂള്‍

ശ്രീജിത്ത് പണിക്കര്‍ക്കെതിരെയുള്ള സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ ചിലത്

മരിക്കാറാകുന്ന മനുഷ്യനെ നൂറുമീറ്റര്‍ അകലെ ഡോക്ടറുടെ അടുത്തെക്ക് കൊണ്ടുപോകുന്നവന്‍ കമ്യൂണിസ്റ്റ്.
ആ പോക്കില്‍ ഒരു ബലാല്‍സംഗ സാധ്യത കാണുന്നവന്‍ സംഘി(യല്ല) .
***
കഴിഞ്ഞില്ല
ആ കമ്യൂണിസ്റ്റുകളെ വിചാരണ ചെയ്യാന്‍ അവരാതങ്ങള്‍ വൈകിട്ട് എഴുന്നെള്ളി വരും.
ഒപ്പം ആ അധമനും കാണും,
വിശിഷ്ടാതിഥിയായി.
അതാണ് ഖേരളം.

കെ.ജെ ജേക്കബ്

———————————–
അയാള്‍ക്ക് നിരീക്ഷക ലേബല്‍ കൊടുത്തത് ഇവിടത്തെ മാധ്യമങ്ങളാണ്. അവര്‍ തന്നെ വിചാരിച്ചാല്‍ അത് തിരികെയെടുക്കാനും സാധിക്കും. ഇന്നുവരെയുള്ള അയാളുടെ എല്ലാ പുളയ്ക്കലുകളും കൃത്യമായി ഇടതുപക്ഷത്തിനെതിരെയാണ്. കുറേക്കൂടി വ്യക്തമായിപ്പറഞ്ഞാല്‍ ഈ നാട്ടിലെ മനുഷ്യര്‍ക്കെതിരെയാണ്.

പൗരത്വ ബില്ലിനെ അയാള്‍ ന്യായീകരിച്ചതുപോലെ സുരേന്ദ്രന്‍ പോലും ചെയ്തിട്ടില്ല. അതൊക്കെ സമൂഹത്തിലേക്ക് കടത്തി വിട്ട വിഷത്തിന്റെ അളവ് നമ്മള്‍ ഊഹിക്കുന്നതിലും വലുതാണ്.ഈ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള ഏറ്റവും വൃത്തികെട്ട നിരീക്ഷണം കേട്ടത് ഒരു ബി.ജെ.പി പ്രതിനിധിയില്‍ നിന്നാണ്. ബല്‍റാമും ശബരീനാഥും തോറ്റു.

ഷാഫി ജയിച്ചു. ഒരു സമുദായം വളരെ സംഘടിതമായി ഭൂരിപക്ഷ സമുദായത്തിനെതിരെ പ്രവര്‍ത്തിച്ചുവത്രെ. ജനം ടീവിയില്‍ ഇയാളും കൂടി പങ്കെടുത്തോരു ചര്‍ച്ചയായിരുന്നു അത്. ഇയാള്‍ അത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ഫേസ്ബുക്കില്‍ ഇവന്‍ പറഞ്ഞത് ലോകായുക്ത നടപടിയെടുത്ത ജലീല്‍ ജയിച്ചു എന്നും ഫിറോസ് തോറ്റു എന്നുമാണ്. എന്നിട്ട് കേരളത്തിന്റെ പ്രബുദ്ധതയുടെ നേര്‍ക്ക് ആഞ്ഞൊരു തുപ്പും. അതാണ് അവന്‍. അത് മാത്രമാണിവന്‍. ജലീല്‍ ആരാണെന്നും ഫിറോസ് എന്താണെന്നുമൊക്കെ ജനം വിധിയെഴുതിയതാണ്. അതുകൊണ്ടു അതിനെപ്പറ്റി പറയുന്നില്ല.വെറുപ്പ്.

