| Wednesday, 14th April 2021, 6:34 pm

തബ്‌ലീഗിനെതിരെയുള്ള അര്‍ണബ് ഗോസ്വാമിയുടെ ആക്രോശം കുംഭമേളയില്‍; ട്രോളി സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ ഉത്തരാഖണ്ഡില്‍ കുംഭമേള സംഘടിപ്പിച്ചതില്‍ വിമര്‍ശനമുയരുകയാണ്. ഇപ്പോഴിതാ ഒരു കുംഭമേളയുടെ ദൃശ്യങ്ങളോടൊപ്പം റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ ശബ്ദം കൂട്ടിച്ചേര്‍ത്തുള്ള വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

തബ്‌ലീഗ് ജമാഅത്തെ സമ്മേളനത്തിനെതിരെ അര്‍ണബ് നടത്തിയ ആക്രോശമാണ് കുംഭമേള ദൃശ്യങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്ത് സി.പി.എം.എല്‍ നേതാവ് കവിതാ കൃഷ്ണനും രംഗത്തെത്തിയിരുന്നു.

കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിന് കാരണമാകുന്ന നടപടിയാണ് നിസാമുദ്ദിന്‍ മര്‍ക്കസിന്റേതെന്നും അസദുദ്ദീന്‍ ഉവൈസി വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും ദേശവിരുദ്ധമാണിതെന്നും പറഞ്ഞായിരുന്നു അര്‍ണബിന്റെ ആക്രോശം.

തബ് ലീഗ് സമ്മേളനം നടന്ന സമയത്ത് പ്രതികരിച്ച അര്‍ണബ് എന്തുകൊണ്ട് കഴിഞ്ഞ ദിവസം കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഉത്തരാഖണ്ഡില്‍ നടന്ന കുംഭമേളയ്‌ക്കെതിരെ പ്രതികരിക്കാന്‍ തയ്യാറാകാത്തതെന്ന് ചോദിച്ചായിരുന്നു സോഷ്യല്‍ മീഡിയ പ്രതിഷേധം.

കഴിഞ്ഞ ദിവസസമാണ് കുംഭമേളയും നിസാമുദ്ദിന്‍ മര്‍ക്കസ് സമ്മേളനവും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് റാവത്ത് പറഞ്ഞത്.

നിസാമുദ്ദീന്‍ മര്‍ക്കസ് സമ്മേളനത്തെയും ഹരിദ്വാറിലെ കുംഭമേളയെയും താരതമ്യം ചെയ്യാനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കൊവിഡിന്റെ ആദ്യ തരംഗം വന്ന സമയത്ത് നടന്ന നിസാമുദ്ദീന്‍ സമ്മേളനം രോഗവ്യാപനത്തിന് കാരണമായെന്ന രീതിയില്‍ വലിയ വിമര്‍ശനങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.

രണ്ട് മതച്ചടങ്ങുകളും രോഗവ്യാപനത്തിന് കാരണമായില്ലേയെന്നും പിന്നീട് എന്തുകൊണ്ടാണ് രണ്ടും വ്യത്യസ്തമായി കാണുന്നതെന്നുമുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു തിരഥ് സിംഗ് റാവത്ത്.

‘കുംഭമേളയും മര്‍ക്കസ് സമ്മേളനവും തമ്മില്‍ ഒരു താരതമ്യവും നടത്താനാകില്ല. മര്‍ക്കസ് സമ്മേളനം അടച്ചിട്ട ഒരു സ്ഥലത്താണ് നടന്നത്. എന്നാല്‍ കുംഭമേള വളരെ തുറസ്സായി, ഗംഗയുടെ തീരത്താണ് നടന്നത്. കുംഭമേയില്‍ പങ്കെടുക്കുന്നത് നമ്മുടെ സ്വന്തം ആളുകളാണ്, അല്ലാതെ പുറത്തുനിന്നുള്ളവരല്ല,’ അദ്ദേഹം പറഞ്ഞു.

കുംഭമേളയില്‍ കൊവിഡ് വ്യാപനം തടയുന്നതിനുള്ള പ്രോട്ടോക്കോളുകളെല്ലാം പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. കുംഭമേള 12 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ചടങ്ങാണെന്നും ലക്ഷകണക്കിന് പേരുടെ വിശ്വാസവും വികാരവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ആരോഗ്യം പ്രധാനപ്പെട്ട വിഷയമാണെങ്കിലും വിശ്വാസപരമായ കാര്യങ്ങളെ അവഗണിക്കാനാവില്ലെന്നും തിരഥ് സിംഗ് പറഞ്ഞു.

മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും ആയിരക്കണക്കിന് പേര്‍ കുംഭമേളയ്ക്ക് വേണ്ടി ഗംഗയുടെ തീരത്ത് ഒത്തുച്ചേര്‍ന്നത് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട്  ചെയ്തിരുന്നു. കൊവിഡ് അതിരൂക്ഷമായ പടരുന്ന സാഹചര്യത്തിലും ഇത്തരം ചടങ്ങുകള്‍ അനുവദിക്കുന്ന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഈ റിപ്പോര്‍ട്ടുകളിലെല്ലാം ഉയര്‍ന്നിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Social Media Trolls On Arnab Goswami For Keeping Silence In Kumb Mela

We use cookies to give you the best possible experience. Learn more