അകം തുളച്ചു പുറത്തു ചാടുന്ന അതി തീവ്രമായ വെറുപ്പ്. അതാണ് അവന്റെ ആകെയുള്ള ബൗദ്ധിക ഇന്ധനം. അത് കേരളത്തോട്, മുസ്ലിങ്ങളോട്, ഇവിടത്തെ സാദാ മനുഷ്യരോട്, അങ്ങനെ സംഘിയില്ലാത്ത സകലതിനോടുമുണ്ട്.എന്തിലേക്കും ഏതിലേക്കും കൊണ്ട് വരുന്ന അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത പരാമര്‍ശങ്ങള്‍. ഒരാളുടെ അത്യാസന്ന നിലയില്‍ പോലും അതിനോട് ചേര്‍ത്ത് റേപ്പ് ജോക് അടിക്കുന്ന വെറും മൂന്നാംകിട സൈക്കോ. വിദഗ്ദ്ധമായി പ്രകാശനം ചെയ്യുന്ന വംശ ഹത്യാരാധകന്‍. നുണയും ഇരട്ടത്താപ്പും ന്യായ വൈകല്യവും ചേര്‍ത്ത് കുഴച്ച സംവാദ രീതി.

തുടര്‍ന്ന് സെപ്റ്റിക് ടാങ്കിലെ ഈച്ചകളെന്ന പോലെ അയാളുടെ ചുറ്റും പുളയ്ക്കുന്ന സംഘിയീച്ചകളുടെ ഹര്‍ഷാരവങ്ങളുടെ നടുവിലേക്ക് സഹ സംവാദകനെക്കുറിച്ചു വൈകൃതം പറഞ്ഞു കൈയ്യടി നേടാന്‍ നോക്കുന്ന ഫേസ്ബുക് സോഷ്യോപാത്. അങ്ങനെ ഒരു മനുഷ്യന്‍ എന്തൊക്കെ ആവരുത് എന്നുള്ളതിന്റെ പാരമ്യമാണ് ആ മനുഷ്യ രൂപത്തിലെ കൃമി. അയാളെ ഇനിയും ചാനലുകളില്‍ കൊണ്ടിരുത്തി ഈ സമൂഹത്തിലേക്ക് അവന്റെ ഉള്ളിലെ ക്യാന്‍സര്‍ കടത്തി വിടരുത്.

അവനെ അവന്റെ ഫേസ്ബുക് സെപ്റ്റിക് ടാങ്കിലേക്കും ജനം ടീവിയിലേക്കും മാത്രമായി ഞൊളയ്ക്കാന്‍ വിടുക.ഇപ്പോള്‍ തന്നെ സഹിക്കാവുന്നതിലേറെ വിഷം നമ്മുടെ സമൂഹത്തിലുണ്ട്. ഇനിയും നമ്മുടെ ക്ഷമ പരീക്ഷിക്കരുത്. അപേക്ഷയാണ് മാദ്ധ്യമങ്ങളെ… ഒരാദര്‍ശവുമില്ലാത്ത പേ പിടിച്ചൊരു തെരുവ് നായയെയാണ് നിങ്ങള്‍ വിളിച്ചു മടിയിലിരുത്തി ഭക്ഷണം കൊടുക്കുന്നത്. അത് നിങ്ങളെയും കടിക്കാന്‍ അധികം താമസമൊന്നുമില്ല.

ആര്‍.ജെ സലിം
—————————-

ചാനല്‍ ചര്‍ച്ചക്ക് ശേഷം സഹ പാനലിസ്റ്റുകളെ ഫേസ്ബുക്കില്‍ വന്നു തേജോവധം ചെയ്യുക,എതിര്‍ അഭിപ്രായം രേഖപ്പെടുത്തുന്നവരെ അങ്ങേയറ്റം നികൃഷ്ടമായി അധിക്ഷേപിക്കുക, തന്റെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ റേയ്പ്പിനെ വരെ സമീകരിച്ച് തമാശയായി അവതരിപ്പിക്കുക.
ഇതുപോലെയുള്ള സാമൂഹിക വിരുദ്ധ നിരീക്ഷകനെ ചാനലില്‍ വിളിച്ചിരുത്തി ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നതിനെ കുറിച്ച് ചാനലുകള്‍ ആലോചിക്കണം എന്ന ട്വന്റി ഫോര്‍ ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായരുടെ പരസ്യമായ അഭിപ്രായ പ്രകടനം കണ്ടു. നല്ല തീരുമാനം.
ഇങ്ങനെയുള്ള ആഭാസന്റെ കൂടെ പാനലില്‍ ഇരിക്കില്ല എന്ന് പുരോഗമന പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്നവര്‍ കൂടി തീരുമാനിക്കണം.
അത് പരസ്യമായി പ്രഖ്യാപിക്കുകയും വേണം.

സുഭാഷ് നാരായണന്‍

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Social media wants Sreejith Panicker to be dropped from channel discussion

We use cookies to give you the best possible experience. Learn more